ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പാക്കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തം: മുഖ്യമന്ത്രി

TVM-UMMNCHANDYതിരുവനന്തപുരം : കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ആരോഗ്യ സേവനം ജനങ്ങളുടെ അവകാശമാണെന്നും അത് നടപ്പാക്കേണ്ടത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം കേരളത്തിന്റെ  ആരോഗ്യ രംഗത്ത് മികച്ച സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞതായി അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ജില്ലയിലെ രണ്ടാമത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ  ഉദ്ഘാടനം  ജനറല്‍ ആശുപത്രി കാമ്പസില്‍ നിര്‍വഹിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അക്കാഡമിക് ബ്ലോക്കിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും ഉദ്ഘാടനമാണ് ആദ്യഘട്ടത്തില്‍ നടന്നത്.

ലക്ചര്‍ ഹാളിന്റെ ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തലയും പ്രിന്‍സിപ്പല്‍ റൂം, ഡിസക്ഷന്‍ ഹാള്‍ എന്നിവയുടെ ഉദ്ഘാടനം മന്ത്രി കെ.പി. മോഹനനും നിര്‍വഹിച്ചു.  മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ കേരളത്തെ ഇന്ത്യയുടെ ഹബ്ബായി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിര്‍ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുന്നത്. ആരോഗ്യ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ 2000 കോടിയുടെ നിക്ഷേപമാണ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ നടത്തിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ എണ്ണം അഞ്ചില്‍ നിന്നു പതിനാറാക്കാന്‍ സാധിച്ചു. പുതിയ മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം നൂറു വിദ്യാര്‍ഥികള്‍ക്കു പ്രവേശനം നേടാന്‍ കഴിയും.

ഇതോടെ കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ സീറ്റുകളുടെ എണ്ണം 950 ല്‍ നിന്നും 1250 ആയി ഉയര്‍ന്നതായി മന്ത്രി പറഞ്ഞു.
കെ. മുരളീധരന്‍ എംഎല്‍എ  ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. ആരോഗ്യകുടുംബക്ഷേമ വകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രിഡ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. റംലാബീവി, ജോയിന്റ് ഡയറക്ടര്‍ ഡോ. ശ്രീകുമാരി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. രമേഷ്, പുതിയ മെഡിക്കല്‍ കോളജിന്റെ പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, സ്‌പെഷല്‍ ഓഫീസര്‍ ഡോ. പി.ജി.ആര്‍ പിള്ള, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണകുമാര്‍, ചീഫ് എന്‍ജിനിയര്‍ ഡി. മോഹന്‍, കൗണ്‍സിലര്‍ ആര്‍.സതീഷ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജനറല്‍ ആശുപത്രിയേയും തൈക്കാട് ആശുപത്രിയേയും സംയോജിപ്പിച്ചാണ് പുതിയ മെഡിക്കല്‍ ആരംഭിക്കുന്നത്. 190.54 കോടി രൂപയുടെ ഭരണാനുമതിയോടെ നാലു ഘട്ടങ്ങളായാണ് നിര്‍മ്മാണം. 35 കോടി  മുടക്കി നിര്‍മ്മിച്ച  കെട്ടിടങ്ങളുടെ ആദ്യഘട്ട ഉദ്ഘാടനമാണ് നടന്നത്. 1,38,000 ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമാണ് പൂര്‍ത്തിയാകുന്നത്.

Related posts