ഗുരുഗ്രാം: പ്രതിശ്രുത വധുവിനെ മുറിയിലേക്കു ക്ഷണിച്ചശേഷം ലൈംഗികശേഷി വർധിപ്പിക്കാനുള്ള മരുന്ന് അമിത അളവിൽ കഴിച്ച യുവാവ് മരിച്ചനിലയിൽ. ഹരിയാന സെക്ടർ 53-ലെ ഫ്ലാറ്റിലാണ് 29കാരനെ മരിച്ചനിലയിൽ കണ്ടെത്തിയത്. നാഗ്പുർ സ്വദേശിയായ രോഹിത് ലാൽ ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ന്യൂഡൽഹിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിലെ ജീവനക്കാരനായിരുന്നു രോഹിത് ലാൽ.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്, വ്യാഴാഴ്ച രാവിലെ രോഹിത്തിനൊപ്പം ഓഫീസിൽ പോകാനായി എത്തിയ സഹപ്രവർത്തകൻ പലതവണ വിളിച്ചിട്ടും ഫോൺ എടുക്കുകയോ വാതിൽ തുറക്കുകയോ ചെയ്തില്ല.
തുടർന്ന് സഹപ്രവർത്തകൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണ് രോഹിത്തിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽനിന്നു ചില മരുന്നുകളുടെയും ഹെൽത്ത് സപ്ലിമെന്റുകളുടെയും കവറുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ പ്രതിശ്രുത വധുവിനെ രോഹിത് മുറിയിലേക്കു ക്ഷണിച്ചിരുന്നതായും അവർ എത്തുന്നതിന് മുൻപേ മരണം സംഭവിച്ചതായും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
ലൈംഗികശേഷി വർധിപ്പിക്കുന്ന മരുന്നുകൾ അമിതമായി കഴിച്ചതിനെത്തുടർന്നുണ്ടായ ഹൃദയാഘാതമാകാം മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. മുറിയിൽനിന്നു ലഭിച്ച മരുന്നുകളും ആന്തരിക അവയവങ്ങളും വിദഗ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.
പരിശോധനാ ഫലം വന്നാൽ മാത്രമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
