മലപ്പുറം: മലപ്പുറം അരീക്കോട്ട് പാമ്പിനെ പോക്കറ്റിലിട്ട് ചായകുടിക്കാനെത്തി ഇതരസംസ്ഥാന തൊഴിലാളി. അരീക്കോട് ഒതായി അങ്ങാടിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ചായക്കടയിലിരിക്കുമ്പോൾ അരികിലിരുന്ന ആൾക്ക് പാമ്പിനെ കാണിച്ചുകൊടുത്തതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്.
നാട്ടുകാർ നിർബന്ധിച്ചപ്പോൾ പോക്കറ്റിൽ നിന്ന് പാമ്പിനെ എടുത്ത് പ്രദർശിപ്പിക്കുകയായിരുന്നു. പാമ്പിനെ എടുക്കുന്നതിനിടയിൽ ഇയാൾക്ക് കടിയേറ്റിട്ടുണ്ട്. തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അണലിയുടെ കുഞ്ഞിനെയാണ് അതിഥി തൊഴിലാളി പോക്കറ്റിലിട്ട് നടന്നതെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.വേനൽച്ചൂട് വർധിച്ചതോടെ തണുപ്പുതേടി പാമ്പുകൾ നാട്ടിലിറങ്ങുന്നത് അപായ ഭീഷണിയാകുമ്പോഴാണ് അതിഥി തൊഴിലാളിയുടെ അഭ്യാസം.
ഏതാനുംദിവസം മുമ്പ് തൃശൂർ മറ്റത്തൂരിൽ വീട്ടിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരനും കഴിഞ്ഞ ദിവസം തിരുവനന്തപുരം ചിറയിൻകീഴിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരനും പാമ്പുകടിയേറ്റ് മരിച്ചിരുന്നു.
