വിജയ്ക്ക് പിന്നാലെ മറ്റൊരു സൂപ്പർ താരമായ ധനുഷും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന അഭ്യൂഹം ശക്തം. കഴിഞ്ഞ ദിവസം തന്റെ ആരാധകരോട് ധനുഷ് പറഞ്ഞ വാക്കുകളാണ് ഇത്തരം ചർച്ചകൾക്ക് തുടക്കമിട്ടത്. സിനിമയിലെ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാത പ്രാദേശികമായുള്ള ക്ഷേമപ്രവർത്തനങ്ങളിലും ആരാധകർ സജീവമാകണമെന്നാണ് ധനുഷ് അഭ്യർഥിച്ചത്. ആരാധകര്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു ധനുഷ്.
സമൂഹത്തിലെ ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നും സഹായം ആവശ്യമുളളവർക്ക് വേണ്ടി പ്രവർത്തിക്കാൻ ആരാധകർ തയാറാകണമെന്നും ധനുഷ് പറഞ്ഞു. “നിരവധി പേരാണ് ഇന്നിവിടെ കൂടിയിരിക്കുന്നത്. ഇത്തരത്തിലുള്ള കൂട്ടായ്മകൾക്ക് വലിയ ശക്തിയുണ്ട്.
ഒരു ലക്ഷ്യത്തിന് വേണ്ടി ഈ ഐക്യം നമ്മൾ പ്രയോജനപ്പെടുത്തണം. ഓഡിയോ ലോഞ്ചുകൾക്കും മീറ്റപ്പുകൾക്കും അപ്പുറം ക്ഷേമപ്രവർത്തനങ്ങളിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കണം. നിങ്ങളുടെ പ്രദേശങ്ങളിലുള്ള ആളുകൾക്ക് വേണ്ടെതെന്തെന്ന് തിരിച്ചറിയണം, കുടുംബങ്ങൾക്ക് എന്തൊക്കെ ആവശ്യമുണ്ടോ അതിലെല്ലാം ഇടപെട്ട് കഴിയുന്നത് പോലെ സഹായം എത്തിക്കണം. അവർക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യണം, നിങ്ങളെ പ്രവൃത്തി ഓർത്ത് എനിക്ക് അഭിമാനം തോന്നണം, ഞാൻ വിശ്വസിക്കുന്നത് നിങ്ങൾക്ക് അതൊക്കെ ചെയ്യാൻ സാധിക്കുമെന്നാണ്’- എന്നായിരുന്നു ധനുഷിന്റെ വാക്കുകൾ.
അതേസമയം, ക്ഷേമപ്രവർത്തനങ്ങളിൽ ആരാധകരോട് സജീവമാകാൻ പറഞ്ഞതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. നേരത്തേ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുന്‍പ് വിജയിയുടെ ആരാധക കൂട്ടായ്മകൾ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഇത്തരം പ്രവർത്തനങ്ങളാണ് വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശക്തിപകർന്നത്. വിജയ്യുടെ ഇതേപാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ പ്രവേശിക്കാനുള്ള നീക്കമാണോ ധനുഷ് നടത്തുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യങ്ങൾ.
ലക്ഷണമൊക്കെ കണ്ടിട്ട് രാഷ്ട്രീയത്തിലേക്ക് വരുന്നവരുടെ നിരയ്ക്ക് നീളം കൂടുന്നുണ്ടെന്നാണ് തോന്നുന്നത്. “വിജയ്ക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ സാധിക്കുമെങ്കിൽ എന്തുകൊണ്ട് നമ്മുക്ക് ആയിക്കൂടെന്നാണ് പലരും ചിന്തിക്കുന്നത്’ എന്നാണ് ഒരാൾ ധനുഷിന്റെ വീഡിയോക്ക് താഴെ കുറിച്ചത്. ലിയോ സിനിമയുടെ ഓഡിയോ ലോഞ്ചിൽ വിജയ് നടത്തിയ പ്രസംഗവും ചിലർ ഓർമിപ്പിക്കുന്നുണ്ട്.
ധനുഷ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കാനുള്ള സാധ്യത തള്ളിക്കളായാനാകില്ലെന്നാണ് ചിലരുടെ കമന്റ്. ധനുഷ് കൂടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ അത് തമിഴ്നാട് രാഷ്ട്രീയത്തിൽ സിനിമയെ വെല്ലുന്ന പുതിയ പോരിനായിരിക്കും വഴിവയ്ക്കുകയെന്ന കാര്യത്തിൽ തർക്കമില്ല. അതേസമയം, ഇത്തരം രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങളോടൊന്നും ധനുഷോ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
