വളർത്തു മൃഗങ്ങളെ സ്വന്തം മക്കളെപ്പോലെ പരിപാലിക്കുന്ന ആളുകളും ഈ ലോകത്ത് കുറവല്ല. അത്രയും കാര്യമായി നോക്കുന്ന അവരെ ആരെങ്കിലും വിഷം നൽകി കൊന്നാലോ? എന്താകും അവസ്ഥ? ആലോചിച്ച് നോക്കിയിട്ടുണ്ടോ? അത്തരമൊരു സംഭവവും അതിനോടനുബന്ധിച്ചു നടന്ന പ്രതികാരവുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേൾക്കുന്പോൾ ഇതൊരു സിനിമ കഥ പോലെ തോന്നിക്കുമെങ്കിലും നടന്ന സംഭവമാണ്.
ചൈനയിലെ ബെയ്ജിംഗ് സ്വദേശിയായ ലി യിഹാൻ അവരുടെ നായക്കുട്ടിയെ കൂടപ്പിറപ്പിനെപ്പോലെ സ്നേഹിച്ച് ലാളിച്ച് പരിപാലിക്കുകയായിരുന്നു. പാപ്പി എന്നായിരുന്നു നായക്കുട്ടിയുടെ പേര്. എന്നാൽ 2022- പാപ്പിക്ക് 13 വയസുള്ളപ്പോൾ അവന്റെ അവരുടെ അയൽവാസി വിഷംവച്ച് കൊലപ്പെടുത്തി.
ബെയ്ജിംഗിലെ ഒരു പാർക്കിൽവച്ച് ചിക്കൻ കഷ്ണങ്ങളിൽ സോഡിയം ഫ്ലൂറോഅസറ്റേറ്റ് എന്ന വിഷം കലർത്തി നൽകിയാണ് പാപ്പിയെ കൊന്നത്. അന്ന് പാപ്പിയെ കൂടാതെ മറ്റ് പത്ത് നായ്ക്കൾ കൂടി വിഷബാധയേൽക്കുകയും അതിൽ ഒൻപതെണ്ണത്തിനും ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് അയൽവാസിയായ സാംഗ് എന്ന 65 -കാരനാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്.
മൃഗസംരക്ഷണത്തിനായി ചൈനയിലെ നിയമങ്ങൾ ശക്തമായിരുന്നില്ല അതുകൊണ്ട്തന്നെ ലിയുടെ പോരാട്ടം അത്യധികം വെല്ലുവിളി നിറഞ്ഞതായിരുന്നു. പാപ്പിയെ ജീവനായി സ്നേഹിച്ച ലി നീതിക്കായി പോരാടാൻ തയാറായി. തന്റെ പോരാട്ടത്തിൽ നിന്നും അണുവിട പിൻമാറാതെ ലീ നിശ്ചയ ദാർഡ്യത്തോടെ നിന്നു. അതിനായി അവൾ തന്റെ ജോലി പോലും രാജിവച്ചു. മൂന്ന് വർഷത്തോളം എല്ലാത്തിൽ നിന്നും വിട്ടുനിന്നു. സിവിൽ കോഡ്, ക്രിമിനൽ നിയമം എന്നിവ സ്വയം പഠിക്കുകയും കേസിനായി തയാറെടുക്കുകയും ചെയ്തു. സ്വന്തം കേസിന് പുറമെ, മറ്റ് 10 നായകൾക്ക് വേണ്ടിയും കോടതിയിൽ വാദിച്ചത് ലി തന്നെയാണ്.
അവസാനം ലി വിജയം കണ്ടെത്തുകതന്നെ ചെയ്തു.അങ്ങനെ, 2025 ഡിസംബറിൽ കോടതിവിധി വന്നു. അപകടകരമായ വസ്തു കൈവശംവച്ച കുറ്റത്തിന് പ്രതിയായ സാംഗിന് നാല് വർഷത്തെ തടവ് ശിക്ഷ ലഭിച്ചു. വളർത്തുമൃഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ട കേസുകളിൽ ലഭിക്കാവുന്ന പരമാവധി ശിക്ഷയാണിതെന്ന് ലി പറയുന്നു.
