വേനല്‍ കത്തുന്നു; കുടിവെള്ളം മുട്ടിക്കുമോ മലമ്പുഴ ഡാം

pkd-damപാലക്കാട്: വേനല്‍ കത്തിതുടങ്ങിയതോടെ മലമ്പുഴ അണക്കെട്ടും വരള്‍ച്ചയിലേക്ക് നീങ്ങിത്തുടങ്ങി. ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസുകൂടിയാണ് മലമ്പുഴ. പാലക്കാട് നഗരത്തിനു പുറമെ പരിസര പഞ്ചായത്തുകളായ കണ്ണാടി, പിരായിരി, പുതുപ്പരിയാരം, പുതുശ്ശേരി എന്നിവിടങ്ങളിലേക്ക് ഇവിടെനിന്നാണ്  കുടിവെള്ളം എത്തിക്കുന്നത്. പെരിങ്ങോട്ടുകുറുശ്ശിവരെയുള്ള വാലറ്റ പ്രദേശങ്ങളിലേക്കും കാര്‍ഷികാവശ്യത്തിനായുള്ള വെള്ളമെത്തിക്കുന്നത് മലമ്പുഴയില്‍നിന്നാണ്. വെള്ളത്തിന്റെ കുറവ്  ഈ മേഖലയിലെ കാര്‍ഷികവിളവെടുപ്പും പ്രതിസന്ധിയിലാക്കും. ഡാമിന്റെ വരള്‍ച്ച കുടിവെള്ളപദ്ധതിയെ സാരമായി ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.  പത്തുലക്ഷം പേര്‍ക്ക് കുടിവെള്ളം നല്‍കുന്ന മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍നിന്നുള്ള നീരൊഴുക്ക് നിലച്ചിട്ട് ഒരു മാസത്തോളമായി. 105.06 മീറ്റര്‍ ജലനിരപ്പ് രേഖപ്പെടുത്തിയിട്ടുള്ള മലമ്പുഴ അണക്കെട്ടില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 102.96 മീറ്റര്‍ ജലനിരപ്പാണ്.

കഴിഞ്ഞ വര്‍ഷം ഇത് 107.41 മീറ്റര്‍ ആയിരുന്നു. പ്രതിദിനം ഒരു മീറ്റര്‍ എന്ന നിലയിലാണ്  ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുന്നത്. ജൂണുവരെയുള്ള കുടിവെള്ളവിതരണത്തിനുള്ള ജലം ഡാമിലുണ്ടെന്നാണ് ജലസേചന വകുപ്പധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ കണക്കുപ്രകാരം മാര്‍ച്ച് പകുതിയോടെതന്നെ അണക്കെട്ടില്‍നിന്നും കൃഷിക്കായി വെള്ളം തുറന്നുവിടാന്‍ കഴിയാത്ത സ്ഥിതിയും വരും.  കരുതല്‍ ജലം ഒഴിച്ചാല്‍കൂടികുടിവെള്ള വിതരണത്തിന് വരും നാളുകളില്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും.226 ദശലക്ഷം ഘനമീറ്റര്‍ ശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ ഇപ്പോഴുള്ളതാകട്ടെ 34.691 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ്.ഇത്തവണ രണ്ടാഴ്ചയാണ് കാര്‍ഷികാവശ്യത്തിനായി മലമ്പുഴ അണക്കെട്ടില്‍നിന്നും വെള്ളം തുറന്നുവിട്ടിട്ടുള്ളത്.

എന്നാല്‍ ഈ മാസം അവസാനംവരെയെങ്കിലും വെള്ളം തുറന്നുവിടണമെന്ന കര്‍ഷകരുടെയും സംഘടനകളുടെയും ആവശ്യം ശക്തമായിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് താഴുന്നത് ഏറെ ആശങ്കയോടെയാണ്  കര്‍ഷകര്‍ നോക്കികാണുന്നത്. ഇനി ചൂട് കൂടുന്ന ഏപ്രില്‍-മെയ് മാസങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്നാണ് ജലവിഭവവകുപ്പ് അധികൃതരുടെ വിശദീകരണം.
മലമ്പുഴ വെള്ളത്തെ മാത്രം ആശ്രയിക്കുന്ന നഗരസഭാപരിധിയിലാവും കുടിവെള്ളക്ഷാമം രൂക്ഷമാവുകയെന്നത് നഗരവാസികളില്‍ പരിഭ്രാന്തിയുണ്ടാക്കിയിട്ടുണ്ട്.അണക്കെട്ടിന്റെ പ്രധാന വൃഷ്ടിപ്രദേശമായ ആനക്കല്ല്, മാന്തുരുത്തി വനമേഖലകളില്‍ ലഭിച്ച മഴയുടെ അളവ് ഇത്തവണ കൂടിയിരുന്നു. എന്നാല്‍  മാര്‍ച്ച് ആയപ്പോഴേക്കും ഡാമില്‍ വെള്ളമില്ലാതായത് കനത്ത ചൂടു കാരണമാണെന്നാണ് വിലയിരുത്തലുകള്‍.

അണക്കെട്ടിന്റെ നീര്‍ചാല്‍ പ്രദേശങ്ങളില്‍ കുഴിയെടുത്ത് ഊറി വരുന്ന വെള്ളത്തെയാണിപ്പോള്‍ പ്രദേശവാസികള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ഇതിനുപുറമെ മേഖലയിലെ ആദിവാസികോളനികളും കടുത്ത കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്.  ജലത്തിന്റെ ദുരുപയോഗം തടയാനുള്ള മാര്‍ഗ്ഗങ്ങളില്ലെന്നതും ജലക്ഷാമത്തിനു കാരണമാകുന്നുണ്ട്. ജില്ലയിലെ പ്രധാന വ്യവസായമേഖലയായ കഞ്ചിക്കോട്ടെ നിരവധി കമ്പനികള്‍പോലും മലമ്പുഴയില്‍നിന്നുള്ള വെള്ളം വന്‍തോതില്‍ വ്യാവസായികാവശ്യത്തിനായുപയോഗിക്കുന്നുണ്ട്. കളക്ടര്‍ ചെയര്‍മാനായ ഇവിടത്തെ കാവല്‍ സംഘംപോലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും ജലചൂഷണത്തിനു നടപടികള്‍ കൈക്കൊള്ളാത്ത സ്ഥിതിയാണുള്ളത്.

ജില്ലയില്‍ ഇത്തവണ മഴ കുറഞ്ഞതും വേനല്‍ വര്‍ദ്ധിച്ചതും പുഴകളിലെ നീരൊഴുക്ക് കുറഞ്ഞതും ജലക്ഷാമത്തിനുവഴിവെച്ചു. കാര്‍ഷിക ആവശ്യത്തിനുള്ള വെള്ളം കനാലുകള്‍ വഴി കൃത്യസമയത്ത് എത്തുന്നുമില്ല. കഴിഞ്ഞ വര്‍ഷത്തെഅപേക്ഷിച്ച് ഇത്തവണ മഴ കുറഞ്ഞപ്പോള്‍ അധികൃതര്‍ ഡാമില്‍ കരുതല്‍ ശേഖരം നടത്തിയതും കാര്‍ഷികാവശ്യത്തിനും കുടിവെള്ളത്തിനുമുള്ള വെള്ളം അണക്കെട്ടില്‍ കരുതിയതും തുണയായി. കൃഷിക്കാവശ്യത്തിനുമാത്രം ജലവിതരണം നടത്തുന്ന വാളയാര്‍ ഡാമില്‍ നിന്നും ജനുവരി 16വരെ ജലസേചനം നടത്തിയിരുന്നു.

66 അടി സംഭരണശേഷിയുള്ള ഡാമില്‍ ഇപ്പോള്‍ 36 അടി ജലമാണ് ശേഷിക്കുന്നത്. ഏഴെകാല്‍ അടി ജലനിരപ്പുള്ള പോത്തുണ്ടി ഡാമില്‍ മൂന്നു മാസത്തേക്കുള്ള വെള്ളമേയുള്ളൂ. എന്നാല്‍ മംഗലം ഡാമില്‍ 19 ദിവസത്തേക്ക് വിതരണത്തിനുള്ള വെള്ളമാണ് ശേഷിക്കുന്നതെന്നിരിക്കെ ഫെബ്രുവരി 11വരെ ഇവിടന്നുമാണ് കൃഷിക്കാവശ്യമായ വെള്ളം നല്‍കിയിരുന്നത്. മുന്‍വര്‍ഷത്തെയപേക്ഷിച്ച് ഈ വര്‍ഷം മീങ്കരഡാമില്‍ 2.605 ദശലക്ഷം ഘനവെള്ളത്തിന്റെ കുറവാണുള്ളത്.

Related posts