ചരിത്രത്തിൽ യുക്രൈൻ എന്നും ഒരു പോരാട്ടഭൂമിയായിരുന്നു. ഒരു ഭാഗത്ത് റഷ്യ, മറുഭാഗത്ത് യൂറോപ്പ്. അങ്ങനെ ഇരു ശക്തികൾക്കും ഇടയിൽ നൂറ്റാണ്ടുകളായി ഞെരിഞ്ഞമർന്ന ഒരു രാജ്യം. ഒടുവിൽ 1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ യുക്രൈൻ സ്വതന്ത്ര രാജ്യമായി മാറി. എന്നാൽ, ആ സ്വാതന്ത്ര്യം അധികകാലം ശാന്തമായിരുന്നില്ല. 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തു. പിന്നീട് 2022 ഫെബ്രുവരിയിൽ, ലോകം ഉറക്കത്തിലായിരിക്കെ, റഷ്യൻ സൈന്യം യുക്രൈനിന്റെ അതിർത്തി കടന്നു. ആ യുദ്ധങ്ങൾ ഇന്നും തുടരുന്നു.
യുദ്ധം തുടങ്ങിയ നാളുകളിൽ യുക്രൈനിന്റെ കൈവശം ഉണ്ടായിരുന്നത് ഒരു ചെറിയ സൈന്യവും പഴകിയ ആയുധങ്ങളും മാത്രമായിരുന്നു. റഷ്യൻ ടാങ്കുകളെ നേരിടാൻ ആർട്ടിലറി ഷെൽ പോലും തികഞ്ഞിരുന്നില്ല. ഈ ആവിശ്യത്തിൽനിന്നാണ്, ആധുനിക യുദ്ധചരിത്രത്തെതന്നെ മാറ്റിമറിക്കാൻ പ്രാപ്തിയുള്ള ആ തീരുമാനം ജനിച്ചത്.
ഡ്രോൺ ഹീറോ
രണ്ടാം ലോകമഹായുദ്ധകാലം മുതൽ സൈനിക ആവശ്യങ്ങൾക്കായി പരീക്ഷിക്കപ്പെട്ടിരുന്ന, പിന്നീട് ദശകങ്ങളോളം ഗവേഷണ ലാബുകളുടെ മൂലയിൽ ഒതുങ്ങിപ്പോയ, ഒടുവിൽ സാധാരണക്കാരുടെ വിനോദോപകരണമായി മാറിയ ആ ചെറിയ യന്ത്രം ഇന്നു ഉക്രെയ്ൻ യുദ്ധഭൂമിയിലെ ഏറ്റവും നിർണായക സാന്നിധ്യമാണ് – ഡ്രോൺ.
2022ൽ യുദ്ധം തുടങ്ങിയതോടെ യുക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കി ഒരു കാര്യം തിരിച്ചറിഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങൾ ആയുധവും പണവും നൽകും, പക്ഷേ സൈനികരെ അയയ്ക്കില്ല. അതിനാൽ റഷ്യയുടെ വൻ സൈനിക മേധാവിത്വത്തിനെതിരെ ഉക്രെയ്നു സ്വന്തം വഴി കണ്ടെത്തണം. യുദ്ധം ജയിക്കണമെങ്കിൽ ആകാശം കീഴടക്കണം എന്ന അഭിപ്രായമുള്ള സെലൻസ്കി ഒരു തീരുമാനം എടുത്തു. ഡ്രോൺ ഉത്പാദനം ഒരു ദേശീയ അജൻഡയാക്കി മാറ്റുക.
ഡ്രോൺ തന്ത്രം
എന്നാൽ, യുക്രൈനും ഡ്രോണും തമ്മിലുള്ള ബന്ധം 2022ൽ തുടങ്ങിയതല്ല. 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തപ്പോൾ തന്നെ യുക്രൈൻ ഡ്രോൺ സാധ്യതകളെക്കുറിച്ച് ആലോചിക്കാൻ തുടങ്ങിയിരുന്നു. Ukrspecsystems, Deviro തുടങ്ങിയ കമ്പനികൾ ആ കാലത്തു ചെറിയ തോതിൽ നിരീക്ഷണ ഡ്രോണുകൾ നിർമിക്കുന്നുണ്ടായിരുന്നു. പക്ഷേ അന്ന് അത് ഒരു വ്യവസായമായിരുന്നില്ല, ഒരു ചെറിയ തുടക്കം മാത്രമായിരുന്നു. 2022 വരെ ആ തുടക്കം ആരും ഗൗരവമായി എടുത്തിരുന്നില്ല.
2022 ഫെബ്രുവരിക്കു ശേഷം ആ ചിത്രം പൂർണമായും മാറി. ആദ്യ നാളുകളിൽ യുദ്ധക്കളത്തിൽ യുക്രൈൻ ഉപയോഗിച്ചത് തുർക്കിയിൽനിന്നു വാങ്ങിയ Bayraktar TB2 ഡ്രോണുകളായിരുന്നു. ആകാശത്തുനിന്നു റഷ്യൻ ടാങ്കുകളെ കൃത്യതയോടെ തകർക്കുന്ന ആ ദൃശ്യങ്ങൾ ലോകം അമ്പരപ്പോടെ കണ്ടു.
സ്വന്തം ഡ്രോൺ
എന്നാൽ, വാങ്ങിയ ഡ്രോൺകൊണ്ട് ഒരു യുദ്ധം ജയിക്കാനാകില്ല എന്നു മുൻകൂട്ടി കണ്ട യുക്രെയ്ൻ , സ്വന്തം ഡ്രോൺ ഉണ്ടാക്കണമെന്ന ഒരൊറ്റ ലക്ഷ്യത്തിലേക്കു തിരിഞ്ഞു. തുടർന്ന് യുക്രെയ്ൻ സർക്കാർ ഒരു അസാധാരണ നീക്കമാണ് നടത്തിയത്. വലിയ പ്രതിരോധ കമ്പനികൾക്കു മാത്രം ആയുധ നിർമാണം വിട്ടുകൊടുക്കാതെ ചെറുകിട ടെക് സ്റ്റാർട്ടപ്പുകളെയും സർവകലാശാലകളെയും സാധാരണ എൻജിനീയർമാരെയും യുദ്ധത്തിന്റെ ഭാഗമാക്കി. ഗാരേജുകളിലും ചെറിയ വർക്ക്ഷോപ്പുകളിലും പോലും ഡ്രോണുകൾ നിർമിക്കപ്പെട്ടു. വീഡിയോ ഗെയിം കളിച്ചുകൊണ്ട് വളർന്ന ഒരു തലമുറ യഥാർഥ യുദ്ധഭൂമിക്കായി ഡ്രോണുകൾ നിയന്ത്രിക്കാൻ തുടങ്ങി.
ഡ്രോൺ വാഴ്ച
ആ സമയത്താണ് യുക്രൈൻ വിവിധ തരത്തിലുള്ള ഡ്രോണുകളെ യുദ്ധത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നത്. തുടക്കത്തിൽ തുർക്കിയിൽനിന്നു വാങ്ങിയ Bayraktar TB2 ഡ്രോണുകളാണ് റഷ്യൻ ടാങ്കുകൾക്കും സൈനിക വാഹനങ്ങൾക്കും നേരെ കൃത്യമായ ആക്രമണങ്ങൾ നടത്തിയത്. എന്നാൽ, വളരെ വേഗംതന്നെ യുക്രൈൻ ചെലവ് കുറഞ്ഞ ഫസ്റ്റ് പെഴ്സൺ വ്യൂ ഡ്രോണുകളിലേക്കു തിരിഞ്ഞു.
സാധാരണ റേസിംഗ് മത്സരങ്ങൾക്കായി ഉപയോഗിച്ചിരുന്ന ചെറിയ FPV ഡ്രോണുകളിൽ സ്ഫോടക വസ്തുക്കൾ ഘടിപ്പിച്ച് അവയെ പറക്കുന്ന മിസൈലുകളാക്കി മാറ്റി. അതോടൊപ്പം Shark, Leleka, Fury പോലുള്ള നിരീക്ഷണ ഡ്രോണുകൾ റഷ്യൻ സൈനിക നീക്കങ്ങൾ കണ്ടെത്താൻ ഉപയോഗിച്ചു. പിന്നീട് ദൂരപരിധിയേറിയ ബീവർ ഡ്രോണുകളും സമുദ്ര ഡ്രോണുകളും യുദ്ധത്തിന്റെ ഭാഗമായതോടെ റഷ്യയുടെ അതിർത്തിക്കുള്ളിലും കരിങ്കടലിലും വരെ യുക്രൈൻ ആക്രമണശേഷി വ്യാപിച്ചു.
ഈ മുന്നേറ്റത്തിന് പിന്നിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരുകളിൽ ഒന്നാണ് മിഖായ്ലോ ഫെദോറോവ്. യുക്രൈനിന്റെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മന്ത്രിയായ ഫെദോറോവ് യുദ്ധകാലത്ത് “ആർമി ഓഫ് ഡ്രോൺസ്” എന്ന പദ്ധതിക്കു നേതൃത്വം നൽകി. എന്നാൽ, അത് വെറും ഒരു സർക്കാർ പദ്ധതി മാത്രമായിരുന്നില്ല. ഒരു രാജ്യം മുഴുവൻ സാങ്കേതിക യുദ്ധത്തിലേക്ക് മാറിയതിന്റെ പ്രതീകമായിരുന്നു അത്.
ലോകമെമ്പാടുമുള്ള സംഭാവനകൾ ശേഖരിച്ച് ഡ്രോണുകൾ വാങ്ങുകയും അതിനൊപ്പം ആഭ്യന്തര നിർമാണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയെയും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയും യുദ്ധത്തിന്റെ ഭാഗമാക്കിയായിരുന്നു ഫെദോറോവിന്റെ പ്രവർത്തനം. സാധാരണ ജനങ്ങളിൽനിന്നു തുടങ്ങി വിദേശ വ്യവസായികളിലേക്കും ടെക് സമൂഹങ്ങളിലേക്കും വരെ സഹായ അഭ്യർഥന എത്തി. ആയിരക്കണക്കിനു ചെറിയ ഡ്രോണുകളും കാമറകളും കമ്യൂണിക്കേഷൻ സംവിധാനങ്ങളും അങ്ങനെ യുക്രൈനിലേക്ക് എത്തി.
പരിശീലനകേന്ദ്രങ്ങൾ
അതേസമയം, സർക്കാർ മറ്റൊരു വലിയ കാര്യം കൂടി മനസിലാക്കിയിരുന്നു. വെറും ഡ്രോൺ വാങ്ങിയാൽ മാത്രം യുദ്ധം ജയിക്കാനാകില്ല. അതിനെ നിയന്ത്രിക്കാൻ ആളുകളെയും വേണം. അങ്ങനെ രാജ്യത്തുടനീളം ഡ്രോൺ ഓപ്പറേറ്റർമാർക്കായി പ്രത്യേക പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു. ഏതാനും ആഴ്ചകളുടെ പരിശീലനംകൊണ്ട് തന്നെ ഒരു സാധാരണ യുവാവിനെ ഡ്രോൺ പൈലറ്റാക്കി മാറ്റാനാകുമെന്ന് യുക്രെയ്ൻ തിരിച്ചറിഞ്ഞു. വീഡിയോ ഗെയിമുകളിലും സിമുലേഷൻ സാങ്കേതിക വിദ്യകളിലും പരിചയമുള്ള യുവാക്കൾ അതിവേഗം ഈ രംഗത്തേക്ക് എത്തി. ഒരു സാധാരണ സൈനികനെ പരിശീലിപ്പിക്കാൻ മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുമ്പോൾ, ഒരു FPV ഡ്രോൺ പൈലറ്റിനെ വളരെ വേഗത്തിൽ യുദ്ധസജ്ജനാക്കാൻ സാധിച്ചു.
യുദ്ധതന്ത്രം മാറിമറിച്ചു
ഈ മാറ്റം യുദ്ധഭൂമിയിലെ തന്ത്രങ്ങളെയും പൂർണമായി മാറ്റിമറിച്ചു. മുമ്പു വലിയ സൈനിക യൂണിറ്റുകൾക്കു മാത്രം ലഭ്യമായിരുന്ന നിരീക്ഷണ ശേഷി ഇപ്പോൾ ചെറിയ സംഘങ്ങൾക്കു പോലും ലഭിച്ചു. മുന്നണിയിൽ ഒളിച്ചിരുന്ന ഒരു ചെറിയ സംഘം പോലും ആകാശത്തു പറക്കുന്ന ഡ്രോണിലൂടെ കിലോമീറ്ററുകൾ അകലെയുള്ള റഷ്യൻ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ തുടങ്ങി. ഒരു ബങ്കറിനുള്ളിൽ ഇരുന്ന സൈനികൻ സ്ക്രീനിലൂടെ യുദ്ധഭൂമി കാണുകയും ഏതാനും സെക്കൻഡുകൾക്കുള്ളിൽ ആക്രമണം നടത്തുകയും ചെയ്യുന്ന പുതിയ യുദ്ധരീതികൾ രൂപപ്പെട്ടു.
പ്രതിരോധം ശക്തം
ഡ്രോൺ നിർമിക്കുന്നതുപോലെ തന്നെ പ്രധാനമാണ് ഡ്രോണിനെ തടയാനുള്ള സാങ്കേതിക വിദ്യയും. കാരണം യുദ്ധം നീണ്ടുനിന്നതോടെ റഷ്യയും ഷഹീദ് കമികാസി ഡ്രോണുകൾ ഉൾപ്പെടെയുള്ള ഡ്രോൺ ആക്രമണങ്ങൾ അതിവേഗത്തിൽ ശക്തമാക്കുകയായിരുന്നു. ഇതോടെയാണ് യുക്രൈൻ ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ, സിഗ്നൽ ജാമറുകൾ, ആന്റി ഡ്രോൺ ഗണുകൾ, റഡാർ സാങ്കേതിക വിദ്യകൾ, ഡ്രോൺ ട്രാക്കിംഗ് സോഫ്റ്റ്വെയറുകൾ എന്നിവയുടെ വികസനത്തിലേക്കു ശക്തമായി തിരിഞ്ഞത്.
റഷ്യൻ ഡ്രോണുകളുടെ സിഗ്നലുകൾ തടസപ്പെടുത്താനും ജിപിഎസ് സംവിധാനങ്ങളെ കുഴക്കാനും ഡ്രോണുകളെ വഴിതെറ്റിക്കാനും കഴിയുന്ന സംവിധാനങ്ങൾ അവർ വികസിപ്പിച്ചു. ചില മേഖലകളിൽ ആർട്ടിഫിഷൽ ഇന്റലിജൻസും ഉപയോഗിച്ചു തുടങ്ങി. ഏതാനും സെക്കൻഡുകൾക്കുള്ളിൽ ആകാശത്തു പറക്കുന്ന ഒരു ചെറിയ ഡ്രോണിനെ തിരിച്ചറിഞ്ഞ് അതിന്റെ ദിശ കണ്ടെത്തി ആക്രമണം നടത്താൻ കഴിയുന്ന സംവിധാനങ്ങൾ വരെ യുദ്ധഭൂമിയിൽ എത്തി.
അമേരിക്ക പോലും പഠിക്കുന്നു
ഇന്ന് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ യുക്രൈൻ യുദ്ധഭൂമി അനുഭവങ്ങളിൽനിന്ന് പഠിക്കുകയാണ്. ചില റിപ്പോർട്ടുകൾ പ്രകാരം അമേരിക്കൻ പ്രതിരോധ സ്ഥാപനങ്ങൾ പോലും യുക്രെയ്ൻ വികസിപ്പിച്ച ഡ്രോൺ സാങ്കേതിക വിദ്യകളും ഡ്രോൺ പ്രതിരോധ സംവിധാനങ്ങളും പഠനത്തിനും സഹകരണത്തിനുമായി പരിഗണിക്കുന്നുണ്ട്.
ഒരു കാലത്ത് ആയുധങ്ങൾക്കായി പാശ്ചാത്യ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഒരു രാജ്യം ഇന്ന് ആ രാജ്യങ്ങളെത്തന്നെ പുതിയ യുദ്ധപാഠങ്ങൾ പഠിപ്പിക്കുന്ന സ്ഥിതിയിലേക്കു മാറിയിരിക്കുന്നത്. യുദ്ധത്തിന്റെ ചാരത്തിൽനിന്ന് ഉയർന്ന ആ ഡ്രോൺ വിപ്ലവം ഇനി യുക്രൈനിന്റെ മാത്രം കഥയല്ല. ഭാവിയിലെ എല്ലാ യുദ്ധങ്ങളുടെയും മുഖം എങ്ങനെയായിരിക്കുമെന്ന് ലോകത്തോടു പറയുന്ന മുന്നറിയിപ്പാണ്.
