പരവൂർ: രാജ്യത്തെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനം ശക്തമാക്കുന്നതിന്റെ ഭാഗമായി 2,193 കോടി രൂപയുടെ മൂന്ന് വൻകിട പദ്ധതികൾക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി കാട്ടി. ജമ്മു-കത്ര റൂട്ടിലെ സുരക്ഷ വർധിപ്പിക്കുക, ഹൗറ-ഡൽഹി ഇടനാഴിയിലെ യാത്രാശേഷി കൂട്ടുക, ചെന്നൈ സബർബൻ ശൃംഖലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികൾക്ക് റെയിൽവേ മന്ത്രാലയം അനുമതി നൽകിയത്.
പ്രധാന പദ്ധതികളും തുക വകയിരുത്തലും:
കത്ര സെക്ഷൻ സുരക്ഷാ പദ്ധതി (₹238 കോടി): ജമ്മു-ശ്രീ മാതാ വൈഷ്ണോ ദേവി കത്ര റൂട്ടിലെ തുരങ്കങ്ങളുടെ പുനരുദ്ധാരണം, മണ്ണിടിച്ചിൽ തടയുന്നതിനുള്ള ചരിവ് സ്ഥിരത ഉറപ്പാക്കൽ, പാലങ്ങളുടെ സംരക്ഷണം എന്നിവയ്ക്കാണ് ഈ തുക വിനിയോഗിക്കുക. പ്രതികൂല കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ വെല്ലുവിളികളും നേരിടുന്ന ഈ പാതയിലൂടെ ദശലക്ഷക്കണക്കിന് തീർഥാടകരാണ് ഓരോ വർഷവും യാത്ര ചെയ്യുന്നത്.
കിയുൽ-ഝഝ മൂന്നാം ലൈൻ (₹962 കോടി):
കിഴക്കൻ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ഹൗറ-ഡൽഹി ഇടനാഴിയിൽ 54 കിലോമീറ്റർ ദൈർഘ്യത്തിൽ മൂന്നാമതൊരു ലൈൻ കൂടി നിർമിക്കും. നിലവിൽ ഇവിടുത്തെ ഇരട്ടപ്പാതകൾ പരിധിക്കപ്പുറമുള്ള സർവീസുകൾ കൈകാര്യം ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ആരക്കോണം-ചെങ്കൽപ്പട്ട് പാതഇരട്ടിപ്പിക്കൽ (₹993 കോടി):
ദക്ഷിണ റെയിൽവേക്ക് കീഴിലെ 68 കിലോമീറ്റർ ദൂരമുള്ള ഈ സിംഗിൾ ലൈൻ ഇരട്ടിപ്പിക്കുന്നതോടെ ചെന്നൈ സബർബൻ സർക്കുലർ നെറ്റ്വർക്കിലെ ട്രെയിനുകളുടെ സമയനിഷ്ഠയും വേഗതയും വർധിക്കും.പുതിയ റെയിൽ പാതകൾ വരുന്നതോടെ യാത്രാ ട്രെയിനുകളുടെ സമയനിഷ്ഠ മെച്ചപ്പെടുമെന്ന് മാത്രമല്ല, ചരക്ക് നീക്കം കൂടുതൽ സുഗമമാകുകയും ചെയ്യും.
കൊൽക്കത്ത, ഹാൽദിയ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന കിയുൽ-ഝഝ പാത ചരക്കുനീക്കത്തിൽ നിർണായകമാണ്.അതുപോലെ ചെന്നൈയിലെ ആരക്കോണം-ചെങ്കൽപ്പട്ട് പാത യാഥാർഥ്യമാകുന്നതോടെ മഹീന്ദ്ര വേൾഡ് സിറ്റി, ശ്രീപെരുമ്പുത്തൂർ, ഒറഗഡം തുടങ്ങിയ പ്രമുഖ വ്യാവസായിക ഹബുകളിലേക്കുള്ള ഓട്ടോമൊബൈൽ, സിമന്റ് ചരക്കുനീക്കം എളുപ്പമാകും.കാഞ്ചീപുരത്തിനടുത്ത് നിർദിഷ്ട പറണ്ടൂർ വിമാനത്താവളത്തിന് സമീപത്തുകൂടിയാണ് ഈ റെയിൽപ്പാത കടന്നുപോകുന്നത് എന്നതും ശ്രദ്ധേയമാണ്.
രാജ്യത്തെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ പോലും സുരക്ഷിതവും വിശ്വസനീയവുമായ റെയിൽ കണക്റ്റിവിറ്റി ഉറപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിബദ്ധതയാണ് ഈ പദ്ധതികളിലൂടെ വ്യക്തമാകുന്നതെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
- എസ്. ആർ സുധീർ കുമാർ
