വംശനാശം എക്കാലവും ഭീകരവും ഭീതിദവുമാണ്. മണ്മറയുന്ന നഷ്ടങ്ങളിലേക്കായിരിക്കും അവ നമ്മളെ കൊണ്ടെത്തിക്കുക. തെളിവുപോലും പലപ്പോഴും അവശേഷിക്കപ്പെടുകയില്ല. ഉയരാന്‍ ഒരു തിരിവെട്ടം പോലും എവിടേയും ബാക്കിവയ്ക്കുകയുമില്ല. എല്ലാം നാമാവശേഷമാക്കിയശേഷമേ വംശനാശം എന്ന വാക്ക് പോലും നിവര്ന്നുനില്ക്കുകയുള്ളൂ.
അങ്ങനെയൊരു വംശനാശത്തിന്റെ വാക്കൊലി കേള്‍ക്കുന്നു കുടിയ കോളനിയില്‍. കോളനി നിവാസികളുടെ അംഗസംഖ്യ നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണ്. കുടിയേറ്റങ്ങളില്ല, കുടിയിറക്കങ്ങളാണ് ഇവിടെ കൂടുതല്‍. സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളില്‍ വീര്‍പ്പുമുട്ടി പലരും കോളനി വിടാന്‍ നിര്‍ബന്ധിതരാകുകയാണ്. അതിനിടയിലാണ് കോളനിയിലെ ജനനനിരക്ക് കുറയുകയും മരണനിരക്ക് പതിയെ കൂടുകയും ചെയ്യുന്നുവെന്ന ഭീതിദമായ സത്യം നിലനില്‍ക്കുന്നത്.
ജനന മരണങ്ങള്‍ക്കിടയില്‍
കഴിഞ്ഞ 6 വര്‍ഷംകൊണ്ട് ഇവിടെ ജനിച്ചത് 17 കുട്ടികള്‍ മാത്രം. അതില്‍ 9 ആണ്‍കുട്ടികളും 8 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 2010 ല്‍ 3 ആണ്‍കുട്ടികളും 3 പെണ്‍കുട്ടികളും ഉള്‍പ്പെടെ 6 പേരും 2011ല്‍ 3 ആണ്‍കുട്ടികളും 2012 ല്‍ 2 ആണ്‍കുട്ടികളും 1 പെണ്‍കുട്ടിയും ഉള്‍പ്പെടെ 3 പേരും 2013ല്‍ 1 ആണ്‍കുട്ടിയും രണ്ടു പെണ്‍കുട്ടികളും ഉള്‍പ്പെടെ 3 പേരും 2014 ല്‍ രണ്ടു പെണ്‍കുട്ടികളും ജനിച്ചു. 2015 ല്‍ ഇവിടെ ഒരു ജനനം പോലും നടന്നിട്ടില്ല.
കഴിഞ്ഞ 6 വര്‍ഷത്തിനിടെ കോളനിയില്‍ മരണപ്പെട്ടത് 8 പേരാണ്. ഇതില്‍ 5 സ്ത്രീകളും 3 പുരുഷന്മാരും ഉള്‍പ്പെടുന്നു. 2010ല്‍ ഒരു സ്ത്രീയും 2011 ല്‍ ഒരു സ്ത്രീയും 2012 ല്‍ ഒരു പുരുഷനും 2013 ല്‍ ഒരു സ്ത്രീയും 2014 ല്‍ രണ്ടു പുരുഷന്മാരും 1 സ്ത്രീയും ഉള്‍പ്പെടെ 3 പേരും 2015 ല്‍ 1 സ്ത്രീയും മരണപ്പെട്ടു.
കുടിയ കോളനിയില്‍ ജനന നിരക്ക് കുറയുന്നതായും മരണ നിരക്ക് കൂടുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. (പട്ടിക 1 കാണുക). 2014ല്‍ കോളനിയിലെ 3 പേര് മരണപ്പെട്ടപ്പോള്‍ 2 ജനനം മാത്രമാണ് ഇവിടെ നടന്നത്. 2015 ല്‍ 1 മരണം നടന്നപ്പോള്‍ ഒരു കുട്ടിപോലും ഇക്കാലയളവില്‍ ഇവിടെ ജനിച്ചില്ല. കഴിഞ്ഞ 2 വര്‍ഷത്തിനിടെ 4 പേര് മരണപ്പെട്ടപ്പോള്‍ 2 ജനനം മാത്രമാണ് കോളനയില്‍ നടന്നത്. അനുപാതം കണക്കാക്കിയാല്‍ 2:1. അതായത് കോളനിയിലെ രണ്ടുപേര്‍ മരിക്കുമ്പോള്‍ 1 ജനനം മാത്രമാണ് അവിടെ നടക്കുന്നത്.
കോളനിയെ കഷ്ടത്തിലാക്കി കുടിയിറക്കം
കോളിനിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലവും മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും കണക്കിലെടുത്ത് കോളനി വിട്ടുപോകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ 6 വര്‍ഷത്തിനിടെ 3 കുടുംബങ്ങളില്‍പ്പെട്ട 9 പേരാണ് ഇത്തരത്തില്‍ കോളനിവിട്ടത്. 2010 ല്‍ കോളനി വിട്ടത് ഒരു കുടുംബത്തില്‍പ്പെട്ട 4 പേരാണ്. 2013 ല്‍ ഒരു കുടുംബത്തില്‍പ്പെട്ട 3 പേരും 2014 ല്‍ ഒരു കുടുംബത്തില്‍പ്പെട്ട 2 പേരും കോളനിവിട്ടു.
കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബാംഗങ്ങളുടെ രോഗാവസ്ഥയെയും തുടര്‍ന്നാണ് ഇവര്‍ കോളനി വിട്ടത്. ഇതില്‍ 2013 ല്‍ കോളനിവിട്ട കല്യാണിയുടെ കുടുംബം മൂത്തകുട്ടിയുടെ രോഗാവസ്ഥ കാരണമാണ് കുടിയിറങ്ങിയത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍പ്പെട്ട 13 വയസുകാരി ശോഭയുടെ ചികില്‍സാ ആവശ്യമാണ് കല്യാണിയെ കോളനി വിടാന്‍ പ്രേരിപ്പിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനു ലഭിക്കുന്ന പെന്ഷന് ഉപയോഗിച്ചു പാണത്തൂരിലെ വാടക വീട്ടിലാണ് ഈ കുടുംബം ഇപ്പോള്‍ താമസിക്കുന്നത്.
വിവാഹം കഴിഞ്ഞശേഷം കോളനി വിടുന്ന പെണ്‍കുട്ടികളുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ 6 വര്‍ഷത്തിനിടെ 5 പെണ്‍കുട്ടികളാണ് വിവാഹം കഴിഞ്ഞ് കോളനി വിട്ടിരിക്കുന്നത്. സ്വസമുദായത്തില്‍നിന്നുള്ള വിവാഹം കുറഞ്ഞതോടെ കോളനി വിട്ടുപോകുന്നവരുടെ എണ്ണം ക്രമാതീതമായി കൂടിയിരിക്കുകയാണ്. മുമ്പ് സത്രീ-പുരുഷ അനുപാതം തുല്യമായിരുന്നപ്പോള് കോളനി നിവാസികള്ക്കിടയില്തന്നെ വിവാഹവും ഒതുങ്ങിനിന്നു. പക്ഷെ സ്ത്രീകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതോടെ മിശ്രവിവാഹങ്ങളുടെ എണ്ണം കൂടി. അത് കോളനി വിട്ടുപോകലിലേക്കുവരെ ഇവരെ എത്തിച്ചിട്ടുണ്ട്.
കോളനിയിലേക്ക് വരുന്നവരുടെ എണ്ണമാകട്ടെ വളരെ കുറവാണ്. വിവാഹം കഴിച്ചുവരുന്നവര് മാത്രമേ ഇവിടേക്ക് വരുന്നുള്ളൂ. ഇത്തരത്തില്‍ കഴിഞ്ഞ 6 വര്‍ഷത്തിനിടെ കോളനിയിലേക്ക് എത്തിയത് 6 പെണ്‍കുട്ടികളാണ്.
കോളനിയിലേക്ക് എത്തുന്നവരുടേയും കോളനി വിടുന്നവരുടേയും കണക്കുകളില്‍നിന്നും വ്യക്തമാകുന്നത് കുടിയിറക്കമാണ് ഇവിടെ കൂടുതലായി നടക്കുന്നതെന്നാണ്. (പട്ടിക 2 കാണുക). കഴിഞ്ഞ 6 വര്‍ഷത്തിനിടെ 14 പേര് കോളനി വിട്ടുപോയപ്പോള്‍ വെറും 6 പേര് മാത്രമാണ് ഇവിടേക്ക് എത്തിയത്. അനുപാതം 7:3. അതായത് 7 പേര് കോളനി വിടുമ്പോള്‍ 3 പേര് മാത്രമേ ഇവിടേക്ക് എത്തുന്നുള്ളൂ.
ഇതിനു പുറമെയാണ് ജോലി തേടി കോളനി വിട്ടുപോകുന്നവര്‍. വീട്ടുവേലയ്ക്കും മറ്റു തൊഴിലുകള്‍ക്കുമായി കോളനി വിട്ടവര്‍ 8 പേരാണ്. 15 വയസിനും 25 വയസിനും ഇടയില്‍ പ്രായമുള്ള 7 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ഇതില്‍ ഉള്‍പ്പെടുന്നു. ഇവരില്‍ പലരും വിവാഹിതരായി പിന്നീട് കോളനി വിടുകയാണ് ചെയ്യുന്നത്.
ചൂഷണ വിധേയമായ ഒരു ജനതയെക്കുറിച്ച് നാളെ…
‘കോളനി വിട്ടതല്ല, സാഹചര്യങ്ങള്‍ കൊണ്ടുപോയതാണ് “
ഞാന്‍ കല്യാണി. കുടിയ സമുദായാംഗമാണ്. ഇപ്പോള്‍ കുടിയ കോളനിയിലല്ല താമസം. കോളനിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള പാണത്തൂര്‍ ടൗണില്‍ വാടക വീട്ടില്‍ താമസിക്കുന്നു. കോളനി വിട്ടിട്ട് മൂന്നു വര്‍ഷമാകുന്നു. കോളനി വിട്ടതിന് കാരണമെന്തെന്ന് ചോദിച്ചാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദമെന്നാണ് ഉത്തരം. നാടും വീടും സമുദായവും സംസ്കാരവും വിട്ട് വന്നത് ആ ഒരേയൊരു കാരണംകൊണ്ടുമാത്രമാണ്.
എന്റെ ഭര്‍ത്താവ് മൂന്ന് വര്‍ഷം മുമ്പ് മരിച്ചു. രണ്ടു മക്കളാണ്. മൂത്തവള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന ശോഭമോളും ഇളയവള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ദിവ്യമോളും. ശോഭ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയാണ്. അവളാണ് ഇന്ന് ഞങ്ങളുടെ രക്ഷക. ശോഭയുടെ രോഗമാണ് ഞങ്ങളെ ആദ്യമായി ദുരിതത്തിലാക്കിയത്. ജന്മനാ കാലുകള്‍ ശോഷിച്ചിരുന്ന അവള്‍ക്ക് നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഏന്തിയും വലിഞ്ഞും നടക്കുന്നതിനിടയില്‍ അവളെ ശ്വാസംമുട്ടലും നെഞ്ചുവേദനയും സദാ ആക്രമിച്ചുകൊണ്ടിരുന്നു. മോള്‍ക്ക് രോഗം കൂടുമ്പോള്‍ ഞങ്ങള്‍ ആശ്രയിച്ചിരുന്നത് 25 കിലോമറ്റര്‍ അകലെയുള്ള പാണത്തൂരെ സര്‍ക്കാര്‍ ആശുപത്രിയെയാണ്. അവിടെ എത്തുന്ന കാര്യംതന്നെ വലിയ ബുദ്ധിമുട്ടായിരുന്നു. വാഹനം വരാത്ത വഴിയിലൂടെ എട്ടു കിലോമീറ്റര്‍ ദൂരം കുട്ടിയെ എടുത്തുകൊണ്ട് നടന്ന് പിന്നീട് ബസില്‍ യാത്രചെയ്താണ് അവളെ ആശുപത്രിയില്‍ കാണിച്ചിരുന്നത്. യാത്രയുടെ ബുദ്ധിമുട്ട് ഓര്‍ത്ത് എന്റെ കുട്ടി പല വേദനകളും ഞങ്ങളോട് പറയാറില്ലായിരുന്നു.
ഭര്‍ത്താവിന്റെ മരണം എന്നെ കൂടുതല്‍ ദുരിതത്തിലാക്കി. മക്കളുടെ പഠനവും ഇടയ്ക്കിടെയുള്ള ആശുപത്രിയാത്രയും ദുരിത ദിനങ്ങള്‍ സമ്മാനിച്ചു. അങ്ങനെയാണ് കോളനി വിടാന്‍ തീരുമാനിക്കുന്നത്. ആശുപത്രിയും സ്കൂളും ഉള്ള സ്ഥലത്ത് വാടക വീട് കണ്ടെത്തി അവിടേക്ക് താമസം മാറി. 1,500 രൂപ മാസ വാടക നല്‍കിയാണ് ഇപ്പോള്‍ ഞങ്ങള്‍ താമസിക്കുന്നത്. ശോഭയ്ക്ക് ലഭിക്കുന്ന എന്‍ഡോസള്‍ഫാന്‍ പെന്ഷന് തുകയായ 2,000 രൂപ ഉപയോഗിച്ച് വാടകയും പഠനവും ആശുപത്രി കേസും തള്ളിനീക്കുന്നു. കൂടാതെ ഇടയ്ക്കിടയ്ക്ക് ഞാന്‍ കൂലിപ്പണിക്കും പോകുന്നു. ഇപ്പോള്‍ അമ്മ ചിള്ളിയും ഞങ്ങള്‍ക്കൊപ്പം താമസിക്കുന്നതിനാല്‍ കുട്ടികളുടെ കാര്യം അമ്മ നോക്കിക്കൊള്ളും. കോളനി വിട്ടോ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്. പക്ഷെ കോളനി ഞാന്‍ വിട്ടതല്ല, സാഹചര്യം അങ്ങനെയാക്കിയതാണ്. എനിക്ക് ഇപ്പോള്‍ ഇത് മാത്രമേ പറയാനുള്ളൂ. കാരണം ഇതിലേറെ എനിക്ക് അറിയില്ല.
കല്യാണി, കുടിയ കോളനിയില്‍നിന്നും കുടിയിറങ്ങിയയാള്.