ശതാഭിഷിക്തനായ ഒരു നാടകക്കാരന്‍

tcr-nadakamസ്വന്തം ലേഖകന്‍
തൃശൂര്‍: ആശയസമ്പുഷ്ടമായ ഭാവനാടകങ്ങളിലൂടെ മലയാള ഭാഷയേയും കേരള സംസ്കാരത്തെയും സ്വാധീനിച്ച നാടകക്കാരന്‍ സി.എല്‍. ജോസ് ശതാഭിഷേക നിറവില്‍. ആദ്യനാടകം അരങ്ങിലെത്തി അറുപതു വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തില്‍ തന്നെയാണ് അദ്ദേഹം ആയിരം പൂര്‍ണചന്ദ്രമാരെ കാണുകയെന്ന നിര്‍ണായക ജീവിത മുഹൂര്‍ത്തവും പിന്നിടുന്നത്.1956-ല്‍ തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രല്‍ അങ്കണത്തില്‍ അവതരിപ്പിക്കപ്പെട്ട “മാനം തെളിഞ്ഞു’ ആണ് സി.എല്‍. ജോസിന്റെ ആദ്യ നാടകം. പിന്നീട് ആ തൂലികയില്‍നിന്നു പിറന്ന 36 സമ്പൂര്‍ണ നാടകങ്ങളും എഴുപത്തിയഞ്ചോളം ഏകാങ്ക നാടകങ്ങളും സമൂഹത്തിനു വെളിച്ചം പകരുന്ന കൈത്തിരികളായി.

84 വര്‍ഷം പിന്നിടുന്ന ജീവിതം സംഭവബഹുലമായ രംഗപടങ്ങളിലൂടെയാണു കടന്നുപോയത്. തൃശൂരിലെ ഒമ്പതു മക്കളുള്ള സാധാരണ കുടുംബത്തില്‍ ഏറ്റവും മൂത്തയാളായായി 1932-ലാണു ജോസിന്റെ ജനനം. പിതാവിന്റെ അകാല വിയോഗത്തോടെ ഇളയവരായ കൂടപ്പിറപ്പുകളുടെ സംരക്ഷണ ചുമതല ജോസിന്റെ ഉത്തരവാദിത്തമായി. ദാരിദ്ര്യത്തിനു പഞ്ഞമില്ലാതിരുന്ന കുടുംബാന്തരീക്ഷത്തില്‍ പഠനം എസ്എസ്എല്‍സിക്കപ്പുറം നീണ്ടില്ല. കൗമാരം വിടുന്നതിനു മുമ്പെ തൃശൂരിലെ കുറിക്കമ്പനിയില്‍ ജോലിക്കു ചേര്‍ന്നു. ഇതിനിടെയാണു പ്രശസ്തമായ നാടകങ്ങളേറെയും സി.എല്‍. ജോസ് എഴുതിയത്. റേഡിയോ നാടകങ്ങള്‍, ഏകാങ്ക നാടകങ്ങള്‍ എന്നുവേണ്ട അദ്ദേഹം എഴുതിയതെല്ലാം ജനപ്രിയവുമായി.

ആകാശവാണിയുടെ പ്രതിവാര നാടകത്തില്‍ 15 വര്‍ഷം തുടര്‍ച്ചയായി സി.എല്‍. ജോസിന്റെ നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മണല്‍ക്കാട്, അഗ്നിവലയം എന്നീ റേഡിയോ നാടകങ്ങള്‍ ദേശീയതലത്തില്‍ പ്രക്ഷേപണം ചെയ്യപ്പെട്ടവയാണ്. പ്രവാസി നാടക പ്രേമികളുടെ ക്ഷണം സ്വീകരിച്ചു കാനഡ, കുവൈറ്റ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും പര്യടനം നടത്തി.  ഒരു കത്തോലിക്കാ വിശ്വാസിക്കു ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയായ ഷെവലിയാര്‍ പദവിയുള്‍പ്പെടെ ഈ പുതുവര്‍ഷത്തില്‍ തേടിവന്ന എസ്.എല്‍. പുരം സദാനന്ദന്‍ പുരസ്കാരം വരെ നിരവധി ബഹുമതികളും അദ്ദേഹത്തെ കൂടുതല്‍ വിനയാന്വിതനാക്കുന്നു.കലാലയത്തില്‍ പഠിക്കാനാവാതെ പോയതു ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണെന്ന് അദ്ദേഹം പറയുമായിരുന്നു. എന്നാല്‍ പത്താം ക്ലാസുകാരനായ സി.എല്‍. ജോസിന്റെ പുസ്തകങ്ങള്‍ പില്‍ക്കാലത്തു യൂണിവേഴ്‌സിറ്റികളില്‍ പാഠപുസ്തകങ്ങളായി വന്നു. കാലിക്കട്ട്-എംജി-കേരള യൂണിവേഴ്‌സിറ്റികളില്‍ ഇപ്പോഴും അദ്ദേഹത്തിന്റെ നാടകങ്ങള്‍ പാഠ്യവിഷയമാണ്.

ഒരു കാലത്തു ഓരോ നാടകത്തിനും പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്ന നാടകക്കാരന്‍ പക്ഷേ കഴിഞ്ഞ നാലുവര്‍ഷമായി നാടകങ്ങള്‍ എഴുതിയിട്ടില്ല. നാടകശൂന്യമായ പള്ളിമുറ്റവും അമ്പല മൈതാനവുമെല്ലാം തന്നെ ദുഃഖിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. പണ്ടു നാടകം അരങ്ങുവാണിരുന്ന ഈ വേദികള്‍ ഇപ്പോള്‍ മിമിക്രി, സിനിമാറ്റിക് ഡാന്‍സ്, ഗാനമേള തുടങ്ങിയ പരിപാടികള്‍ കൈയടക്കി.സാധാരണ മനുഷ്യര്‍ക്കു മനസിലാക്കാനാവാത്ത ദുര്‍ഘടമായ കഥയും അവതരണവും വന്നതാണു നാടകത്തില്‍നിന്നു ജനങ്ങള്‍ അകന്നുപോകാനുള്ള കാരണമെന്നു അദ്ദേഹം വിലയിരുത്തുന്നു. മറ്റൊരാള്‍ വ്യാഖാനിച്ചു നല്‍കിയാല്‍ മാത്രം സാധാരണക്കാരനു മനസിലാകുന്ന കലാസൃഷ്ടികള്‍ ഉത്തമാണമെന്നു കരുതുന്നില്ല. രംഗവേദിയില്‍ നാടകം കളിക്കുമ്പോള്‍ ആ രംഗങ്ങള്‍ പ്രേക്ഷകന്റെ മനസിലും കളിക്കണം. അതിനായി ശക്തമായ ഇതിവൃത്തം വേണം, നാടകീയ മുഹൂര്‍ത്തം വേണം, ഭാവാഭിനയമുള്ള അഭിനേതാക്കള്‍ വേണം, കുറിക്കുള്ളൊന്ന സംഭാഷണങ്ങള്‍ വേണം.

ഇതൊന്നുമില്ലാതെ ലൈറ്റിനും മ്യൂസിക്കിനും മാത്രം പ്രാധാന്യം നല്‍കി അവതരിപ്പിക്കുന്നതാണ് ഇന്നത്തെ നാടകങ്ങളില്‍ കൂടുതലും. ഇത്രയൊക്കെയാണെങ്കിലും നാടകത്തിനു വീണ്ടുമൊരു നല്ലകാലം വരുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. വളര്‍ന്നു വരുന്ന അമേച്വര്‍ നാടക സംഘങ്ങളെ പ്രതീക്ഷയോടെയാണു കാണുന്നത്.     തന്റെ 84-ാം പിറന്നാള്‍ ഇന്നു ലളിതമായ ചടങ്ങുകളോടെ ആഘോഷിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ഭാര്യ ലിസി, മക്കളായ ഷേര്‍ളി, തങ്കച്ചന്‍, ഡെയ്‌സണ്‍ എന്നിവരടങ്ങുന്ന കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുക്കും. 70-ാം പിറന്നാള്‍ വലിയ ആഘോഷത്തോടെയാണു കൊണ്ടാടിയിരുന്നത്. സുകുമാര്‍ അഴിക്കോട്, അലക്‌സാണ്ടര്‍ ജേക്കബ്, എന്‍. എഫ്. വര്‍ഗീസ്, തുടങ്ങിയ പ്രമുഖരൊക്കെ അന്ന് ആഘോഷത്തിനെത്തിയിരുന്നു. ഇനിയൊരു 14 വര്‍ഷം കൂടി ജീവിച്ചിരിക്കുമെന്നു കരുതിയിരുന്നതല്ല. (സൗമ്യനായി ചിരിക്കുന്നു)

Related posts