വാഷിംഗ്ടൺ ഡിസി: ഇറാനുമായി നിശ്ചയിച്ചിരുന്ന നിർണായക സമാധാന ചർച്ചകളിൽ പങ്കെടുക്കുന്നതിനായി പാക്കിസ്ഥാനിലേക്കു നടത്താനിരുന്ന യാത്ര യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് താത്കാലികമായി റദ്ദാക്കി. സമാധാന ചർച്ചകളോടുള്ള അമേരിക്കയുടെ നിലപാടുകളോട് ഇറാൻ അനുകൂലമായി പ്രതികരിക്കാത്തതിനെത്തുടർന്നാണ് നീക്കമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വാൻസ് നിലവിൽ വാഷിംഗ്ടണിൽ തുടരുകയാണ്.
പാക്കിസ്ഥാനിൽ നടക്കേണ്ട ചർച്ചകളുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വൈറ്റ് ഹൗസിൽ അടിയന്തര നയരൂപീകരണ യോഗങ്ങൾ നടക്കുകയാണെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. വെടിനിർത്തൽ കരാറിന്റെ കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെ, ഗതി മാറ്റത്തെക്കുറിച്ചു മുതിർന്ന യുഎസ് ഉദ്യോഗസ്ഥർ കൂടിയാലോചനകൾ തുടരുകയാണ്.
അതേസമയം, ചർച്ചകളിൽ പങ്കെടുക്കുന്നതിനായി മിയാമിയിൽനിന്ന് ഇസ്ലമാബാദിലേക്കു തിരിക്കേണ്ടിയിരുന്ന യുഎസ് മിഡിൽ ഈസ്റ്റ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നറും വാഷിംഗ്ടണിലേക്കു മടങ്ങിയതായാണ് റിപ്പോർട്ട്.
ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ ഉപരോധത്തെ “കടൽക്കൊള്ള’ എന്ന് വിശേഷിപ്പിച്ച ഇറാൻ, അമേരിക്കയുടേതു വൈരുധ്യങ്ങൾ നിറഞ്ഞ പെരുമാറ്റമാണെന്നും കുറ്റപ്പെടുത്തി. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള സ്വീകാര്യമല്ലാത്ത നടപടികൾ കാരണമാണു ചർച്ചകളിൽനിന്നു വിട്ടുനിൽക്കുന്നതെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു.
ജെ.ഡി. വാൻസും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും ചർച്ചകൾക്കു നേതൃത്വം നൽകുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന സൂചനകൾ. എന്നാൽ ഇറാന്റെ പങ്കാളിത്തം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് പാക് വാർത്താവിനിമയ മന്ത്രി അത്താവുള്ള തരാർ അറിയിച്ചു. ഇതോടെ മേഖലയിലെ സമാധാനശ്രമങ്ങൾ വീണ്ടും വലിയ പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്.
