വാഷിംഗ്ടൺ ഡിസി: യുഎസ്-ഇറാൻ സമാധാന ചർച്ചകൾ നിർണായക ഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾ ഒത്തുതീർപ്പിലേക്കോ, വീണ്ടുമൊരു സൈനിക നീക്കത്തിലേക്കോ വഴിമാറുമോ എന്ന കാര്യം ഇപ്പോൾ പറയാനാവില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള നിർണായക ഫോൺ സംഭാഷണത്തിനു ശേഷം ട്രംപ് വ്യക്തമാക്കി. മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ട്രംപ്.
ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും ഏതാനും ദിവസങ്ങൾക്കകം കരാറിലെത്താൻ സാധിച്ചേക്കുമെന്നും ട്രംപ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചെങ്കിലും, കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ഇറാൻ നൂറു ശതമാനവും അനുകൂലമായ മറുപടി നൽകണം. ശരിയായ പ്രതികരണമല്ല ലഭിക്കുന്നതെങ്കിൽ കടുത്ത നടപടികളിലേക്ക് അതിവേഗം നീങ്ങുമെന്നും, അമേരിക്ക ഏതു സാഹചര്യവും നേരിടാൻ തയാറാണെന്നും ട്രംപ് മുന്നറിയിപ്പു നൽകി.
അതേസമയം, അമേരിക്ക മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ രാജ്യം പരിശോധിച്ചുവരികയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖായി സ്ഥിരീകരിച്ചു. എന്നാൽ, തങ്ങളുടെ മരവിപ്പിച്ച ആസ്തികൾ വിട്ടുകിട്ടണമെന്നും ഇറാൻ തുറമുഖങ്ങൾക്കു മേലുള്ള യുഎസ് ഉപരോധം പിൻവലിക്കണമെന്നുമുള്ള ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ.
ട്രംപിന്റെ പുതിയ പ്രസ്താവനകൾ യുദ്ധം വീണ്ടും ആളിക്കത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. യുഎസ് വീണ്ടും ആക്രമണത്തിനു മുതിർന്നാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും, പുതിയൊരു പോരാട്ടം മിഡിൽ ഈസ്റ്റിന് പുറത്തേക്കും വ്യാപിക്കുമെന്നും ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി.
പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ഏപ്രിൽ എട്ടിനു നിലവിൽ വന്ന താത്കാലിക വെടിനിർത്തലിനെത്തുടർന്ന് യുഎസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള യുദ്ധത്തിന് ശമനമുണ്ടായെങ്കിലും ഇരുവിഭാഗവും തമ്മിലുള്ള വാക്പോര് ഇപ്പോഴും രൂക്ഷമാണ്. ഇതിനിടെ, ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനായി പാക് ആഭ്യന്തര മന്ത്രി മൊഹ്സിൻ നഖ്വി ഈ ആഴ്ച രണ്ടാം തവണയും ടെഹ്റാനിലെത്തി ചർച്ചകൾ നടത്തിവരികയാണ്.
വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇതുവരെ തുറന്നുനൽകിയിട്ടില്ല. ആഗോളതലത്തിൽ എണ്ണ, പ്രകൃതിവാതക വിതരണത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഈ പാതയിലൂടെയാണ്. ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ വരും മാസങ്ങളിൽ ലോകത്ത് കടുത്ത ഭക്ഷ്യവിലക്കയറ്റത്തിനു കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കർഷക സംഘടനയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
