കോട്ടത്തോട് ചീഞ്ഞുനാറുന്നു:മൂക്കുപൊത്തി അധികൃതര്‍

alp-wastethoduമാവേലിക്കര: നഗരഹൃദയത്തിലെ മലിനജല വാഹിനിയായ കോട്ടത്തോട് ചീഞ്ഞുനാറുന്നു. നടപടി സ്വീകരിക്കാതെ അധികൃതര്‍. ചൂടുകാലമായതോടെ കോട്ടത്തോടിലെ നീരൊഴുക്കു കുറഞ്ഞതിനെ തുടര്‍ന്നാണ് മാലിന്യങ്ങള്‍ അടിഞ്ഞു ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയത്. സമീപത്തെ വ്യാപാരശാലകളിലും ഹോട്ടലുകളിലും വീടുകളിലും ഇരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇവിടെയുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. കോട്ടത്തോട്ടിലെ മാലിന്യനിര്‍മാര്‍ജനം ലക്ഷ്യംവച്ചു പല പദ്ധതികളും തയാറാക്കുന്നുണ്ടെന്നു മാറിമാറി വന്ന ഭരണാധികാരികള്‍ നിരന്തരം പറയുന്നുണ്ടെങ്കിലും ഒരുപദ്ധതിയും ഇതുവരെ നടപ്പിലായിട്ടില്ലത്രെ.

നഗരസഭയിലെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ ഭരണത്തില്‍ നിന്നിറക്കാനായി എല്‍ഡിഎഫ് ഏറ്റവും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചതും കോട്ടത്തോട് വിഷയത്തിലായിരുന്നു. അധികാരത്തില്‍ കയറി നാളുകള്‍ കഴിഞ്ഞിട്ടും എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന ഭരണ സമിതി്ക്കു വിഷയത്തില്‍ ഒന്നും ചെയ്യാനായിട്ടില്ലെന്നാണു പ്രദേശവാസികളുടെ ആരോപണം. തോടിന്റെ ഇരുവശങ്ങളും കോണ്‍ക്രീറ്റ് ചെയ്തു മുകളില്‍ സ്ലാബുകള്‍ സ്ഥാപിച്ചു കാല്‍നടയാത്രികര്‍ക്കായി ഒരു പാത തയാറാക്കണമെന്നു വികസനസമിതിയില്‍ നിരന്തരം ആവശ്യങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നു പദ്ധതി നടപ്പാക്കാമെന്ന് അധികാരികള്‍ വാഗ്ദാനം നടത്തിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടികള്‍ ഒന്നും നടന്നിട്ടില്ല.

മാവേലിക്കരയിലെ ഗതഗത സംവിധാനത്തിനും ഇതൊരു ആശ്വാസമായിരിക്കുമെന്ന് പദ്ധതിയെപ്പറ്റി വിദഗ്ദര്‍ അഭിപ്രായപ്പെട്ടിരുന്നു. വേനല്‍ക്കാല ആരംഭത്തിലെ ദുര്‍ഗന്ധം രൂക്ഷമായെന്നിരിക്കെ ഇനിയുള്ള രണ്ടുമാസങ്ങള്‍ എങ്ങനെ തള്ളിനീക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍. അധികാരികള്‍ ഇതിനുനേരെ മുഖം തിരിയ്ക്കുകയാണെങ്കില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി പറയുന്നു.

Related posts