ശ്രീകുമാര്‍ മേനോന്റെ ചീട്ട് കീറുമെന്ന് ഉറപ്പായി ! രണ്ടാമൂഴത്തില്‍ നിന്ന് നിര്‍മാതാവ് ബി.ആര്‍ ഷെട്ടി പിന്മാറി; എംടിയുടെ തിരക്കഥ വാങ്ങാന്‍ ചരടുവലികളുമായി നിരവധി പേര്‍; മലയാള സിനിമയ്ക്ക് മഹാനഷ്ടം…

കോഴിക്കോട്: ശ്രീകുമാര്‍ മേനോന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഒരുക്കാന്‍ ശ്രമിക്കുന്ന സിനിമയായ രണ്ടാമൂഴം നടക്കില്ലെന്ന് ഏകദേശം ഉറപ്പായി. നിര്‍മാതാവ് ബി.ആര്‍ ഷെട്ടി ചിത്രത്തില്‍ നിന്നു പിന്മാറിയതോടെയാണ് രണ്ടാമൂഴം സിനിമയാകുന്ന കാര്യത്തില്‍ ഒരു തീരുമാനമായത്. എം.ടി തിരക്കഥ തിരക്കഥ തിരിച്ചുചോദിച്ചതോടെയാണ് ഷെട്ടിയുടെ പിന്മാറ്റം

എംടിയുടെ തിരക്കഥയില്ലാതെ തന്നെ മഹാഭാരതം നിര്‍മിക്കാനാണ് ഷെട്ടിയുടെ പദ്ധതി. രണ്ടാമൂഴം നോവലിനെ അടിസ്ഥാനമാക്കിയുള്ളതാകില്ല സിനിമയെന്നും ഷെട്ടി വ്യക്തമാക്കി. സംവിധായക സ്ഥാനത്ത് നിന്ന് ശ്രീകുമാര്‍ മേനോനെ നീക്കുമെന്ന സൂചനയും ബി.ആര്‍ ഷെട്ടി നല്‍കി. ഇതോടെ മോളിവുഡിന് നഷ്ടമാകുന്നത് 1000 കോടിയുടെ പ്രോജക്ടാണ്. പുതിയ സിനിമ മലയാളത്തില്‍ തന്നെയാണോ നിര്‍മിക്കുന്നതെന്നും തീര്‍ച്ചയില്ല. ബഹുഭാഷാ ചിത്രമായതിനാല്‍ ഹിന്ദിച്ചിത്രമെന്ന ഖ്യാതിയാകും അതിനുണ്ടാകുക. രാജ്യത്തെ വിവിധ ഇന്‍ഡസ്ട്രികളില്‍ നിന്നുള്ള സൂപ്പര്‍താരങ്ങളും സിനിമയ്ക്കു മുതല്‍ക്കൂട്ടാകും.

മോഹന്‍ലാലിനെ പ്രധാന വേഷത്തില്‍ മലയാളത്തിന്റെ സ്വന്തം ചിത്രമാക്കി മാറ്റുന്ന തരത്തിലാണ് ശ്രീകുമാര്‍ മേനോന്‍ കാര്യങ്ങള്‍ അവതരിപ്പിച്ചത്. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലൂടെ വിവാദങ്ങള്‍ക്ക് പുതിയ തലം വന്നു. തന്നെ കേസില്‍ കുടുക്കിയത് ശ്രീകുമാര്‍ മേനോനാണെന്ന ദിലീപിന്റെ ആരോപണമാണ് ഇതിന് കാരണം. ശ്രീകുമാര്‍ മേനോന്റെ സ്വപ്നത്തെ തകര്‍ക്കാന്‍ ദിലീപ് കരുക്കള്‍ നീക്കുന്നുവെന്നും വാദമെത്തി. അതിനിടെയാണ് എംടി സംവിധായകനെതിരെ തിരിഞ്ഞതും നാടകീയ സംഭവങ്ങളുണ്ടാകുന്നതും. ഏതായാലും മലയാള സിനിമയ്ക്ക് മുതല്‍കൂട്ടാകുമായിരുന്ന 1000 കോടിയുടെ പ്രോജക്ടാണ് ഇതോടെ നഷ്ടമാകുന്നത്.

സംവിധായകനെ ചിലപ്പോള്‍ മാറ്റും. 1000 കോടിക്കോ അതിന്റെ ഇരട്ടിയിലോ സിനിമ ചെയ്യാന്‍ തയ്യാറാണ്. ആര് സംവിധാനം ചെയ്താലും കഥാമൂല്യം ചോരാതെ സിനിമ പൂര്‍ത്തിയാകണമെന്നാണ് ആഗ്രഹം. അടുത്ത വര്‍ഷം മാര്‍ച്ചില്‍ മഹാഭാരതത്തിന്റെ ചിത്രീകരണം ആരംഭിക്കും. 2020ല്‍ സിനിമ തീയറ്ററുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. മലയാളം ഉള്‍പ്പെടെ ആറ് ഭാഷകളിലാകും സിനിമയുടെ റിലീസ്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്നാണ് സൂചന. മോഹന്‍ലാലിന്റെ കുഞ്ഞാലികുട്ടിക്ക് ശേഷം ഈ സിനിമയിലേക്ക് മോഹന്‍ലാല്‍ മാറുമെന്നാണ് സൂചന. ബോളിവുഡിലേയും കോളിവുഡിലേയും വമ്പന്‍ താരനിര ചിത്രത്തിലുണ്ടാകുമെന്നും ഷെട്ടിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു.

ഒക്ടോബര്‍ 11നാണ് ശ്രീകുമാറിന്റെ സംവിധാന സംരംഭമായ രണ്ടാമൂഴത്തില്‍ നിന്നും താന്‍ പിന്മാറുന്നു എന്നറിയിച്ചു എംടി രംഗത്ത് വന്നത്. ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് പിന്മാറാന്‍ തീരുമാനിച്ചതെന്ന് എംടി അറിയിച്ചു. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഇത് ബന്ധപ്പെട്ടു തടസ്സ ഹര്‍ജിയും നല്‍കി. അണിയറപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുള്ള ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള തിരക്കഥ തിരികെ വേണമെന്നും ഇതിനായി മുന്‍കൂര്‍ കൈപ്പറ്റിയ അഡ്വാന്‍സ് പണം തിരികെ കൊടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ ഹര്‍ജി എംടി പിന്‍വലിക്കില്ല. ഷെട്ടി പിന്മാറിയതോടെ ശ്രീകുമാര്‍ മേനോന്‍ തിരക്കഥ തിരിച്ചു കൊടുക്കുകയും ചെയ്യും. എല്ലാത്തിനും പിന്നില്‍ നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങളാണെന്ന് കരുതുന്നവര്‍ മലയാള സിനിമയില്‍ ഏറെയാണ്. ദിലീപാണ് എല്ലാത്തിനും കാരണമെന്ന് ശ്രീകുമാര്‍ മേനോനും വിലയിരുത്തലുണ്ട്. എന്നിരുന്നാലും ഈ ഘട്ടത്തില്‍ ശ്രീകുമാര്‍ മേനോന്‍ പ്രതികരിക്കാന്‍ സാധ്യതയില്ല.

തന്റെ ആദ്യ സിനിമയായ ഒടിയന്റെ അവസാന വര്‍ക്കുകളിലാണ് ശ്രീകുമാര്‍ മേനോന്‍. ഈ സിനിമയില്‍ ശ്രീകുമാര്‍ മേനോന് ഏറെ പ്രതീക്ഷയുണ്ട്. ഈ സാഹചര്യത്തില്‍ രണ്ടാമൂഴത്തില്‍ വിവാദത്തിന് തല്‍കാലം ശ്രീകുമാര്‍ മേനോന്‍ പരസ്യമായി ഇറങ്ങില്ല. അതിനിടെ ശ്രീകുമാര്‍ മേനോനുമായുള്ള കേസില്‍ തീരുമാനമുണ്ടായി എംടിക്ക് തിരക്കഥ തിരിച്ചു കിട്ടിയാല്‍ അത് വാങ്ങാനും നിരവധി പേര്‍ സജീവമായുണ്ട്. ദുബായിലെ പല വ്യവസായികളും ചരട് വലികള്‍ നടത്തുന്നുണ്ട്. കേസില്‍ തീരുമാനം വന്നാല്‍ ഇക്കാര്യത്തില്‍ എംടി അന്തിമ തീരുമാനം എടുക്കും. എങ്കിലും ഈ സിനിമ 1000കോടിയുടെ ബജറ്റില്‍ അവതരിപ്പിക്കാനുള്ള സാധ്യത കുറവാണ്. മലയാളത്തിന് ഉള്‍ക്കൊള്ളാനാകുന്ന ബജറ്റിലാകും സിനിമയെടുക്കുകയെന്നാണ് സൂചന. എന്തായാലും മലയാള സിനിമയില്‍ തന്നെ ചരിത്രമാവേണ്ടിയിരുന്ന സിനിമയ്ക്കാണ് ഇപ്പോള്‍ അന്ത്യമായിരിക്കുന്നത്.

Related posts