ഇനിയെങ്കിലും അധികാരികള്‍ക്ക് നാണം വരുമോ.. തെരുവുവിളക്കായി റാന്തലും മെഴുകുതിരിയും

TCR-RANTHALമുളങ്കുന്നത്തുകാവ്: എത്ര പരാതികള്‍ നല്‍കിയിട്ടും കാര്യമില്ലെന്ന് ബോധ്യമായതോടെ മെഡിക്കല്‍ കോളജ് പരിസരത്തെ നാട്ടുകാര്‍ കത്താത്ത തെരുവുവിളക്കിനു പകരം മണ്ണെണ്ണ ചിമ്മിനി വിളക്കുകളും റാന്തലും മെഴുകുതിരികളും കത്തിച്ചുവച്ച് പ്രതിഷേധിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി് പരിസരത്താണ് രോഗികള്‍ക്കും ബന്ധുക്കള്‍ക്കുമായി ഇത്തരത്തില്‍ വിളക്കുകള്‍ കത്തിച്ചുവച്ചത്. കൂരിരുട്ടില്‍ ഇതൊരു ആശ്വാസമായെന്നാണ് രാത്രിയെത്തുന്നവര്‍ പറയുന്നത്.

ഇനിയെങ്കിലും അധികാരികള്‍ക്ക് നാണമുണ്ടാകാനാണ് ഇത്തരത്തില്‍ പ്രതിഷേധ സൂചകമായി വിളക്കുകള്‍ കത്തിച്ചുവച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. തെരുവുവിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതികള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ട്. നാനൂറേക്കര്‍ വരുന്ന മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ നൂറുകണക്കിന് തെരുവുവിളക്കുകള്‍ക്കുള്ള പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയില്‍ ഒന്നോ രണ്ടോ തെരുവുവിളക്കുകള്‍ മാത്രമാണ് കത്തുന്നത്. ഇരുട്ടു മൂടിക്കിടക്കുന്ന ക്യാമ്പസില്‍ തെരുവുനായ്ക്കളും, ഇഴജന്തുക്കളും സൈ്വര വിഹാരം നടത്തുന്നുണ്ട്.

സാമൂഹ്യ വിരുദ്ധരുടെയും ശല്യം ഏറെയാണ്. ഭയം മൂലം കാല്‍നടയാത്രക്കാര്‍ക്ക് രാത്രിയില്‍ ഇതുവഴി പോകാന്‍ ഭയമാണ്. ജീവനക്കാര്‍ ഓട്ടോ വിളിച്ചാണ് ഹോസ്റ്റലുകളിലേക്കും മറ്റും പോകുന്നത്. എല്ലാം ശരിയാക്കാമെന്നു പറയുന്നതല്ലാതെ ഒന്നും ശരിയാകില്ലെന്ന് ബോധ്യപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.

Related posts