അമ്മ പിളര്‍പ്പിലേക്ക് ! ചാനലുകളെ വെറുപ്പിച്ചത് തിരിച്ചടിയായെന്ന് തുറന്നു സമ്മതിച്ച് യുവതാരങ്ങള്‍; മുതിര്‍ന്ന താരങ്ങള്‍ക്കെതിരേ അമ്മയില്‍ നടക്കുന്ന നീക്കങ്ങള്‍ ഇങ്ങനെ…

 

മലയാള സിനിമാ സംഘടനയായ അമ്മ പിളര്‍പ്പിലേക്കെന്ന് സൂചന. ഓണച്ചിത്രങ്ങളെ പൊളിച്ചടുക്കിയത് മാധ്യമങ്ങളാണെന്ന് സിനിമാക്കാര്‍ക്കിടയില്‍ അടക്കം പറച്ചിലുണ്ട്. സിനിമയുടെ വിജയത്തിന് മാധ്യമങ്ങള്‍ പലപ്പോഴും നിര്‍ണായക പങ്കു വഹിച്ചിരുന്നു. എന്നാല്‍ ദിലീപ് വിഷയം എല്ലാം കുഴച്ചുമറിച്ചു. ഓണക്കാലത്ത് ചാനലുകളില്‍ പോകണ്ടെന്ന തീരുമാനം എടുത്തതും തിരിച്ചടിയായെന്ന വിലയിരുത്തലിലാണ് യുവതാരങ്ങള്‍ എത്തിനില്‍ക്കുന്നത്.

സൂപ്പര്‍ താരങ്ങള്‍ക്ക് ഇനിയൊന്നും നോക്കാനില്ല. എന്നാല്‍ തങ്ങള്‍ അങ്ങനെയല്ലെന്നാണ് യുവതാരങ്ങളുടെ അഭിപ്രായം. ഇന്ന് ആളുകള്‍ റിവ്യു നോക്കിയാണ് പടത്തിന് കയറുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഭൂരിഭാഗവും മനപൂര്‍വം മോശം റിവ്യു എഴുതിവിട്ടതോടെ സിനിമ കാണാന്‍ തീയറ്ററില്‍ പ്രതീക്ഷിച്ച ആളെത്തിയില്ല. ഇത് വലിയ തിരിച്ചടിയായെന്നും യുവതാരങ്ങള്‍ പറയുന്നു. അതിനാല്‍ തന്നെ മാധ്യമങ്ങളോടുള്ള അമ്മയുടെ നയം മാറ്റണമെന്നും അഭിപ്രായമുയരുകയാണ്.

നടിയെ ആക്രമിച്ച കേസില്‍ ജൂലൈ 10നാണ് ദിലീപ് അറസ്റ്റിലാകുന്നത്. അന്നു മുതല്‍ അമ്മയില്‍ ഭിന്നത തുടങ്ങി. തുടര്‍ന്ന അമ്മയില്‍ നിന്നും അനുബന്ധ സംഘടകളില്‍ നിന്നും ദിലീപിനെ പുറത്താക്കുകയും ചെയ്തിരുന്നു. അന്ന് പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള യുവതാരങ്ങളാണ് ദിലീപിനെതിരെ രംഗത്തുവന്നിരുന്നത്. പൃഥ്വിരാജാണ് മറുചേരിക്ക് നേതൃത്വം നല്‍കുന്നത് എന്നായിരുന്നു കണക്കു കൂട്ടല്‍. എന്നാല്‍ അമ്മയ്ക്കുളളിലെ മറുചേരിക്ക് വളരെ സൈലന്റായി നേതൃത്വം നല്‍കുന്നത് യുവതാരങ്ങളെല്ലാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന് പൃഥ്വിരാജ്, ബിജുമേനോന്‍, ആസിഫ് അലി തുടങ്ങി നിരവധി യുവതാരങ്ങളുടെ പൂര്‍ണ പിന്തുണയുമുണ്ട് കുഞ്ചാക്കോ ബോബനെ അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു

മുമ്പ് ദിലീപിന് പിന്തുണ പ്രഖ്യാപിച്ച അജു വര്‍ഗീസ് ഉള്‍പ്പെടെയുള്ളവരും ഇപ്പോള്‍ മറുപക്ഷമാണ്. കേസില്‍ പെട്ടപ്പോള്‍ അമ്മ തന്നെ സഹായിച്ചില്ല എന്ന പരിഭവം അജുവിനുണ്ട്. ഇതിനിടയിലാണ് ദിലീപ് വിഷയത്തില്‍ കൈക്കൊണ്ട നിലപാടില്‍ പ്രതിഷേധിച്ച് ചാനലുകളുമായി സഹകരിക്കുന്നതിന് താരങ്ങള്‍ക്ക് അമ്മ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇടവേള ബാബുവാണ് ചാനലുകളുമായി സഹകരിക്കരുത് എന്ന് താരങ്ങള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി എന്നീ ചാനലുകളുമായി സഹകരിക്കരുത് എന്നാണ് പ്രത്യേക നിര്‍ദ്ദേശം.
എന്നാല്‍ യുവ താരങ്ങള്‍ ചാനലുകള്‍ ബഹിഷ്‌കരിക്കരുത് എന്ന് വാദിച്ചു. ഇക്കാര്യത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. ഇതും യുവതാരങ്ങളെ ചൊടിപ്പിച്ചു.

ഏഷ്യാനെറ്റ് ഓണ പരിപാടിക്കായി മമ്മൂട്ടിയെ ബന്ധപ്പെട്ടപ്പോള്‍ സംഘടനയ്ക്കുള്ളിലെ കുലം കുത്തിയാകാന്‍ താനില്ല എന്നാണ് ചാനല്‍ അധികാരികളോട് പറഞ്ഞത് എന്നാണ് വിവരം. ചാനല്‍ ബഹിഷ്‌കരണ പ്രശ്നത്തിലും ദിലീപ് വിഷയത്തിലും അമ്മ സ്വീകരിച്ച നിലപാടില്‍ യുവതാരങ്ങള്‍ അസംതൃപ്തരാണ്. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അമ്മ ജനറല്‍ ബോഡി ഉടന്‍ വിളിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എതിര്‍പ്പ് പേടിച്ച് ജനറല്‍ ബോഡി വിളിക്കാതെ മുന്നോട്ട് പോകാനാണ് ഇടവേള ബാബു ഉള്‍പ്പെടെയുള്ള ചിലര്‍ തീരുമാനിച്ചിരിക്കുന്നത്. ദിലീപ് ഉടന്‍ പുറത്തിറങ്ങും എന്ന വിശ്വാസമാണ് ഇവരെ ഇതിനു പ്രേരിപ്പിക്കുന്നത്. ദിലീപിന്റെ അറസ്റ്റും തുടര്‍ന്നുണ്ടായ സംഭവങ്ങളും മുമ്പെങ്ങും ഇല്ലാത്തവിധത്തിലാണ് മലയാള സിനിമയെ തളര്‍ത്തിയത്. ഈ ഓണക്കാലത്ത് ഇറങ്ങിയ നാലു ചിത്രങ്ങളില്‍ നിവിന്‍ പോളിയുടെ സിനിമ ഒഴികെയുള്ള മൂന്നെണ്ണവും പരാജയമാണെന്ന് ചിലര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചതും ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പിന്തുടര്‍ച്ചയാണെന്ന് തെളിയിക്കുന്നു.

 

 

Related posts