പരവൂർ: രാജ്യത്തെ ഫിക്സഡ് ലൈൻ ഇന്റർനെറ്റ് വിപണിയിൽ സ്വകാര്യ കമ്പനികളെ അമ്പരപ്പിച്ച് പൊതുമേഖലാ സ്ഥാപനമായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL). ഫ്രഞ്ച് നെറ്റ്വർക്ക് ടെസ്റ്റിംഗ് സ്ഥാപനമായ “എൻപെർഫ്’ (nPerf) പുറത്തുവിട്ട 2025-26 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം റിലയൻസ് ജിയോയെയും ഭാരതി എയർടെല്ലിനെയും പിന്നിലാക്കിയാണ് ബിഎസ്എൻഎൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
ഇന്റർനെറ്റ് വേഗം, ലാറ്റൻസി, ബ്രൗസിംഗ് അനുഭവം എന്നിവയുടെ അടിസ്ഥാനത്തിൽ 89,174 പോയിന്റുകൾ നേടിയാണ് ബിഎസ്എൻഎൽ ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ അഞ്ച് വർഷമായി സേവന നിലവാരത്തിൽ ബിഎസ്എൻഎൽ നടത്തുന്ന സ്ഥിരതയാർന്ന മുന്നേറ്റത്തിന്റെ ഫലമാണ് ഈ വിജയമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എയർടെൽ 74,975 പോയിന്റുകളുമായി രണ്ടാമതും ജിയോ 73,957 പോയിന്റുകളുമായി മൂന്നാമതുമാണ്.ബിഎസ്എൻഎലിന്റെ ഡൗൺലോഡ് വേഗം മുൻ വർഷത്തെ അപേക്ഷിച്ച് 21 ശതമാനം വർധിച്ച് സെക്കൻഡിൽ 78.5 എം.ബി.പി.എസ് (Mbps) ആയി ഉയർന്നു. എതിരാളികളേക്കാൾ മികച്ച അപ്ലോഡ് വേഗതയും (75.26 Mbps) ബിഎസ്എൻഎലിനുണ്ട്. കൂടാതെ യൂട്യൂബ് സ്ട്രീമിംഗിലും മികച്ച പ്രകടനമാണ് പൊതുമേഖലാ സ്ഥാപനം കാഴ്ചവെച്ചത്.
ഫിക്സഡ് ലൈൻ വിപണിയിൽ ജിയോയ്ക്കും എയർടെല്ലിനും പിന്നിലായിരുന്ന ബിഎസ്എൻഎൽ, ഫൈബർ ഒപ്റ്റിക് (FTTH) സേവനങ്ങൾ വ്യാപിപ്പിച്ചത് വലിയ മാറ്റമുണ്ടാക്കി. ജിയോയ്ക്ക് ഡൗൺലോഡ് വേഗതയിൽ നേരിയ മുൻതൂക്കമുണ്ടെങ്കിലും അപ്ലോഡ് വേഗതയിലും ലാറ്റൻസിയിലും (Latency) പിന്നിലായത് തിരിച്ചടിയായി.
ഇന്ത്യയിലെ വയർലൈൻ വിപണിയിൽ നിലവിൽ ജിയോയ്ക്ക് 31.36 ശതമാനവും എയർടെല്ലിന് 21.34 ശതമാനവും വിപണി പങ്കാളിത്തമുണ്ട്. 15.45 ശതമാനം വിപണി പങ്കാളിത്തമുള്ള ബിഎസ്എൻഎൽ സേവന നിലവാരത്തിൽ ഒന്നാമതെത്തിയത് വരും നാളുകളിൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
സ്വന്തം ലേഖകൻ
