ബീജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള നിർണായക ഉച്ചകോടിക്ക് ബീജിംഗിൽ തുടക്കം. ഷി ജിൻപിംഗുമായുള്ള കൂടിക്കാഴ്ചയിൽ വലിയ സന്തോഷമുണ്ടെന്ന് ട്രംപ് അറിയിച്ചു. സാങ്കേതികവിദ്യ, വ്യാപാരം, നിലവിലുള്ള ഇറാൻ യുദ്ധം, തായ്വാൻ വിഷയം എന്നിവയാണ് ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയങ്ങൾ.
ചൈനയെ ആണവായുധ നിയന്ത്രണ കരാറിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ബീജിംഗിലെത്തിയിരിക്കുന്നത്. ചൈന തങ്ങളുടെ ആണവപദ്ധതികൾ വിപുലീകരിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. വ്യവസായ പ്രമുഖരായ ടിം കുക്ക്, ഇലോൺ മസ്ക് എന്നിവരും ട്രംപിനൊപ്പമുണ്ട്.
അതേസമയം, ഇറാനുമായുള്ള സമാധാന ചർച്ചകൾ തുടരുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ അമേരിക്ക ഉറച്ചുനിൽക്കുകയാണ്. ഇതിനിടെ, ഇറാനു മേൽ സൈനിക നടപടി സ്വീകരിക്കുന്നതിൽ പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്താനുള്ള നീക്കം അമേരിക്കൻ സെനറ്റിൽ പരാജയപ്പെട്ടു.
ഷി ജിൻപിംഗിനെ “മഹാനായ നേതാവ്’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇരുരാജ്യങ്ങളും തമ്മിൽ മികച്ചൊരു ഭാവി കെട്ടിപ്പടുക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഷി ജിൻപിംഗിനെ തന്റെ സുഹൃത്തായി കാണുന്നത് അഭിമാനമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.പ്രശ്നങ്ങളുണ്ടാകുമ്പോൾ സംസാരിക്കാറുണ്ടെന്നും അവ വേഗത്തിൽ പരിഹരിക്കാറുണ്ടെന്നും ഉഭയകക്ഷി ചർച്ചകൾക്കു മുന്നോടിയായി ട്രംപ് പറഞ്ഞിരുന്നു.
അമേരിക്കയും ചൈനയും തമ്മിൽ ഏറ്റുമുട്ടലുകൾക്ക് പകരം സഹകരണത്തിന്റെ പാത സ്വീകരിക്കണമെന്ന് ഷി ജിൻപിംഗ് ആഹ്വാനം ചെയ്തു. ഒരു നൂറ്റാണ്ടിനിടെ ലോകം കണ്ടിട്ടില്ലാത്ത മാറ്റങ്ങളിലൂടെയാണു കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുസ്ഥിരമായിരിക്കേണ്ടത് അനിവാര്യമാണെന്ന് ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി.
നയതന്ത്ര തലത്തിലും യുദ്ധമുഖത്തും വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് – ഷി ഉച്ചകോടി നടക്കുന്നത്. വ്യാപാരം, തായ്വാൻ വിഷയം, ഇറാൻ യുദ്ധം തുടങ്ങിയ നിർണായക വിഷയങ്ങളിൽ വലിയ തീരുമാനങ്ങൾ ഉച്ചകോടിയിൽ ഉണ്ടാകാനിടയില്ലെങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ കൂടിക്കാഴ്ച വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണു വിലയിരുത്തൽ.
