തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് കൊലക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. 12 പ്രതികള്‍ക്കെതിരെയാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ആറ്റിങ്ങള്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഒന്നാം പ്രതി അബ്ദുള്‍ സത്താറിന്റെ ഭാര്യയുമായുള്ള രാജേഷിന്റെ അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നാണ് പോലീസ് കണ്ടെത്തല്‍. കേസിലെ മുഖ്യ പ്രതി സത്താര്‍ ഇപ്പോഴും വിദേശത്താണ്.
കേസിലെ രണ്ടാം പ്രതിയായ അലിഭായി, മൂന്നാം പ്രതി അപ്പുണ്ണി, നാലാം പ്രതി തന്‍സീര്‍ എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 1,500 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.
രാജേഷിനെ അക്രമി സംഘം മടവൂർ ജംഗ്ഷനു സമീപത്തെ സ്റ്റുഡിയോയിൽ വച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. അബ്ദുല്‍ സത്താര്‍ നല്കിയ ക്വട്ടേഷന്‍ അനുസരിച്ചുള്ള കൊലപാതകമാണിതെന്നു പോലീസ് കണ്ടെത്തിയിരുന്നു. രാജേഷ് മുന്‍പു ഖത്തറില്‍ ജോലി ചെയ്യവെ സത്താറിന്റെ ഭാര്യയുമായി ഉണ്ടായിരുന്ന അടുപ്പമാണു വൈരാഗ്യത്തിനു കാരണമായി പോലീസ് കണ്ടെത്തിയത്.