ഗുരുതരാവസ്ഥയില്‍ തുടരുന്ന ബാലഭാസ്‌കറിനെതിരെ മോശം പരാമര്‍ശം! സുഹൃത്തുക്കളും ആരാധകരും പ്രതിഷേധവുമായി എത്തിയതോടെ അറിവില്ലായ്മകൊണ്ട് സംഭവിച്ചതാണെന്ന് പറഞ്ഞ് തടിതപ്പി യുവാവ്

വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിനും കുടുംബത്തിനും സംഭവിച്ച അപകടവും ദുരന്തവും ഏവരെയും ഞെട്ടിച്ചിരുന്നു. ഏക കണ്‍മണിയെ നഷ്ടമായെങ്കിലും ബാലഭാസ്‌കറിന്റെയും ഭാര്യ ലക്ഷ്മിയുടെയും തിരിച്ചുവരവിനും ആരോഗ്യത്തിനും മകളുടെ വിയോഗം ഉള്‍ക്കൊള്ളാനുള്ള കരുത്തിനും വേണ്ടി പ്രാര്‍ത്ഥനയിലാണ് ഈ വാര്‍ത്ത കേട്ട എല്ലാവരും.

എന്നാല്‍ ഇതിനിടയിലും ബാലഭാസ്‌കറിനെതിരെ മോശം പരാമര്‍ശം നടത്തിയ ഒരു വ്യക്തിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും.

പ്രബി ലൈഫി എന്ന പ്രൊഫൈലില്‍ നിന്നാണ് വലിയ ദുരന്തം നേരിട്ട് കൊണ്ടിരിക്കുന്ന ബാലഭാസ്‌കറിനെ അവഹേളിക്കുന്ന തരത്തില്‍ കമന്റ് വന്നത്. ബാലഭാസ്‌കറിനേയും കുടുംബത്തെയും കുറിച്ച് സുഹൃത്തായ കിടിലം ഫിറോസ് ഇട്ട പോസ്റ്റിന് താഴെയായിരുന്നു ഇയാള്‍ കമന്റ് ചെയ്തത്.

മകളെ നഷ്ടപ്പെട്ടെങ്കിലെന്താ അധികം പ്രായമൊന്നും ആയിട്ടില്ലല്ലോ എന്നായിരുന്നു ഇയാളുടെ കമന്റ്. ഇതോടെ ഇയാള്‍ക്കെതിരേ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ അടക്കം നിരവധി പേര്‍ രംഗത്ത് വന്നു. തുര്‍ന്നാണ് ഇപ്പോള്‍ സംഭവത്തില്‍ യുവാവ് മാപ്പു പറഞ്ഞിരിക്കുകയാണ്.

അറിവില്ലായ്മ മൂലം സംഭവിച്ചു പോയ തെറ്റാണെന്നും വാര്‍ത്ത വ്യാജമാണെന്ന് കരുതിയാണ് അങ്ങനെ പ്രതികരിച്ചതെന്നും എല്ലാവരോടും മാപ്പു ചോദിക്കുന്നതായും ഇയാള്‍ കുറിച്ചു. നേരത്തെ ഇയാള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനവുമായി രംഗത്ത് വന്ന കിടിലം ഫിറോസ് തന്നെയാണ് യുവാവ് മാപ്പു പറഞ്ഞ കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ ഇയാളുടെ പേജ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. ഇയാള്‍ക്കെതിരെയുള്ള പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ ബാലഭാസ്‌കറിന്റെ സുഹൃത്ത് കിടിലം ഫിറോസ് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കി രംഗത്തെത്തുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ..

‘ഒരുപാട് ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത് .ബാലഭാസ്‌കര്‍ എന്ന അതുല്യനായ കലാകാരന്റെ നൂറുകണക്കിന് സുഹൃത്തുക്കള്‍ ആശുപത്രി വരാന്തയില്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് കഴിഞ്ഞ നാലു ദിവസമായി എങ്ങുംപോകാതെ അവിടെത്തന്നെയുണ്ട് .അവര്‍ക്കായാണ്, ആ നൊമ്പരങ്ങള്‍ക്കും, പിന്നെ ലക്ഷക്കണക്കിന് ലോകമലയാളികള്‍ക്കുമായാണ് ഈ കുറിപ്പ്.

ബാലുച്ചേട്ടന്റെ അപകടം നടന്ന ദിവസത്തില്‍ മനസ്സു വിങ്ങിയപ്പോള്‍ സങ്കടം കൊണ്ട് അദ്ദേഹത്തോടൊപ്പമുള്ള ഓര്‍മ പങ്കുവച്ചുകൊണ്ട് ഞാനൊരു കുറിപ്പിട്ടിരുന്നു .അത് ഒരുപാടുപേര്‍ കാണുകയും പ്രാര്‍ത്ഥനകള്‍ പങ്കുവയ്ക്കുകയുമുണ്ടായി .ലക്ഷക്കണക്കിന് പേരുടെ അകമഴിഞ്ഞ പ്രാര്‍ഥനകള്‍ക്കിടയില്‍ ,ഈ സഹോദരന്‍ ,ഇയാള്‍ മാത്രം പറയാന്‍ പാടില്ലാത്തത് കമന്റ് ചെയ്തു .വളരെ പെട്ടെന്ന് ആ

പ്രൊഫൈല്‍ അപ്രത്യക്ഷമാവുകയും ചെയ്തു .പിന്നീട് ഇയാളുടെ രാഷ്ട്രീയവും ഇയാളുടെ ദുബായിലെ ജോലിയും ഒക്കെ ചര്‍ച്ചയായി .ആശുപത്രിയിലെ നോവുഭാരങ്ങള്‍ക്കിടയില്‍ ബാലുച്ചേട്ടന്റെ അടുത്ത സുഹൃത്തുക്കള്‍ ഇയാളുടെ പിറകെ പോയതുമില്ല . പക്ഷേ ഇന്നലെ വൈകുന്നേരം ആശുപത്രിയില്‍ ചെന്നപ്പോള്‍ നെഞ്ച് നുറുങ്ങുന്ന വേദനയോടെ ബാലുച്ചേട്ടന്റെ ഒപ്പം എല്ലായ്പ്പോഴും ഒരുമിച്ചുള്ള സുഹൃത്തുക്കള്‍ ഇവന്റെ കമന്റിനെക്കുറിച്ചും എന്തിനാണിവനെങ്ങനെ പറഞ്ഞതെന്നതും ഒക്കെ ചര്‍ച്ചയാക്കി .രാഷ്ട്രീയവല്‍ക്കരിക്കരുത് ഈ ആവശ്യത്തെ .

ദുബായിലുള്ള എന്റെ പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കള്‍ prabe lify എന്ന ഈ ചെറുപ്പക്കാരനെ ഒന്ന് കണ്ടെത്തണം . എന്നിട്ടവനോട് പറയണം , ഇവിടെ ഈ ആകാശത്തിനു കീഴില്‍ അടക്കം ചെയ്യപ്പെട്ട ഏറ്റവും പ്രിയപ്പെട്ട കുഞ്ഞാവയെ കാണാനാകാതെ ബോധമില്ലാത്ത ഒരച്ഛനെ കുറിച്ചാണ് അവന്‍ മനുഷ്യത്വമില്ലാത്ത വാക്കുകള്‍ പുലമ്പി നിറച്ചതെന്ന് . പതിനാറു വര്‍ഷത്തിനൊടുവില്‍ കാത്തിരുന്നു കിട്ടിയകണ്മണിക്കുരുന്നിനെ ലാളിച്ചു തീരും മുന്നേ മരണത്തിനു വിട്ടുകൊടുക്കേണ്ടി വന്ന ഒരമ്മയെ അതൊരുപാട് നോവിച്ചുവെന്ന് .

അത്യാസന്ന മുറിയില്‍ നിന്നും പോസിറ്റീവ് ആയി ഒരു വാക്കുകേള്‍ക്കാനായി കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുന്ന വലിയവരും ചെറിയവരും ,അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നൂറോളം സുഹൃത്തുക്കളെ ഇവന്‍ വല്ലാതെ ബാധിച്ചു കളഞ്ഞെന്ന് !
ഇവനെ ഒന്ന് കണ്ടെത്തിത്തരണം .

ഒരൊറ്റ നോട്ടത്തില്‍ ആത്മാവുരുകി ചാമ്പലാക്കാനുള്ള ശാപങ്ങള്‍ അവനെ കാത്തിരിക്കുന്നെന്ന് പറയണം. തെറ്റുപറ്റിയെന്ന് ബോധ്യമുണ്ടെങ്കില്‍ മാപ്പ് എന്ന രണ്ടക്ഷരങ്ങള്‍ ആശുപത്രിക്കിടക്കയിലുള്ള ഒരച്ഛന്റെയും അമ്മയുടെയും കാല്പാദങ്ങളില്‍ കൊണ്ട് വയ്ക്കാന്‍ പറയണം . അവന്‍ പരസ്യമായി മാപ്പു പറഞ്ഞു തന്നെയാകണം .

ബാലുച്ചേട്ടന്‍ തിരികെ വരും .വരികതന്നെ ചെയ്യും .ആരോഗ്യനില പുരോഗതിയില്‍ തന്നെയാണ് .ആ മനുഷ്യന്റെ നേരിയ ചലനങ്ങള്‍ പോലും കണ്ണിമചിമ്മാതെ നോക്കിയിരിക്കുന്ന അദ്ദേഹത്തിനായി കഴിഞ്ഞ നാലു ദിനരാത്രങ്ങള്‍ കൂട്ടിരിക്കുന്ന പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ബാലുച്ചേട്ടന് കാവലുണ്ട്.

Related posts