പരവൂർ: രാജ്യത്ത് സൈബർ സാമ്പത്തിക തട്ടിപ്പുകേസുകളിൽ മൂന്നിരട്ടി വർധന രേഖപ്പെടുത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. 2020-ൽ 10,395 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2024 ആയപ്പോഴേക്കും കേസുകളുടെ എണ്ണം 29,758 ആയി ഉയർന്നതായി ആഭ്യന്തര മന്ത്രാലയം രേഖാമൂലം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ ഉദ്ധരിച്ചാണ് മന്ത്രാലയം വിവരങ്ങൾ പങ്കുവച്ചത്.കഴിഞ്ഞ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്ത് ഏറ്റവും കൂടുതൽ സൈബർ തട്ടിപ്പുകൾ നടന്നത് തെലങ്കാനയിലാണ്. 18,922 കേസുകളാണ് ഇവിടെ രേഖപ്പെടുത്തിയത്. ബിഹാർ, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിൽ തൊട്ടുപിന്നിലുള്ളത്.
2024-ൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകളാണ് ഏറ്റവും കൂടുതൽ, 4,659 കേസുകൾ. ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് തട്ടിപ്പുകൾ, മാർക്കറ്റിംഗ് ഇൻവെസ്റ്റ്മെന്റ് തട്ടിപ്പുകൾ, എടിഎം തട്ടിപ്പുകൾ എന്നിവയും വലിയ തോതിൽ വർധിച്ചിട്ടുണ്ട്.തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ട മൊത്തം തുകയുടെയോ തിരിച്ചുകിട്ടിയ തുകയുടെയോ കൃത്യമായ കണക്കുകൾ എൻസിആർബി സൂക്ഷിക്കുന്നില്ലെങ്കിലും തട്ടിപ്പുകൾ തടയാനായി ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്റർ രൂപീകരിച്ച് ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പുകൾ ഉടൻ റിപ്പോർട്ട് ചെയ്യാനും പണം നഷ്ടപ്പെടുന്നത് തടയാനുമായി 2021-ൽ ആരംഭിച്ച സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജ്മെന്റ് സിസ്റ്റം വഴി വലിയ നേട്ടമാണ് കൈവരിക്കാനായത്.ഈ സംവിധാനം വഴി ഈ വർഷം ജൂൺ 30 വരെ 32.80 ലക്ഷത്തിലധികം പരാതികളിൽ നിന്നായി 11,158 കോടിയിലധികം രൂപ സമാഹരിച്ച് നൽകാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.
കൂടാതെ സമന്വയ് പ്ലാറ്റ്ഫോം, സൈബർ കമാൻഡോ പ്രോഗ്രാം, റീജിയണൽ ഡിജിറ്റൽ ഇൻവെസ്റ്റിഗേഷൻ സപ്പോർട്ട് സെന്ററുകൾ, പൊതുജന ബോധവൽക്കരണ പരിപാടികൾ എന്നിവയിലൂടെ സൈബർ കുറ്റകൃത്യങ്ങൾക്കെതിരേയുള്ള പോലീസിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
