ആലപ്പുഴ: ഉയർന്ന താപനിലയും അന്തരീക്ഷ ഈർപ്പവും മൂലം അത്യുഷ്ണം അനുഭവപ്പെടുന്ന സാഹചര്യത്തിൽ പകൽസമയത്ത് ജനങ്ങൾ സ്വയം ലോക്ഡൗൺ ചെയ്യണമെന്ന് ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ നിർദേശിച്ചു. പകൽ 11 മുതൽ മൂന്നു വരെ പുറത്തിറങ്ങുന്നതും കൂടുതൽ സമയം ശരീരരത്തിൽ വെയിലേൽക്കുന്നതും പരമാവധി ഒഴിവാക്കണം. ലോക്ഡൗണിന് സമാനമായ ജാഗ്രത ഈ ഘട്ടത്തിൽ ആവശ്യമാണ്.
ചൂടിന്റെ വർധന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനും മരണത്തിനുവരെ കാരണമായേക്കാവുന്നതുമാണ്. തീരദേശ ജില്ലയായതിനാൽ അന്തരീക്ഷത്തിലെ ഈർപ്പം കൂടുതലായിരിക്കും. അതുമൂലം അനുഭവപ്പെടുന്ന ചൂട് താപസൂചിക റിപ്പോർട്ട് ചെയ്യപ്പെടുന്ന താപനിലയേക്കാൾ വളരെ ഉയർന്നതായിരിക്കും. അതുകൊണ്ടുതന്നെ സുരക്ഷാ നിർദേശങ്ങളെ ഗൗരവമായി കാണേണ്ടതാണെന്നും പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
28ന് വേനൽമഴയെത്തും
നിലവിലെ ഉയർന്ന താപനില അടുത്ത തിങ്കൾ വരെ തുടരും. 28 മുതൽ ഇടിമിന്നലോടും കാറ്റോടും കൂടിയ വേനൽ മഴയെത്തും. ഇതോടെ താപനില കുറയുമെന്നാണ് പ്രതീക്ഷ. മേയ് ആദ്യവാരവും വേനൽ മഴ സാധ്യതയുണ്ട്.
