പരവൂർ: പൊതുമേഖലാ ടെലികോം സേവനദാതാവായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) കരുത്തുറ്റ തിരിച്ചുവരവിന്റെപാതയിൽ.കുറഞ്ഞ കാലയളവിനുള്ളിൽ വരിക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ജൂണിൽ 8.55 കോടിയായിരുന്ന മൊബൈൽ വരിക്കാരുടെ എണ്ണം നിലവിൽ 9.27 കോടിയായി ഉയർന്നുവെന്ന് കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
നെറ്റ്വർക്ക് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം 50,000 മുതൽ 60,000 വരെ പുതിയ മൊബൈൽ സൈറ്റുകൾ കൂടി സ്ഥാപിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഇതിനകം തന്നെ ഒരു ലക്ഷത്തോളം 4ജി സൈറ്റുകൾ ബിഎസ്എൻഎൽ സജീവമാക്കിയിട്ടുണ്ട്. നിലവിലുള്ള 98,000 ടവറുകൾ “ആത്മനിർഭർ’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
ഈ 4 ജി സൈറ്റുകളെ വളരെ വേഗത്തിൽ 5 ജി-യിലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. 4 ജി വികസനത്തിനായി കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 20,000 കോടി രൂപയുടെ മൂലധന ചെലവാണ് സർക്കാർ നടത്തിയത്.സാമ്പത്തിക രംഗത്തും ബിഎസ്എൻഎൽ മികച്ച മുന്നേറ്റമാണ് നടത്തുന്നത്.
നീണ്ട 18 വർഷത്തെ ഇടവേളയ്ക്ക് ശേഷം 262 കോടി രൂപയുടെ ത്രൈമാസ ലാഭം കൈവരിക്കാൻ കമ്പനിക്ക് സാധിച്ചു. പ്രവർത്തന ലാഭത്തിലും വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. 2023-24 സാമ്പത്തിക വർഷത്തിൽ 2,395 കോടി രൂപയായിരുന്ന പ്രവർത്തന ലാഭം 2024-25ൽ 5,100 കോടി രൂപയായി വർധിച്ചു.
ഈ ആഴ്ച അവസാനിക്കുന്ന 2025-26 സാമ്പത്തിക വർഷത്തിൽ ഈ ലാഭം വലിയ തോതിൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സ്വകാര്യ കമ്പനികൾ നിരക്ക് വർധിപ്പിച്ച സാഹചര്യത്തിൽ ബിഎസ്എൻഎല്ലിന്റെ ഈ വളർച്ച വലിയ പ്രതീക്ഷയോടെയാണ് വരിക്കാർ കാണുന്നത്.
