മൂന്നാള്‍ പൊക്കത്തില്‍ വെള്ളമുള്ള കിണറ്റില്‍ അഫ്‌ലിദ മുങ്ങിത്താഴുന്നതു കണ്ട് ഒന്നും നോക്കാതെ ശ്രീജിത്ത് എടുത്തു ചാടി; പമ്പു സെറ്റ് പൈപ്പിനെ പിടിവള്ളിയാക്കി അഫ്‌ലിദയെ പൊക്കിയെടുത്തു…

മലപ്പുറം:മനുഷ്യന് പ്രായമേറും തോറും സഹജീവികളോടുള്ള സ്‌നേഹം കുറഞ്ഞു വരുന്ന കാഴ്ചയാണ് ലോകമെമ്പാടും ഇന്ന് കണ്ടുവരുന്നത്. എന്നാല്‍ മലപ്പുറത്തു നിന്നു വരുന്നത് ഉദാത്തമായ സഹജീവി സ്‌നേഹത്തിന്റെ വാര്‍ത്തയാണ്. കിണറ്റില്‍ വീണ അഫ്‌ലിദയെ മരണമുഖത്തുനിന്നു രക്ഷപ്പെടുത്തിയാണ് വിദ്യാര്‍ത്ഥിയായ ശ്രീജിത്താണ് കഥയിലെ നായകന്‍. താനൂര്‍ മോര്യയിലാണ് സ്‌നേഹത്തിന്റെ ഒരായിരം സന്ദേശം ഉയര്‍ത്തിയ സംഭവം നടന്നത്.

വീടിനു സമീപത്തുള്ള കിണറ്റില്‍ അബദ്ധത്തില്‍ വീണ പെണ്‍കുട്ടിയ്ക്ക് ജീവിതം തിരികെ നല്‍കിയത് അയല്‍വാസിയായ ഈ പ്ലസ്ടു വിദ്യാര്‍ഥിയുടെ അസാമാന്യ ധീരതയായിരുന്നു. താനൂര്‍ മോര്യ എരഞ്ഞോളി കോയയുടെയും നസീമയുടെയും മകളായ അഫ് ലിദയാണ് കഴിഞ്ഞദിവസം വെള്ളം കോരുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണത്. കിണറിന് ആള്‍മറയോ സുരക്ഷാവലയമോ ഉണ്ടായിരുന്നില്ല.

അഫ്‌ലിദ കിണറ്റിലേക്ക് വീഴുന്നതു കണ്ട് ശ്രീജിത്ത് ഓടിയെത്തി കിണറ്റിലേക്ക് ചാടുകയായിരുന്നു. കിണറ്റില്‍വീണ അഫ്‌ലിദ മുങ്ങിത്താഴുന്നതിനിടെയാണ് ജീവന്‍പോലും അപകടത്തില്‍ പെടുത്തി ശ്രീജിത്ത് കിണറ്റിലേക്ക് ചാടിയത് . ഈ സമയം കിണറ്റില്‍ മൂന്നാള്‍ ഉയരത്തില്‍ വെള്ളമുണ്ടായിരുന്നു. അഫ് ലിദയെ പൊക്കിയെടുത്ത ശ്രീജിത്ത് മോട്ടോര്‍ പമ്പ് സെറ്റിന്റെ പൈപ്പുമായി കൂട്ടിച്ചേര്‍ത്തു പിടിച്ചു. അ്‌പ്പോഴേക്കും നാട്ടുകാര്‍ ഓടിക്കൂടി.

താനൂര്‍ മോര്യ പുളിക്കല്‍ രാമചന്ദ്രന്റെയും സുജാതയുടെ മകനാണ് ശ്രീജിത്ത് . അഫ്‌ലിദ തെയ്യാലിങ്ങല്‍ സീതി സാഹിബ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും ശ്രീജിത്ത് പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുമാണ് . ശ്രീജിത്ത് ഇപ്പോള്‍ നാട്ടുകാരുടെ കണ്ണിലുണ്ണിയായിരിക്കുകയാണ്. ശ്രീജിത്തിനെ തേടി അഭിനന്ദനപ്രവാഹമാണ് എത്തുന്നത്. ശ്രീജിത്തിന്റെ അസാമാന്യ ധീരത യില്‍ ഒരു പെണ്‍കുട്ടിയുടെ ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് നാട്ടുകാരും ബന്ധുക്കളും. ജന്മനാടായ താനൂര്‍ മോര്യ നിവാസികള്‍ ശ്രീജിത്തിനെ ആദരിക്കാനുള്ള ഒരുക്കത്തിലാണ്.

 

Related posts