കൊച്ചി: കൊച്ചി നഗരത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്ക് കെട്ടിടത്തിൽ വൻ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടം.
റ്റി.ഡി. റോഡിൽ വാസുദേവ ബിൽഡിംഗിലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയുടെ റീജണൽ ഓഫീസിനാണു തീപിടിച്ചത്. ഇന്നു രാവിലെ ഏഴോടെയുണ്ടായ തീപിടിത്തത്തിൽ ബാങ്കിന്റെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. റിസപ്ഷൻ, സെർവർ റൂം, പാൻഡ്രി ഏരിയ എന്നിവയാണു പൂർണമായും അഗ്നിക്കിരയായത്. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.
റ്റിഡി റോഡിലൂടെയെത്തിയ സൈക്കിൾ യാത്രികനാണു ബാങ്ക് കെട്ടിടത്തിൽനിന്നു പുക ഉയരുന്നത് കണ്ടത്. വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഗാന്ധിനഗർ, ക്ലബ് റോഡ് ഫയർഫോഴ്സിന്റെ നാലു യൂണിറ്റുകൾ ഒരു മണിക്കൂറോളം പരിശ്രമിച്ചശേഷമാണു തീ നിയന്ത്രണവിധേയമാക്കിയത്.
ബാങ്ക് കെട്ടിടത്തിലേക്ക് അധികൃതർക്കു പ്രവേശിക്കാൻ സാധിക്കാത്തതു രക്ഷാപ്രവർത്തനം ഏതാനും മിനിട്ടുകൾ വൈകുന്നതിനും കാരണമായി. പിന്നീട് വാതിലും ജനലും തകർത്താണ് ഫയർഫോഴ്സ് ബാങ്കിനുള്ളിൽ പ്രവേശിച്ചത്.
അധികൃതരുടെ സമയോചിത ഇടപെടലാണു വൻ ദുരന്തം ഒഴിവാക്കിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളും സമീപത്തുള്ള കെട്ടിടങ്ങളിൽ ആളുകളും താമസിക്കുന്നുമുണ്ട്. ഈ സ്ഥലങ്ങളിലേക്കു തീ പടർന്നാൽ വൻ അപകടം സംഭവിച്ചേനെ.
റീജണൽ ഓഫീസായതിനാൽ ഇവിടെ ബാങ്കിടപാടുകൾ ഒന്നും നടക്കുന്നില്ല. ഓഫീസ് സംബന്ധമായ കാര്യങ്ങളാണുള്ളത്. ഇതിനാൽതന്നെ തീപിടിത്തത്തിൽ പണം നഷ്ടമായിട്ടില്ലെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ഫയലുകൾ ഉൾപ്പെടെ സുരക്ഷിതമാണെന്നും റിസപ്ഷനിലെ ഇല്ക്ട്രോണിക് ഉപകരണങ്ങൾ മാത്രമാണു നഷ്ടമായിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു. തീപിടിത്തത്തെത്തുടർന്ന് ഉയർന്ന കനത്ത പുക പ്രദേശത്ത് മണിക്കൂറുകളോളം തങ്ങിനിന്നു. സംഭവമറിഞ്ഞ് നൂറുകണക്കിനുപേരാണു സ്ഥലത്ത് തടിച്ചുകൂടിയത്.