കാഞ്ഞിരപ്പള്ളി: ലോകകപ്പിന്റെ ആവേശം പൂർണമായും കെട്ടടങ്ങിയെങ്കിലും പ്രചാരണ ഉപാധികൾ നീക്കാൻ തയാറാകാത്തത് പലയിടത്തും അപകടഭീഷണി സൃഷ്ടിക്കുന്നതായി പരാതി. ആരാധക കൂട്ടായ്മകൾ വഴിയരികുകളിലും പൊതുസ്ഥലങ്ങളിലുമായി സ്ഥാപിച്ച കട്ടൗട്ടുകളും ഫ്ലക്സുകളും കൊടികളും മറ്റ് പ്രചാരണ സാമഗ്രികളും നീക്കം ചെയ്യാത്തതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കുന്നത്.
പ്രധാന റോഡുകൾ, ജംഗ്ഷനുകൾ, നടപ്പാതകൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇപ്പോഴും ഇവ നിലനിൽക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നിയമങ്ങൾ കാറ്റിൽ പറത്തിയാണ് പലയിടത്തും കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചതെങ്കിലും കായിക ആവേശത്തിൽ ആരും ഇതിനെതിരേ പരാതികൾക്കോ നടപടികൾക്കോ തയാറായിരുന്നില്ല. എന്നാൽ, ഇപ്പോഴും ഈ ബോർഡുകൾ നീക്കം ചെയ്യാത്തത് നേരിയ പ്രതിഷേധങ്ങൾക്ക് ഇട നൽകിയിട്ടുണ്ട്.
സാധാരണ പ്രചരണ പരിപാടികളിൽ നിന്ന് വ്യത്യസ്തമായി പടുകൂറ്റൻ ബോർഡുകളാണ് പലയിടങ്ങളിലും ഇടം തേടിയിരുന്നത്. വിവിധ ക്ലബ്ബുകളും ഫാൻസ് അസോസിയേഷനുകളുമാണ് പ്രധാനമായും ബോർഡുകൾ സ്ഥാപിച്ചത്.
പതിവിന് വിപരീതമായി ഉയരമുള്ള കൂറ്റൻ ബോർഡുകൾ ഉയർന്നിരുന്നു. കട്ടൗട്ടുകളും ചിലയിടങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. ഫാൻസ് അസോസിയേഷനുകൾ എന്ന പേരിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ യഥാർഥത്തിൽ പല ബോർഡുകൾക്കും പിന്നിലുള്ളത് ആരെന്ന് വ്യക്തമല്ല.
വലിയ കട്ടൗട്ടുകൾ നടപ്പാതകളിലേക്ക് ചെരിഞ്ഞു നിൽക്കുന്നതിനാൽ കാൽനടയാത്രക്കാർക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായും രാത്രിയിൽ വാഹനയാത്രക്കാർക്ക് കാഴ്ച മറയ്ക്കുന്ന സാഹചര്യം ഉണ്ടാകുന്നതായും നാട്ടുകാർ പറയുന്നു.
പൊതുസ്ഥലങ്ങൾ സ്വകാര്യ പ്രചാരണത്തിനായി ഉപയോഗിച്ച ശേഷം അവ വൃത്തിയാക്കി പഴയ നിലയിലാക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്വമാണെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു. മഴയും കാറ്റും ശക്തമായ സാഹചര്യത്തിൽ കട്ടൗട്ടുകൾ തകർന്നു വീഴാനുള്ള സാധ്യതയേറെയാണ്.
ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും വിഷയത്തിൽ ഇടപെട്ട് അനധികൃതമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണമെന്നും ഭാവിയിൽ ഇത്തരത്തിലുള്ള അനുവാദം നൽകുന്പോൾ സമയപരിധി നിശ്ചയിച്ച് കർശനമായി പാലിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു
