“എന്റെ നാരായണിക്ക്’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയയായ വര്‍ഷ വാസുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത റൊമാന്റിക് ഇമോഷണല്‍ ഡ്രാമ “ചിന്ന ചിന്ന ആസൈ’ തിയറ്ററുകളില്‍. മണിരത്നം മാജിക് “റോജ’യിലൂടെ ഒരു തലമുറയുടെ സ്വപ്നങ്ങളില്‍ ചിന്ന ചിന്ന ആസൈകള്‍ നിറച്ച മധുബാല. ഇതുവരെ ആരും ചെയ്യാത്ത കഥാപാത്രങ്ങളെ അത്രമേല്‍ ആശയോടെ തന്നിലേക്കു ചേര്‍ത്തുനിര്‍ത്തുന്ന ഇന്ദ്രന്‍സ്. മാധവന് മാഷായി ഇന്ദ്രന്‍സും ലീലയായി മധുബാലയും. വാരാണസിയുടെ പശ്ചാത്തലത്തില്‍ ഇവരിലൂടെയുള്ള ഹൃദയസഞ്ചാരമാണ് “ചിന്ന ചിന്ന ആസൈ’. വര്‍ഷ രാഷ്്ട്രദീപികയോടു സംസാരിക്കുന്നു.
സിനിമയിലെ തുടക്കം..?
എന്‍ജിനീയറായിരുന്നു. പക്ഷേ, സിനിമയായിരുന്നു ഇഷ്ടം. അതിലേക്കുള്ള വഴിയായി ചാനല്‍ ജോലി. ടെലിവിഷന്‍ പരിപാടികളുടെ തിരക്കഥാകൃത്ത്, ഷോ ഡയറക്ടര്‍, അസോഷ്യേറ്റ് ഡയറക്ടര്‍, ഷോ പ്രൊഡ്യൂസര്‍ എന്നിങ്ങനെയുള്ള ക്രിയേറ്റീവ് ജോലികളിലാണു തുടക്കം.
അതിനിടെ, തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത “ഗൂഢാലോചന’ എന്ന സിനിമയുടെ ഒരു ഷെഡ്യൂളില്‍ സംവിധാനസഹായിയായി. സിനിമാനിര്‍മാണം പൂര്‍ണമായും പഠിച്ചത് 2021ല്‍, കോവിഡ്കാലത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത “എന്റെ നാരായണിക്ക്’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ്. അതിനു കിട്ടിയ നല്ല അഭിപ്രായങ്ങള്‍ തിരക്കഥയെഴുത്തിനു പ്രേരണയായി. ഒരു സിനിമ ചെയ്യാനുള്ള ഒരുക്കങ്ങള്‍ തുടര്‍ന്നു.
അങ്ങനെയൊരു യാത്രയില്‍, വാരാണസി ഇഷ്ടപ്പെട്ടു. ആ പശ്ചാത്തലത്തില്‍ ഒരു കഥ പറയണമെന്നു തോന്നി. അങ്ങനെ ഒരു പ്ലാനുമില്ലാതെ സംഭവിച്ച സിനിമയാണിത്. വാരാണസിയോടുള്ള ഇഷ്ടത്തിലും ഇന്ദ്രന്‍സിനൊപ്പം സിനിമയെന്ന ആഗ്രഹത്തിലും സഹപാഠിയായ അഭിജിത്ത് നിര്‍മാതാവായി വന്നു.
“ചിന്ന ചിന്ന ആസൈ’ പറയുന്നത്..?
വാരാണസിയില്‍ കണ്ടുമുട്ടുകയാണ് 50 കഴിഞ്ഞ രണ്ട് അപരിചിതര്‍, മലയാളിയായ മാധവന് മാഷും തമിഴ് പശ്ചാത്തലമുള്ള ലീലയും. തമിഴ്നാട്ടില്‍നിന്ന് ഒരു ടീമിനൊപ്പം വാരാണസിയിലെത്തി കൂട്ടംതെറ്റിയതാണ് ലീല. ഒപ്പമുണ്ടായിരുന്നവരെ കണ്ടെത്താന്‍ ലീലയെ സഹായിക്കുകയാണ് മാധവന് മാഷ്.
ആ യാത്രയ്ക്കിടയില്‍ അവര്‍ക്കിടയില്‍ സംഭവിക്കുന്ന കാര്യങ്ങളും അവരുടെ വൈകാരിക അവസ്ഥകളുമൊക്കെയാണു സിനിമ. നിങ്ങള്‍ ഇവരെ എങ്ങനെ സ്വീകരിക്കും എന്നതിനെ ആശ്രയിച്ചാവും ഇതൊരു ലവ് സ്റ്റോറിയാണോ എന്നതിന്റെ ഉത്തരം. വിഷ്ണു അഗസ്ത്യ, ജാഫര്‍ സാദിഖ്, തമ്പി രാമയ്യ, അപര്‍ണ ബാലമുരളി എന്നിവര്‍ ഇവരുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളാകുന്നു.
ടൈറ്റിലില്‍ എത്തിയത്..?
ലീലയ്ക്കു തമിഴ് പശ്ചാത്തലമുള്ളതിനാല്‍ അതിനു ചേരുന്ന ഒരു തമിഴ് അഭിനേത്രി വേണമെന്നുണ്ടായിരുന്നു. അങ്ങനെ എന്റെ മനസില്‍ വന്ന പേരാണു മധുബാല. തുടര്‍ന്നു “റോജ’യും “ചിന്ന ചിന്ന ആസൈ’യും മനസിലേക്കുവന്നു. ഈ സിനിമ ലീലയുടെ ചെറിയ ചെറിയ ആശകളൊക്കെ പറഞ്ഞുപോകുന്നതു കൂടിയായതിനാല്‍ സിനിമയ്ക്കു “ചിന്ന ചിന്ന ആസൈ’ എന്ന പേര് ഉറപ്പിച്ചു.
ഇന്ദ്രന്സിലേക്കും മധുബാലയിലേക്കും എത്തിയത്..?
മാധവന് മാഷിനെക്കുറിച്ച് എഴുതിത്തുടങ്ങിയപ്പോള്ത്തന്നെ ഇന്ദ്രന്‍സായിരുന്നു മനസില്‍. ഈ കഥാപാത്രം ചെയ്തു ഫലിപ്പിക്കാന്‍ അത്തരത്തില്‍ നിഷ്കളങ്കതയുള്ള ഒരു നടന്‍തന്നെ വേണം. മണിരത്നത്തിന്റെ വലിയ ആരാധികയാണു ഞാന്‍. അദ്ദേഹത്തിന്റെ പഴയ നായികമാരെ തേടിയപ്പോള്‍ അവര്‍ക്ക് ഇപ്പോള്‍ എന്റെ ലീലയുടെ പ്രായമെത്തുമെന്നു കണ്ടു. റോജയ്ക്കും ലീലയ്ക്കും എന്തൊക്കെ യോ സാദൃശ്യങ്ങള്‍ തോന്നി. എന്റെ കഥാപാത്രങ്ങള്‍ക്കു വേണ്ടി അവരിലേക്ക് എത്തുകയായിരുന്നു. അല്ലാതെ ഇന്ദ്രന്‍സ്-മധുബാല കോംബിനേഷന്‍ പ്ലാന്‍ ചെയ്തതല്ല. പക്ഷേ, പിന്നീടതു നല്ല കോംബിനേഷനായി മാറി.
ഇന്ദ്രന്‍സ്, മധുബാല അനുഭവങ്ങൾ..?
ഇന്ദ്രന്‍സ് ഏറെ ഫ്ളക്സിബിളാണെന്ന് മുന്നേയറിയാം. യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കാതെ, എല്ലാം ആസ്വദിച്ച് നമുക്കൊപ്പം സഹകരിച്ചു നിന്നു. അദ്ദേഹം തന്ന സൂക്ഷ്മമായ ചില റിയാക്ഷനുകളാണ് ഒരു സംവിധായികയെന്ന നിലയില്‍ എന്നെ അദ്ഭുതപ്പെടുത്തിയത്. അതു ചിലപ്പോള്‍ ഒരു ചെറിയ സീനിലെ ഒരു നോട്ടമായിരുന്നിരിക്കാം!
ബോളിവുഡില്‍ നിന്നുള്ള അഭിനേത്രി ആയതിനാല്‍ മധുബാല നമ്മളുമായി സഹകരിക്കുമോ എന്നുള്ള ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ, അവര്‍ നമ്മളെ ഞെട്ടിച്ചു. ഏറെ സപ്പോര്‍ട്ടീവും സിംപിളുമാണ്. ഇന്ദ്രന്‍സിന്റെ മറ്റൊരു പതിപ്പ്. കാഴ്ചയില്‍ ഫാഷനബിളെങ്കിലും അടുത്തറിയുമ്പോള്‍ ഹൃദയശുദ്ധിയുള്ള വ്യക്തിത്വം. ഹേമമാലിനിയുടെ കുടുംബത്തില്‍ നിന്നുള്ള മധുബാലയ്ക്കു തമിഴ് ബന്ധങ്ങളുമുണ്ട്. ഇടയ്ക്കെപ്പൊഴോ “യോദ്ധ’യുടെ ഓര്‍മകളും പങ്കുവച്ചു.
ഒരിടവേളയ്ക്കുശേഷം മലയാളത്തിലേക്കു നായികയായി വന്നതിന്റെ ആവേശത്തിലായിരുന്നു. വാരാണസിയിലെ ചിത്രീകരണം ഏറെ പ്രയാസകരമായിരുന്നു. കാരവനോ കൃത്യമായ ഒരു ഇരിപ്പിടമോ മറ്റുമില്ലാത്ത സെറ്റ്. നല്ല തണുപ്പായിരുന്നു. നൈറ്റ് ഷൂട്ടുണ്ടായിരുന്നു. പ്രായമൊക്കെ മറന്ന് ഇരുവരും കൂടെനിന്നു. ഒറ്റ ഷെഡ്യൂളില്‍ 28 ദിവസം കൊണ്ട് ഷൂട്ടിംഗ് തീര്‍ന്നു. എഴുതിവച്ച സീനിന് അത്രമേല്‍ ഭംഗിയുണ്ടെന്ന് എന്നെ ബോധ്യപ്പെടുത്തിയ പ്രകടനമായിരുന്നു ഇരുവരുടേതും.
ആദ്യ സിനിമ… വെല്ലുവിളി..?
വാരാണസിയില്‍ ഷൂട്ട് ചെയ്യുന്നതിന്റെ ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കപ്പുറം പുതുമുഖം എന്നതിന്റെ പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നില്ല. ടെക്നിക്കല്‍ വിഭാഗത്തിലുള്ളവരെല്ലാം പരിചയസമ്പന്നര്‍, സുഹൃത്തുക്കള്‍. ഓപ്പറേഷന് ജാവയുടെ കാമറ ചെയ്ത ഫായിസ് സിദ്ധിക്കാണ് ഇതിന്റെ ഛായാഗ്രഹണം. ഗോവിന്ദ് വസന്തയാണു മ്യൂസിക് ഡയറക്ടര്‍. രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈന്‍.
വാരാണസിയില്‍ ഔട്ട് ഡോര്‍ ഷൂട്ട് ഏറെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇതില്‍ സൗണ്ട് സ്കേപ്പിനു പ്രാധാന്യമേറെയാണ്. റെക്സന്‍ ജോസഫാണ് എഡിറ്റര്‍. കോസ്റ്റ്യൂം സമീറ സനീഷ്. മേക്കപ്പ് രഞ്ജിത്ത് അമ്പാടി. അങ്ങ നെ മികച്ച ടെക്നീഷന്സിന്റെ സപ്പോര്ട്ടുണ്ടായി. കേരളത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസും തമിഴ്നാട്ടില്‍ എജിഎസ് സിനിമാസുമാണ് വിതരണം.
നൃത്തത്തിനും സംഗീതത്തിനും കഥയില്‍ പ്രാധാന്യമുണ്ടോ..?
ഇന്ദ്രന്‍സിന്റെ കഥാപാത്രത്തിന്റെ മകള്‍ ബനാറസില്‍ കഥക് പഠിക്കുകയാണ്. അപര്‍ണ ബാലമുരളിയാണ് ആ വേഷം ചെയ്യുന്നത്. ആ പശ്ചാത്തലത്തിലാണ് ഇതില്‍ കഥക് പാട്ടുസീന്‍ വരുന്നത്. നൃത്തം ഈ സിനിമയില്‍ കയറിയിറങ്ങി പോകുന്നുണ്ട്. ലീല ഡാന്‍സ് ഇഷ്ടമുള്ള ഒരാളായിരുന്നു എന്നൊക്കെ സിനിമയില്‍ പറയുന്നുണ്ട്. സംഗീതപരമായും ഈ സിനിമ ആഖ്യാനം ചെയ്യപ്പെടുന്നു. വെറുതേ പറയുന്നതിനപ്പുറം മ്യൂസിക്കിന്റെ ആംബിയന്‍സില്‍ ഡയലോഗ് പറയുമ്പോള്‍ സിനിമയുടെ കഥപറച്ചിലിനു മറ്റൊരു ഭംഗി കൈവരുന്നതു കാണാം.
ഇനി ഏതുതരം സിനിമകള്‍..?
ഇതു തുടങ്ങുംമുമ്പ് ആലോചനയിലുണ്ടായിരുന്ന മറ്റൊരു സിനിമയുടെ ഒരുക്കങ്ങളിലാണ്. അതു കുറച്ചുകൂടി സിനിമാറ്റിക്കാണ്. ചെറുപ്പക്കാരുടെ റൊമാന്റിക് ഡ്രാമയാണ്. മാനുഷിക വികാരങ്ങളും റൊമാന്‍സുമൊക്കെയുള്ള സിനിമകള്‍ ചെയ്യാനാണ് ഇപ്പോള്‍ എനിക്ക് ആത്മവിശ്വാസം. ഹൊറര്‍, ത്രില്ലര്‍ സിനിമകള്‍ ചെയ്യാനും ആഗ്രഹമുണ്ട്. അത്തരം ജോണറുകള്‍ എഴുതാനുള്ള ശ്രമം പിന്നീടുണ്ടാവും.
ടി.ജി. ബൈജുനാഥ്
