കെ.കെ ശൈലജ ജനങ്ങളുടെ പണം ഉപയോഗിച്ച് വാങ്ങിയത് 28000 രൂപയുടെ കണ്ണട; നാലുദിവസം ആശുപത്രിയില്‍ കഴിഞ്ഞ ഭര്‍ത്താവ് കഴിച്ചു തീര്‍ത്തത് 5,336 രൂപയുടെ ഭക്ഷണം; ആരോഗ്യമന്ത്രിയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം:സംസ്ഥാനം ഭരിക്കുന്ന തൊഴിലാളി പാര്‍ട്ടിയുടെ നേതാക്കള്‍ കുത്തകമുതലാളിമാര്‍ക്കെതിരേ ഘോരഘോരം പ്രസംഗിക്കുമെങ്കിലും അവരുടെ മക്കളെല്ലാം പഠിക്കുന്നത് അവര്‍ സാമ്രാജ്യത്വ ശക്തികള്‍ എന്നു മുദ്രകുത്തുന്ന രാജ്യങ്ങളിലാണെന്ന വസ്തുത എല്ലാവര്‍ക്കും അറിയാവുന്നതാണ്. നാഴികയ്ക്കു നാല്‍പ്പതു വട്ടം തൊഴിലാളി സ്‌നേഹം പ്രസംഗിക്കുന്ന നേതാക്കള്‍ പോലും അസുഖം വരുമ്പോള്‍ നേരെ പോകുന്നത് ബില്ലു കണ്ടാല്‍ കണ്ണുതള്ളുന്ന സ്വകാര്യ ആശുപത്രികളിലാണ്. സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാര്‍ക്കും അവരുടെ കുടുംബത്തിനും പോലും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടാന്‍ മടിയാണ്.

സാധാരണക്കാര്‍ പോകുന്ന സര്‍ക്കാര്‍ ആശുപത്രിയുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ട ആരോഗ്യമന്ത്രി കുടുംബം ചികിത്സ നേടിയതാവട്ടെ സ്വകാര്യ ആശുപത്രിയുടെ സ്യൂട്ട് റൂമില്‍. മാത്രമല്ല ഒരു കണ്ണട വാങ്ങാന്‍ മന്ത്രി ശൈലജ 28000 രൂപ എഴുതിയെടുക്കുകയും ചെയ്തു. ചികിത്സാചെലവിനത്തില്‍ മന്ത്രികുടുംബം എഴുതിയെടുത്തത് ലക്ഷങ്ങളാണ്.
മന്ത്രി കണ്ണടയ്ക്കായി റീ ഇംബേഴ്‌സ് ചെയ്തത് 28,000 രൂപയാണെന്ന കാര്യം പുറത്തായതോടെ സോഷ്യല്‍മീഡിയയില്‍ ഇവര്‍ക്കെതിരേ ആളുകള്‍ പൊങ്കാലയിടുകയാണ്.

മുഖ്യമന്ത്രി കണ്ണട വാങ്ങാന്‍ മുടക്കിയതിനേക്കാല്‍ പത്തിരട്ടിയോളം തുകയാണ് മന്ത്രി റീംഇംബേഴ്‌സ് ചെയ്തത്. വ്യക്തമായ ബില്ലുകള്‍ പോലും ഹാജരാക്കാതെ ചട്ടങ്ങളെ നോക്കുകുത്തിയാക്കിയാണ് മന്ത്രിയുടെ നടപടിയെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ലെന്‍സ് ആന്‍ഡ് ഫ്രെയിംസ് ഒപ്റ്റിക്കല്‍സില്‍ നിന്നാണ് മന്ത്രി കണ്ണടവാങ്ങിരിക്കുന്നത്. ഇതു കൂടാതെയാണ് ലക്ഷങ്ങള്‍ മുടക്കി സ്വകാര്യ ആശുപത്രിയിലെ ചികിത്സയും. പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് സ്വകാര്യ ആശുപത്രികളില്‍ മന്ത്രി കുടുംബം ഉപയോഗിക്കുന്നത്. പുറത്ത് വന്ന റീ ഇംബേഴ്‌സ്‌മെന്റ് രേഖകള്‍ പ്രകാരം മന്ത്രി സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കായി ചെലവാക്കിയത് നവംബര്‍ വരെ 3,81,876 രൂപയാണ്.

ആരോഗ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ പുറത്തു വന്നതോടെ കടുത്ത പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയരുന്നത്. നികുതി പണംകൊണ്ട് മന്ത്രിമാര്‍ വന്‍കിട സ്വകാര്യ ആശുപത്രിയില്‍ പോകുമ്പോള്‍ പാവം സാധാരണ ജനങ്ങ എവിടെപോകും, മുഖ്യമന്ത്രിക്ക് വെറും വാക്ക് മാത്രമേയുള്ളു പ്രവര്‍ത്തി ഇല്ല, സാധാരണകാര്‍ക്ക് അത്താണിയാവേണ്ട മെഡിക്കല്‍ കോളേജുകളുടെ സ്ഥിതി ദയനീയമായിരിക്കേയാണ് മന്ത്രിയുടെ സ്വകാര്യ ആശുപത്രി ചികിത്സയെന്നും വിമര്‍ശനം ഉയരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭിക്കേണ്ട ചികിത്സയ്ക്കാണ് മന്ത്രി പതിനായിരങ്ങള്‍ റീ ഇംബേഴ്‌സ് ചെയ്തിരിക്കുന്നത്.

ഫാസ്റ്റ് ഫുഡ് കഴിച്ചതും മരുന്നെന്ന പേരില്‍ മന്ത്രി റീഇംബേഴ്സ് ചെയ്തെന്നും ആരോപണമുണ്ട്. പുറത്തുവന്ന രേഖകളില്‍ ആശുപത്രിവാസ സമയത്തെ ഭക്ഷണത്തില്‍ പൊറോട്ടയും ഗോപി മഞ്ചൂരിയും ഇഡലിയും അടക്കം ഓരോ കാര്യങ്ങളും എഴുതിവെച്ചിട്ടുണ്ട്. മന്ത്രികുടുംബം ഉപയോഗിച്ചിരുന്നത് ഒരു ദിവസം ഏഴായിരം രൂപ വരുന്ന സ്യൂട്ട് റൂമാണെന്നും ആരോപണമുണ്ട്. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മന്ത്രിമാരും എം എല്‍ എ മാരും ചികിത്സാ ചെലവ് എഴുതി എടുക്കുന്നത് പതിവാണ്. വിദേശ ചികിത്സയുടെ പേരില്‍ രണ്ട് കോടിയിലേറെ രൂപയാണ് തോമസ് ചാണ്ടി മുമ്പ് എഴുതി വാങ്ങിയത്. ഇതേപാതയില്‍ തന്നെയാണ് ഇടതു മന്ത്രിമാരുടെയും നീക്കമെന്നതാണ് സോഷ്യല്‍ മീഡിയയൂടെയും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നത്.

തിരുവനന്തപുരത്തുള്ള കിംസ് ആശുപത്രി, ജ്യോതി ദേവ് ഡയബറ്റിക്‌സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, കണ്ണൂരിലുള്ള എ കെ ജി സഹകരണ ആശുപത്രി, മട്ടന്നൂരിലെ ലക്ഷ്മി മെമോറിയല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടിയതിന്റെ രേഖകളാണ് പുറത്തുവന്നത്. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ ഭര്‍ത്താവ് കെ ഭാസ്‌ക്കരന്‍ മാസ്റ്റര്‍ കിംസ് ആശുപത്രിയില്‍ നാലു ദിവസത്തെ ചികിത്സയില്‍ കഴിഞ്ഞപ്പോള്‍ കഴിച്ചത് 5,336 രൂപയുടെ ഭക്ഷണമെന്ന് മന്ത്രി സമര്‍പ്പിച്ച കണക്കുകള്‍. മാതള നാരങ്ങ ജ്യൂസിന് 155 രൂപയും, കരിക്കിന് 60 രൂപയും, കഞ്ഞിക്ക് 90 രൂപയും, ആപ്പിള്‍ ജ്യൂസിന് 100 രൂപയുമാണ് ചെലവാക്കിയത്. വെജിറ്റേറിയന്‍ ഭക്ഷണത്തിന് 135 രൂപയും, പഴംപൊരിക്ക് 30 രൂപയും, ദോശക്ക് 13 രൂപയും, പൊറോട്ടക്ക് 16 രൂപയും നല്‍കിയതായും കണക്കുകളില്‍ പറയുന്നു. ഭക്ഷണത്തിന്റെ കണക്കുകള്‍ മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റിനായി സമര്‍പ്പിക്കാന്‍ പാടില്ലെന്നതാണ് ചട്ടം. എക്‌സിക്യൂട്ടീവ് സ്യൂട്ടില്‍ നാലു ദിവസം കഴിഞ്ഞതിന്റെ ഭാഗമായി 28,600 രൂപ വാടക കൊടുത്തതായി മന്ത്രി പണം റിംബേഴ്‌സ് ചെയ്യാന്‍ നല്‍കിയ രേഖയില്‍ പറയുന്നു. ആശുപത്രി നല്‍കിയ രേഖയില്‍ മന്ത്രി ഭര്‍ത്താവിന്റെ ചികിത്സാ ചെലവ് 86,130.10 രൂപയാണ് കാണിച്ചിരിക്കുന്നത്.

 

Related posts