തിരുവനന്തപുരം: കേരളത്തിൽവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കുമെന്ന് ഭീഷണി കത്ത്. ബിജെപിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കത്ത് ലഭിച്ചത്. കത്ത് ബിജെപി പോലീസിന് കൈമാറി.
ജോസഫ് ജോൺ നടുമുറ്റത്ത് എന്നയാളുടെ പേരിലാണ് കത്ത് എത്തിയത്. ഒരു പേജുള്ള കത്തിൽ മോദിയുടെ നേരെ ചാവേർ ആക്രമണം നടത്തുമെന്നാണ് ഭീഷണി. കൈകൊണ്ട് എഴുതിയ കത്ത് രണ്ട് ദിവസം മുൻപാണ് ബിജെപി ഓഫീസിൽ ലഭിച്ചത്.
ഭീഷണി സന്ദേശം എത്തിയതോടെ സംഭവത്തിൽ പോലീസും രഹസ്യാന്വേഷണ ഏജൻസികളും അതീവ ഗൗരവത്തോടെ അന്വേഷണം ആരംഭിച്ചു.
ഏപ്രിൽ 25ന് പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കെയാണ് കത്ത് ലഭിച്ചത്. കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മോദി എത്തുന്നത്. കേരളത്തിലെത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരം-കാസർഗോഡ് റൂട്ടിലെ വന്ദേഭാരത് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യും.
കൊച്ചി വാട്ടര്‍ മെട്രോയും നാടിന് സമര്‍പ്പിക്കും. കൂടാതെ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കോടികളുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.
നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ വികസന പദ്ധതി ഉദ്ഘാടനം, തിരുവനന്തപുരം, കോഴിക്കോട്, വര്‍ക്കല ശിവഗിരി റെയില്‍വെ സ്റ്റേഷനുകളുടെ പുനര്‍ നിര്‍മാണ പദ്ധതികളുടെ ഉദ്ഘാടനം എന്നിവയും മോദി നിര്‍വഹിക്കും.
പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണി: ശക്തമായ അന്വേഷണം നടത്തണമെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുനേരെ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ച പശ്ചാത്തലത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഭീഷണിപ്പെടുത്തിയ ആളുടെ പേരും നന്പറും കത്തിലുണ്ട്. ഇത് പോലീസ് പരിശോധിച്ചോയെന്നും സുരേന്ദ്രൻ ചോദിച്ചു.
എസ്പിജി മികച്ച സുരക്ഷയാണ് പ്രധാനമന്ത്രിക്ക് ഒരുക്കുന്നത്. കേരളത്തിൽ മതതീവ്രവാദ സംഘടനകളും രാജ്യദ്രോഹ ശക്തികളും ശക്തമാണെന്നാണ് പോലീസ് പുറത്തുവിട്ട ഇന്റലിജൻസ് റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.
ഇന്റലിജൻസ് റിപ്പോർട്ടിൽ നിരവധി സംഘടനകളെ സംബന്ധിച്ച് പരാമർശം ഉണ്ട്. പിഡിപി, എസ്ഡിപിഐ, പിഎഫ്ഐ, ചില ആർബൻ നെക്സൽ സംഘടനകൾ തുടങ്ങിവയുടെ പേരുകളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ അവരെയെല്ലാം സംരക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
നാളെ പിഡിപി നേതാവ് കേരളത്തിലേക്ക് വരികയാണ്. അദ്ദേഹത്തിന് എല്ലാ സുരക്ഷയും സംസ്ഥാന സർക്കാരാണ് ഒരുക്കുന്നത്. ഈ ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവിട്ടതിലൂടെ പ്രധാനമന്ത്രിയുടെ സുരക്ഷയെ ആണോ, അതോ മറ്റെന്തെങ്കിലുമാണോ കേരള പോലീസ് ഉദേശിക്കുന്നതെന്ന് മനസിലാകുന്നില്ല.
പോലീസ് ശക്തമായ നടപടി എടുക്കുകയാണ് വേണ്ടത്. ഭീഷണി കത്തിനെ സംബന്ധിച്ച് അന്വേഷണം നടത്തി അത് ആരാണെന്ന് കണ്ടെത്തുകയാണ് വേണ്ടത്. അതിനുപകരം പോലീസ് ചെയ്യുന്നത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു തൊട്ടടുത്ത ദിവസം ഉന്നതനായ പോലീസ് ഉദ്യോഗസ്ഥൻ തന്നെ മാധ്യമങ്ങളെ വിളിച്ച് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എഡിജിപി ഇന്റലിജൻസ് തയാറാക്കിയ സുരക്ഷാസ്കീം ചോർന്നു. പോലീസ് സുരക്ഷയുടെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്.