ഹിമാചലിലെ ഒറ്റപ്പെട്ട ഗ്രാമത്തില്‍ ‘ഒറ്റപ്പെട്ട്’ 52കാരന്‍ ! ഇയാള്‍ ഒഴികെ ഗ്രാമത്തിലുള്ള എല്ലാവര്‍ക്കും കോവിഡ്; ഭൂഷണെ തുണച്ചത് ഇക്കാര്യങ്ങള്‍…

ഹിമാചല്‍ പ്രദേശിലെ ലാഹോല്‍-സ്പിതി ജില്ലയിലെ ഒറ്റപ്പെട്ട ഗ്രാമമായ തൊരംഗില്‍ കഴിയുന്ന ഭൂഷണ്‍ താക്കൂര്‍ ഇപ്പോള്‍ ഗ്രാമത്തില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കാരണം കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയില്‍ ഇയാളൊഴികെ എല്ലാവര്‍ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു.

അടിസ്ഥാനപരമായ കോവിിഡ് പ്രതിരോധമാര്‍ഗങ്ങള്‍ പിന്തുടര്‍ന്നതാണ് തനിക്ക് രക്ഷയായതെന്ന് ഭൂഷണ്‍ പറയുന്നു.

മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസറിന്റെ ഉപയോഗവും സാമൂഹിക അകലം പാലിക്കുന്നതും തന്നെ കോവിഡില്‍ നിന്ന് സംരക്ഷിച്ചതായി ഭൂഷണ്‍ സാക്ഷ്യപ്പെടുത്തുന്നു.

ഭൂഷണിന്റെ കുടുംബത്തില്‍ ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അവരില്‍ നിന്ന് മാറി മറ്റൊരു മുറിയിലാണ് ഭൂഷണ്‍ കഴിഞ്ഞത്.

സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും ചെയ്തു. പ്രദേശത്തെ തണുപ്പാണ് കോവിഡ് പകരാന്‍ പ്രധാനകാരണമെന്ന് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു.

തണുപ്പ് വര്‍ധിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ആളുകള്‍ കൂട്ടമായി തീകായുകയും ഒരേ മുറിയില്‍ തങ്ങുകയും ചെയ്യുന്നത് വൈറസ് പകരാനിടയാക്കുമെന്ന് ഭൂഷണ്‍ പറയുന്നു.

ഗ്രാമത്തിലെ ആകെ ജനസംഖ്യ 160 ആണ്. താപനില കുറയുമ്പോള്‍ ആളുകള്‍ മറ്റ് ഗ്രാമങ്ങളിലേക്ക് മാറിത്താമസിക്കുകയാണ് പതിവ്.

പൂജ്യം ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ താഴ്ന്ന താപനിലയാണ് ഇപ്പോള്‍ തൊരംഗില്‍. ഇതിന്റെ അടിസ്ഥാനത്തില്‍, കുറേ പേര്‍ ഗ്രാമം വിട്ടു പോയി.

ശേഷം അവശേഷിച്ച 42 പേര്‍ക്കാണ് നവംബര്‍ 13 ന് കൊവിഡ് പരിശോധന നടത്തിയത്. അതില്‍ 41 പേരും പോസിറ്റീവാവുകയായിരുന്നു.

ശനിയാഴ്ച നടത്തിയ പുനഃപരിശോധനയില്‍ ചിലരൊക്കെ നെഗറ്റീവായതായി ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ പങ്കജ് റായി പറഞ്ഞു.

ഒക്ടോബര്‍ 13ന് ഗ്രാമത്തില്‍ ആഘോഷപരിപാടി നടന്നിരുന്നു. ഇതില്‍ ആളുകള്‍ സംഘം ചേര്‍ന്നതാവാം കോവിഡ് പകരുന്നതിന് കാരണമായതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ പറയുന്നു.

Related posts

Leave a Comment