കോടികളുടെ ആസ്ഥിയുള്ള ചക്കരയ്ക്ക് യുഎഇയിലും ഓസ്‌ട്രേലിയയിലും തായ്‌ലന്‍ഡിലും വിസകള്‍; ജോസ് തെറ്റയിലിന്റെ കേളികള്‍ പകര്‍ത്തിയതിലും ചക്കരയ്ക്കു പങ്ക് ?

ചാലക്കുടി: റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് രാജീവിന്റെ കൊലപാതകക്കേസിലെ അന്വേഷണം വഴിമുട്ടി. കേസിലെ മുഖ്യസൂത്രധാരന്‍ ചക്കര ജോണി രാജ്യം വിട്ടുവെന്ന് സൂചന ലഭിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുക്കുന്നത്. ഇയാളെ പിടികൂടാനായില്ലെങ്കില്‍ ഇപ്പോള്‍ പിടികൂടിയവരിലേക്ക് മാത്രമായി അന്വേഷണം ഒതുങ്ങും. പ്രമുഖ അഭിഭാഷകനായ സിപി ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ പോലും സാധിക്കാത്ത സാഹചര്യമുണ്ട്. ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ വിളിച്ചാലും അദ്ദേഹത്തിന്റെ മൊഴി മുഖവിലയ്ക്കെടുക്കേണ്ട സാഹചര്യം വരും.

ഓസ്‌ട്രേലിയ, യുഎഇ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ വിസയുള്ള ചക്കരയ്ക്കു വേണ്ടി വിമാനത്താവളങ്ങളില്‍ ലുക്ക് ഓട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസിന്റെ തീരുമാനം. ജോണിയെക്കൂടാതെ മറ്റു രണ്ടുപേര്‍ക്കൂടി ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. രാജീവിന് പരിക്കേറ്റ് കിടക്കുന്നുവെന്ന് പൊലീസിന് വിളിച്ച് അറിയിച്ചത് ഉദയഭാനുവാണ്. സ്ഥലം പറഞ്ഞു കൊടുത്തത് ചക്കര ജോണിയും. കൃത്യം സംഭവിച്ച ശേഷം പ്രതികള്‍ ഉദയഭാനുവിനെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയാണ് ഉദയഭാനു ചെയ്തത്. അതുകൊണ്ട് തന്നെ വസ്തു തര്‍ക്കത്തില്‍ തെളിവ് കിട്ടിയാലും രാജീവിന്റെ മരണത്തില്‍ ഉദയഭാനുവിനെ ഉള്‍പ്പെടുത്താന്‍ കഴിയില്ല.

കാണാതായ രാജീവ് അബോധാവസ്ഥയില്‍ ആണെന്നും എത്രയും പെട്ടെന്ന് സ്ഥലത്തെത്തിയാല്‍ രക്ഷപ്പെടുത്താന്‍ കഴിയുമെന്നുമാണ് ഉദയഭാനു ഡിവൈ.എസ്പി: ഷാഹുല്‍ ഹമീദിനെ അറിയിച്ചത്. രാജീവ് കിടക്കുന്ന സ്ഥലം എവിടെയെന്ന് ഡിവൈഎസ്പി. ചോദിച്ചെങ്കിലും അക്കാര്യത്തില്‍ ഉദയഭാനുവിനു വ്യക്തതയുണ്ടായിരുന്നില്ല. തുടര്‍ന്ന്, കേസിലെ മുഖ്യസൂത്രധാരനായ ചക്കര ജോണിയെ ഉദയഭാനു ഫോണില്‍ വിളിച്ച് ഡിവൈഎസ്പിയോട് സ്ഥലം എവിടെയെന്ന് അറിയിക്കാന്‍ നിര്‍ദേശിച്ചെന്നാണു പൊലീസ് പറയുന്നത്. ഇതനുസരിച്ച് ചക്കര ജോണി അല്‍പസമയത്തിനകം തന്നെ ഡിവൈ.എസ്പിയെ വിളിച്ച് രാജീവ് കിടക്കുന്ന സ്ഥലം അറിയിക്കുകയായിരുന്നു. ഉദയഭാനുവും ചക്കര ജോണിയും നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഡിവൈ.എസ്പിയും സംഘവും രാജീവ് കിടക്കുന്ന സ്ഥലം കണ്ടെത്തിയതും കൊലപാതകം സ്ഥിരീകരിച്ചതും.

കോടികളുടെ സമ്പാദ്യമുള്ള ചക്കര ജോണി രാജ്യം വിട്ടെങ്കില്‍ ഇയാളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാനാണ് പോലീസിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. കണ്ണടച്ചു തുറക്കുന്നതിനിടയിലാണ് റിയല്‍ എസ്റ്റേസ്റ്റ് രംഗത്ത് ജോണി വളര്‍ന്നത്. ഡി വൈ എസ് പി ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണ സംഘം രൂപവത്കരിച്ചിരിക്കുന്നത്. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരും.

വെള്ളിയാഴ്ച രാവിലെ പരിയാരം തവളപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലാണ് രാജീവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് ചാലക്കുടി സ്വദേശിയേയും, മുരിങ്ങൂര്‍ സ്വദേശികളായ മൂന്നു പേശരയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്വട്ടേഷന്‍ നല്‍കിയത് പ്രമുത അഭിഭാഷകനായ സിപി ഉദയഭാനുവാണ് എന്നാണ് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. രാജീവ് വധക്കേസിലെ മുഖ്യസൂത്രധാരന്‍ അങ്കമാലി സ്വദേശി ചക്കര ജോണി രാഷ്ട്രീയക്കാരുടെയും വമ്പന്‍ ബിസിനസുകാരുടെയും ഉറ്റതോഴനാണ്. ദുബായില്‍ ബിസിനസും ഉറ്റബന്ധങ്ങളുമുള്ള ജോണി വിദേശത്തേക്കു കടന്നതായാണു റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ള അടുത്ത സുഹൃത്തുക്കള്‍ നല്‍കുന്ന വിവരം. രാജീവ് മരിച്ചപ്പോള്‍ ചക്കര കേരളത്തിലായിരുന്നു. ഉടനെ പൊലീസിന് ചക്കരെ അറസ്റ്റ് ചെയ്യാനും കഴിയുമായിരുന്നു. എന്നാല്‍ അതിന് തയ്യാറായില്ല. തെളിവുകള്‍ വിശകലനം ചെയ്യുന്നതിനിടെ ബംഗളൂരുവില്‍ എത്തി ചക്കര പറന്നകന്നു. ഇതിന് പൊലീസാണ് ഒത്താശ ചെയ്തതെന്നാണ് ആക്ഷേപം.

സംഭവത്തില്‍ പോലീസ് പിടികൂടിയ നാലു പ്രതികളില്‍ ജോണിയുടെ ഭാര്യാസഹോദരനുമുണ്ട്. മാനസികവൈകല്യമുള്ള ഇയാളെക്കൊണ്ടു രാജീവിനെ വകവരുത്തുമെന്നു ഭീഷണിയുണ്ടെന്നു കാണിച്ച് പൊലീസില്‍ പരാതിയുണ്ടായിരുന്നു. രാജീവിനെ കാണാനില്ലെന്നു കാട്ടി മകന്‍ നല്‍കിയ പരാതിയില്‍ അഭിഭാഷകനില്‍നിന്നും ജോണിയില്‍നിന്നും ഭീഷണിയുള്ളതായി പരാമര്‍ശമുണ്ട്. ഇതുകൊണ്ട് മാത്രമാണ് അന്വേഷണം ചക്കരയിലേക്കും അഭിഭാഷകരിലേക്കും നീണ്ടത്. സംസ്ഥാനത്തെ പല പ്രമുഖ രാഷ്ട്രീയക്കാരുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും ജോണിക്കു ബന്ധമുണ്ട്. ഇതെല്ലാം രക്ഷപ്പെടാന്‍ ഗുണകരമായി മാറി. രാജീവിനെ ആക്രമിച്ചത് ഉദയഭാനു പൊലീസിനെ അറിയിച്ചതും ക്രിമിനല്‍ ബുദ്ധിയുടെ ഭാഗമാണോ എന്നും സംശയമുണ്ട്. എന്നാല്‍ ഇതുറപ്പിക്കണമെങ്കില്‍ ചക്കരയെ പിടികൂടിയേ മതിയാകൂ.

തന്ത്രപരമായാണു രാജീവിനെ വധിക്കാന്‍ പദ്ധതി തയാറാക്കിയത്. ഇതിനായി രാജീവ് പാട്ടത്തിനെടുത്ത സ്ഥലത്തിനു സമീപം ഒരുമാസം മുമ്പു ജോണിയും സ്ഥലം പാട്ടത്തിനെടുത്തു. തുടര്‍ന്നു കൃത്യം നടപ്പാക്കുകയായിരുന്നു. ജോണിയുടെ വീട്ടിലും കയ്യാലപ്പടിയിലുള്ള സഹായിയുടെ വീട്ടിലും പൊലീസ് എത്തിയിരുന്നു. ജോണി പ്രതിയാണെന്ന് അറിഞ്ഞതോടെ അങ്കമാലിയിലെ പലരും ഭീതിയിലായി. മുന്‍ മന്ത്രി ജോസ് തെറ്റയില്‍ ഉള്‍പ്പെട്ട വിവാദ സിഡി പുറത്തുവന്നതിലും ജോണിക്കു പങ്കുള്ളതായി ആരോപണമുണ്ട്. പാലക്കാട് ജില്ലയിലെയും നെടുമ്പാശേരിയിലെയും ഭൂമി വില്‍പനയുമായി ബന്ധപ്പെട്ടാണു രാജീവും സി.പി. ഉദയഭാനുവുമായി പ്രശ്നമുണ്ടായത്. കരാര്‍ എഴുതിയെങ്കിലും വില്‍പ്പന നടന്നിരുന്നില്ല. ക്വട്ടേഷന്‍ സംഘത്തലവനായ ചക്കര ജോണിയും രാജീവും വസ്തുക്കച്ചവടത്തിലെ പങ്കാളികളായിരുന്നു. അധികം വിദ്യാഭ്യാസമില്ലാത്ത രാജീവിനെതിരേ ജോണിയും ഉദയഭാനുവും കരുനീക്കുകയായിരുന്നെന്ന് ആരോപണമുണ്ട്.

 

 

Related posts