മല്ലപ്പള്ളി: കള്ളനോട്ട് പിടികൂടിയ കേസിൽ വൈക്കം മുൻ എംഎൽഎയുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം മുൻ എംഎൽഎ നടുവിലേത്ത് കിഴക്കേനട ലക്ഷ്മിനാരായണഭവനിൽ പി. നാരായണന്റെ മകൻ അനിൽ കുമാറിനെയാണു വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
2016 ഒക്ടോബറിൽ മല്ലപ്പള്ളിയിൽനിന്ന് 9,20,000 രൂപയുടെ കള്ളനോട്ട് മല്ലപ്പള്ളി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയിരുന്നു. അന്നു പിടിയിലായ പ്രതികളെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്.
ഒക്ടോബറിൽ അറസ്റ്റിലായ പ്രധാന പ്രതി അനീഷിനെ ചോദ്യം ചെയ്തതോടെയാണു പ്രമാദമായ തലയോലപ്പറമ്പ് കൊലപാതകത്തിന്റെ ചുരുൾ നിവർന്നത്. തലയോലപ്പറമ്പ് കാലായിൽ മാത്യുവിനെ കൊലപ്പെടുത്തി അനീഷ് കടമുറിക്കുള്ളിൽ കുഴിച്ചു മൂടിയെന്നായിരുന്നു മൊഴി. മല്ലപ്പള്ളിയിൽ വച്ചുണ്ടായ കള്ളനോട്ട് കേസിൽ അനിൽ കുമാറിനെ കീഴ്വായ്പൂര് പോലീസ് കസ്റ്റഡിയിൽ വാങ്ങി തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.