മോഹൻലാൽ എന്ന നടന്റെ കരിയർ ബ്രേക്കുകളിൽ ഒന്നായ ചിത്രം ഏതെന്ന ചോദ്യം വരുമ്പോൾ തന്നെ ഉയർന്നു കേൾക്കുന്ന പ്രധാന പേരായിരിക്കും കിരീടം. സേതുമാധവൻ എന്ന ആ കഥാപാത്രവും ചിത്രവും ഇന്നും മലയാളികൾ നെഞ്ചേറ്റുന്നവയാണ്. മലയാള സിനിമാചരിത്രത്തില്‍ ഇടം നേടിയ ചിത്രമാണ് ലോഹിതദാസ്–സിബി മലയിൽ ടീമിന്റെ കിരീടം. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി സേതുമാധവന് മാറി. 1989ൽ പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ റിലീസ് ചെയ്തിട്ട് 36 വർഷങ്ങൾ പിന്നിടുന്നു.
ഇപ്പോഴിതാ കിരീടം ഡോൾബി അറ്റ്മോസിൽ 4കെ ദൃശ്യഭംഗിയിൽ റീ റിലീസിന് തയാറായിരിക്കുകയാണ്. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ആശംസകൾ നേർന്നുള്ള ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ച് സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് അവതരിപ്പിക്കുന്ന ചിത്രം ജൂൺ മാസത്തിൽ റീ-റിലീസിന് എത്തും.
കൃപാ ഫിലിംസിന്റെ ബാനറില്‍ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേര്‍ന്നാണ് കിരീടം നിർമിച്ചത്. മോഹന്‍ലാല്‍ എന്ന നടനെ അതുവരെ കാണാത്ത തലത്തിലേക്ക് ഉയര്‍ത്തിയ സിനിമ, കീരീടം എന്ന് കേള്‍ക്കുമ്പോള്‍ സേതുമാധവനെ ആദ്യവും ലാലിനെ പിന്നീടും ഓര്‍ക്കുന്ന തലത്തിലേക്ക് ഉയര്‍ത്തപ്പെട്ട സിനിമ. മനുഷ്യരിലെ നിസഹായതയെ ആഴത്തില്‍ പ്രതിഫലിപ്പിക്കാനറിയുന്ന, ലോഹിതദാസ് എന്ന മനുഷ്യമനസിന്റെ ഉള്‍പ്പെരുപ്പറിയുന്ന മാസ്റ്റര്‍ സ്റ്റോറി ടെല്ലറുടെ, സിബി മലയില്‍ എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാന്റെ, ജോൺസൺ എന്ന സംഗീത മാന്ത്രികന്റെ സിനിമ.
സേതുമാധവനും അച്യുതൻ നായരുമായി മോഹന്‍ലാല്‍-തിലകന് ഓണ്‍സ്ക്രീന്‍ രസതന്ത്രം സൃഷ്ടിച്ച മനോഹര ഭാവമുഹൂര്‍ത്തങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇന്നും നൊമ്പരമായി മാറിയ സിനിമ. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാകെ തകര്‍ത്ത്, ഒരു ചെറുപ്പക്കാരനെ കുറ്റവാളിയും ഗുണ്ടയുമാക്കി അയാളുടെ ശിരസില്‍ ഉറച്ചുപോയ മുള്ക്കിരീടമാ ണ് ലോഹിതദാസ് – സിബി മലയിൽ കൂട്ടുകെട്ടിലൂടെ കിരീടം എന്ന മികച്ച ക്ലാസിക്കായി മാറിയത്.
മലയാളത്തിന്റെ എക്കാലത്തെയും ക്ലാസിക് വീണ്ടും സ്ക്രീനിൽ എത്തുമ്പോൾ അകാലത്തിൽ പൊലിഞ്ഞ തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിന് ഹനീഫ, തിക്കുറിശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് (കീരിക്കാടൻ ജോസ്), കുണ്ടറ ജോണി, കനകലത തുടങ്ങിയവരെ ഒന്നുകൂടി കാണാൻ സാധിക്കുന്നതിലെ സന്തോഷവും, ഒപ്പം മനസിൽ ഒരുനോവും പ്രേക്ഷകന് സമ്മാനിക്കും എന്ന് ഉറപ്പാണ്. ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു, ഉഷ, യദു കൃഷ്ണൻ, കൊല്ലം തുളസി, പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ചവച്ച സിനിമയുടെ ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ്. കുമാറാണ്.
ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ഇന്ത്യയിൽ ചിത്രം വിതരണത്തിന് എത്തിക്കുന്നത്. എഡിറ്റർ- എൽ. ഭൂമിനാഥൻ, ഗാനരചന- കൈതപ്രം, മേക്കപ്പ്- വേലപ്പൻ, ആർട്ട്- സി.കെ. സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ- കെ.ആർ. ഷൺമുഖം, കോസ്റ്റ്യൂംസ്- നാഗരാജ്, കളറിസ്റ്റ്- രംഗ, കോർഡിനേറ്റർ- വിജയലക്ഷ്മി മോഹൻദാസ്, ക്രിയേറ്റീവ് വിഷനറി ഹെഡ്- ബോണി അസനാർ, അറ്റ്മോസ് മിക്സിംഗ്- ഹരി നാരായണൻ, റീസ്റ്റോറേഷൻ- പ്രസാദ് കോർപ്പ്, 4കെ റീമാസ്റ്ററിങ്- ഹൈ സ്റ്റുഡിയോസ്, ട്രെയ്ലർ കട്സ്- ഡോൺ മാക്സ്, മാർക്കറ്റിങ്- ഹൈസ്സിൻ ഗ്ലോബൽ വെഞ്ചേഴ്സ്, ഡിസൈൻസ്- അർജുൻ @ ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്- സുകുമാരൻ, പിആർഒ- പി.ശിവപ്രസാദ്.
