വണ്ടിപ്പെരിയാർ: കാട്ടുപോത്തുകളുടെ ആക്രമണഭീതിയിൽ ജനങ്ങൾ. ഇതുമൂലം തൊഴിലാളികൾക്കോ പ്രദേശവാസികൾക്കോ ധൈര്യമായി ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയാണ്. തോട്ടങ്ങളിലും കൃഷിയിടങ്ങളിലും ഇറങ്ങി കാട്ടുപോത്ത് കൃഷിദേഹണ്ഡങ്ങളും മറ്റും വ്യാപകമായി നശിപ്പിക്കുന്നത് പതിവാകുന്നു.
അരണക്കൽ എസ്റ്റേറ്റിന്റെയും പോബ്സ് ഗ്രൂപ്പിന്റെയും കാട് വളർന്ന് പന്തലിച്ചുകിടക്കുന്ന ഭാഗത്താണ് കാട്ടുപോത്തുകളും മ്ലാവുകളും വിലസുന്നത്. ഈ ഭാഗത്ത് ഇതിന് മുൻപ് കാട്ടുപോത്ത്, മ്ലാവ് എന്നിവയുടെ ആക്രമണത്തിൽ സ്ത്രീ തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു.
പെരിയാർ കടുവ സങ്കേതത്തിൽനിന്ന് കാടിറങ്ങിവരുന്ന വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിൽ എത്തിയാൽ പിന്നീട് തിരികെപ്പോകാതെ ഇവിടത്തെ കാടുകളിൽ തമ്പടിക്കുകയാണ് പതിവ്. ഇവയാണ് തൊഴിലാളികളെ ആക്രമിക്കുന്നത്.
ഏതാനും നാളുകൾക്ക് മുൻപ് അരണക്കൽ എസ്റ്റേറ്റിലെ കാട് വളർന്നു നിൽക്കുന്ന ചില പ്രദേശങ്ങൾ വെട്ടിത്തെളിച്ചിരുന്നു. എന്നാൽ മറ്റ് തോട്ടങ്ങളിൽ ഇപ്പോഴും കാടുകൾ വളർന്ന് നിൽക്കുകയാണ്. ഈ വിഷയവും മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണ പദ്ധതിയുടെ ഭാഗമായി വനംവകുപ്പ് തയാറാക്കുന്ന മാസ്റ്റർ പ്ലാൻ പദ്ധിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അടിയന്തരമായി പ്രദേശത്തെ കാടുകൾ വെട്ടിത്തെളിച്ച് ഇവിടെ തമ്പടിച്ചിരിക്കുന്ന വന്യമൃഗങ്ങളെ ഉൾക്കാടുകളിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെയും തൊഴിലാളികളുടെയും ആവശ്യം.
