ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമായിരുന്ന 10 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ജോലി അന്വേഷിച്ച് റഷ്യയിലേക്കു പോയ 26 ഇന്ത്യക്കാരെ നിർബന്ധപൂർവം യുദ്ധരംഗത്തിറക്കിയെന്ന് ആരോപിച്ച് അവരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ സർക്കാർ ഈ വിവരങ്ങൾ വ്യക്തമാക്കിയത്.
എന്നാൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും സ്വന്തം ഇഷ്ടപ്രകാരമുള്ള കരാറുകൾ വഴിയാണ് സൈന്യത്തിൽ ചേർന്നതെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്.അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം ആകെ 215 ഇന്ത്യക്കാരാണ് ഇത്തരത്തിൽ റഷ്യയിലുള്ളത്. ഇതിൽ ഹർജിയിൽ പരാമർശിച്ചിട്ടുള്ള 26 പേരിൽ 10 പേർ മരിച്ചു.
ഒരാൾ ക്രിമിനൽ കേസിൽ ജയിലിലാണ്. മറ്റൊരാൾ സ്വന്തം ഇഷ്ടപ്രകാരം അവിടെ തുടരുകയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മൃതദേഹങ്ങൾ തിരികെ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെന്നും സർക്കാർ അവകാശപ്പെട്ടു. എന്നാൽ, മന്ത്രാലയം തങ്ങളുമായി സഹകരിക്കുന്നില്ലെന്നും തങ്ങളുടെ പക്കൽനിന്ന് ഡിഎൻഎ സാന്പിളുകൾപോലും ശേഖരിച്ചിട്ടില്ലെന്നും ഹർജിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
പാസ്പോർട്ടുകൾ പിടിച്ചുവച്ചശേഷം യുദ്ധത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്നും ഏജന്റുമാരുടെ ചതിക്കുഴിയാണ് ഇതിനു പിന്നിലെന്നും കുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടി. ഒരു ഏജന്റിനെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
ഇരു കൂട്ടരുടെയും വാദങ്ങൾ പരിഗണിച്ച കോടതി റഷ്യയിലുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാനും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാനും സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് നിർദേശം നൽകി.
