ഏറ്റുമാനൂർ: കാലമെത്ര കഴിഞ്ഞാലും തെരഞ്ഞെടുപ്പു കാലത്ത് ഏറ്റുമാനൂരിന്റെ ഓർമയിലേക്ക് തിരത്തള്ളൽ പോലെ ഇരമ്പിവരുന്ന ദുരന്തത്തിന്റെ 35-ാം വാർഷിക ദിനത്തിന് ഇനി 54 ദിവസം മാത്രം. തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനത്തിടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ബാബു ചാഴികാടൻ ഇടിമിന്നലേറ്റ് മരിച്ചതിന്റെ 35-ാം വാർഷികദിനം മേയ് 15 നാണ്. 1991ൽ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നു.
ലോക്സഭയിലേക്ക് രമേശ് ചെന്നിത്തലയും നിയമസഭയിലേക്ക് ബാബു ചാഴികാടനും യുഡിഎഫ് സ്ഥാനാർഥികൾ. മേയ് 15ന് ഇരുവരും സംയുക്ത വാഹനപര്യടനത്തിലാണ്.ആർപ്പൂക്കര പഞ്ചായത്തിലെ അവസാന സ്വീകരണ സ്ഥലമായ പാറപ്പുറത്തുനിന്നും അതിരമ്പുഴ പഞ്ചായത്തിലേക്ക് പര്യടനം നീങ്ങുമ്പോൾ സന്ധ്യയാകുന്നു. അന്തരീക്ഷം പെട്ടെന്ന് മൂടിക്കെട്ടി.
മഴക്കാറും കാറ്റുമുണ്ട്. ഏതു നിമിഷവും മഴ പെയ്യാവുന്ന സാഹചര്യം. ഇടിമുഴക്കവുമുണ്ട്. അമ്പലക്കവല കടന്ന് വാര്യമുട്ടത്ത് എത്തിയപ്പോൾ ആകാശത്തു നിന്നും ഒരു തീഗോളം ജീപ്പിലേക്ക് പതിക്കുന്നു. ഉഗ്രശബ്ദവും പ്രദേശമാകെ മിന്നൽ വെളിച്ചവും. ഇടിമിന്നൽ നേരേ പതിച്ചത് ബാബു ചാഴികാടനു മേലാണെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ കോൺഗ്രസ് നേതാവും ആർപ്പൂക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ജസ്റ്റിൻ ജോസഫ് ഓർമിക്കുന്നു.
ജീപ്പുകളും കാറുകളും സ്കൂട്ടറുകളുമായി ഒട്ടേറെ വാഹനങ്ങൾ ഒപ്പമുണ്ടായിരുന്നു. ബാബു ചാഴികാടനൊപ്പം രമേശ് ചെന്നിത്തല മാത്രമാണ് വാഹനത്തിൽ നിന്നുകൊണ്ട് സഞ്ചരിച്ചിരുന്നത്. ബാബുവിനെക്കാൾ ഉയരം കുറവായതുകൊണ്ടു മാത്രമാണ് ചെന്നിത്തലയ്ക്ക് മിന്നൽ ഏൽക്കാതിരുന്നത്.
യൂത്ത്ഫ്രണ്ടിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന ബാബു ചാഴികാടൻ ഏറെ പ്രതീക്ഷയുള്ള നേതാവായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം യുഡിഎഫിനും കേരള കോൺഗ്രസിനും ഏല്പിച്ച ആഘാതം കനത്തതാണ്. ബാബു ചാഴികാടൻ ഇടിമിന്നലേറ്റു വീണ വാര്യമുട്ടത്ത് കേരള കോൺഗ്രസ് സ്മൃതിമണ്ഡപം നിർമിച്ചിട്ടുണ്ട്.
ബാബു ചാഴികാടന്റെ വിയോഗത്തിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിന്റെ സഹോദരൻ തോമസ് ചാഴികാടൻ മത്സരിക്കുന്നതും വിജയിക്കുന്നതും. അദ്ദേഹത്തിന്റെ സഹോദരപുത്രനായ സിറിയക്ക് ചാഴികാടൻ ഇത്തവണ തൊടുപുഴയിൽ എൽഡിഎഫ് സ്ഥാനാർഥിയാണ്.
