ജോവോയെ കാണാന്‍ എല്ലാവര്‍ഷവും പെന്‍ഗ്വിന്‍ എത്തുന്നത് 8,000 കിലോമീറ്റര്‍ താണ്ടി

dolfinഎല്ലാ വര്‍ഷവും ജൂണില്‍ ജോവോ പെരേര ഡിസൂസയെന്ന ബ്രസീലുകാരനെ തേടി കടലില്‍ നിന്ന് ഒരു അതിഥിയെത്തും. ഡിന്‍ഡിം എന്ന ഒരു കുഞ്ഞു പെന്‍ഗ്വിന്‍. എട്ടു മാസത്തോളം ജോവോയ്‌ക്കൊപ്പം ഡിന്‍ഡിമുണ്്ടാകും. 8,000 കിലോമീറ്റര്‍ താണ്ടിയാണ് ഈ പെന്‍ഗ്വിന്‍ റിയോ ഡി ഷാനെയ്‌റോ തീരത്തുള്ള ദ്വീപിലെത്തി എഴുപത്തിയൊന്നുകാരനായ ജോവോയെ കാണുന്നത്.

ദക്ഷിണാഫ്രിക്കന്‍ മഗല്ലനിക് വിഭാഗത്തില്‍ പെട്ട പെന്‍ഗ്വിനാണു ഡിന്‍ഡിം. ജോവോയും ഡിന്‍ഡിമും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത് 2011ല്‍ ആണ്. ബ്രസീലിയന്‍ തീരത്ത് തൂവലുകളില്‍ ടാര്‍ പറ്റിപ്പിടിച്ച് അവശനിലയില്‍ കിടന്നിരുന്ന ഡിന്‍ഡിമിനെ ജോവോ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഡിന്‍ഡിമിന്റെ ശുശ്രൂഷ ഏറ്റെടുത്ത ജോവോ ഒരാഴ്ച സമയമെടുത്ത് അതിന്റെ ശരീരത്തില്‍ പറ്റിപ്പിടിച്ച ടാര്‍ നീക്കം ചെയ്തു. ഡിന്‍ഡിമിന് ഭക്ഷിക്കാന്‍ മത്സ്യങ്ങളും നല്‍കി. ജോവോ തന്നെയാണ് ഡിന്‍ഡിം എന്ന പേരിട്ടത്. ആരോഗ്യവാനായി എന്നു കണ്ടപ്പോള്‍ ജോവോ പെന്‍ഗ്വിനെ തുറന്നുവിടുകയും ചെയ്തു. എന്നാല്‍ ജോവോയുടെ അടുത്ത് നിന്ന് പോകാന്‍ ഡിന്‍ഡിം തയ്യാറായില്ല. തുടര്‍ന്ന് പതിനൊന്ന് മാസം ജോവോയുടെ കൂടെ ചെലവഴിച്ച ശേഷമാണ് പെന്‍ഗ്വിന്‍ മടങ്ങിയത്.

ഡിന്‍ഡിം ഒരിക്കലും മടങ്ങിവരില്ലെന്ന് ഓര്‍ത്തെങ്കിലും കഴിഞ്ഞ നാലു വര്‍ഷമായി മുടങ്ങാതെ തന്നെക്കാണാനെത്തുന്നുണ്ടടന്നു ജോവോ പറയുന്നു. ജൂണില്‍ ദ്വീപിലെത്തുന്ന ഡിന്‍ഡിം ഫെബ്രുവരിയിലാണു മടങ്ങിപ്പോകുന്നത്. പ്രജനനകാലത്ത് അര്‍ജന്റീനന്‍, ചിലി തീരങ്ങളിലേക്കു പോകുന്ന ഡിന്‍ഡിം അടുത്ത ജൂണില്‍ കൃത്യമായി തിരിച്ചെത്തും. ജോവോ അല്ലാതെ മറ്റൊരു മനുഷ്യനെയും ഡിന്‍ഡിം തന്റെ ശരീരത്തു തൊടാന്‍ അനുവദിക്കില്ല. സ്വന്തം കുട്ടിയെപ്പോലെയാണ് താന്‍ ഡിന്‍ഡിമിനെ സ്‌നേഹിക്കുന്നതെന്നും മീന്‍പിടുത്തക്കാരനായ തനിക്ക് ഒരു ജീവിയുമായും ഇത്തരത്തില്‍ ഒരു ആത്മബന്ധമുണ്ടായിട്ടില്ലെന്നും ജോവോ പറയുന്നു

Related posts