വാക്‌സിന്‍ വിറ്റഴിക്കാന്‍ കുരുട്ടുബുദ്ധിയുമായി ചൈന കളത്തില്‍ ! ചൈനീസ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രം ചൈനയിലേക്ക് ‘എന്‍ട്രി’

ലോകരാജ്യങ്ങള്‍ക്കു മേല്‍ പുതിയ സമ്മര്‍ദ്ദ തന്ത്രവുമായി ചൈന. ഇപ്പോഴും ലോകരാജ്യങ്ങള്‍ സംശയത്തോടെ മാത്രം നോക്കിക്കാണുന്ന ചൈനീസ് വാക്‌സിന്‍ കുത്തിവച്ചാല്‍ മാത്രമേ ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് ചൈനയിലേക്ക് വീസ അനുവദിക്കൂ എന്നാണ് ചൈനീസ് സര്‍ക്കാരിന്റെ നിലപാട്.

ജോലിക്കും പഠനത്തിനുമായി ചൈനയിലേക്കു പോകുന്ന മറ്റു രാജ്യക്കാര്‍ ഇനി ചൈനീസ് വാക്‌സീന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടി വരും. മറ്റു രാജ്യങ്ങളുടെ വാക്‌സീനുകളൊന്നും ചൈന അംഗീകരിക്കുന്നില്ല.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതല്‍ വിദേശികള്‍ക്ക് ചൈന വീസ അനുവദിക്കുന്നില്ല. ഇപ്പോള്‍ ചൈനയില്‍ കോവിഡ് നിയന്ത്രണ വിധേയമാണ്.

വീസ നടപടികള്‍ വേഗത്തിലാക്കുമെന്നും ചൈനീസ് വാക്‌സീന്‍ സ്വീകരിക്കുന്നവര്‍ക്കു മാത്രമായിരിക്കും ചൈനയിലേക്കു പ്രവേശനമെന്നും ചൈനീസ് എംബസികള്‍ ഇന്ത്യ, അമേരിക്ക, പാക്കിസ്ഥാന്‍ എന്നിവയടക്കം 20 ഓളം രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഇന്ത്യയില്‍ ചൈനീസ് വാക്‌സിന്‍ ലഭ്യമല്ലെന്നുള്ളതാണ് ഇന്ത്യക്കാരെ കുഴയ്ക്കുന്നത്. ചൈനീസ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാരിനാകട്ടെ പദ്ധതിയുമില്ല.

ഈ സാഹചര്യത്തില്‍ തൊഴിലിനും പഠനത്തിനുമായി ചൈനയിലേക്കു പോകേണ്ട ഇന്ത്യക്കാരുടെ നില പരുങ്ങലിലായി. നിലവില്‍ 23000 ത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ചൈനയിലേക്കു മടങ്ങാനാവാതെ വിഷമിക്കുന്നത്.

ചൈനയില്‍ ജോലി ചെയ്യുന്നവര്‍, അവിടെ കുടുങ്ങിയ കുടുബാംഗങ്ങളെ കാണാന്‍ പോകുന്നവര്‍, ബിസിനസ് യാത്രക്കാര്‍ തുടങ്ങിയവര്‍ക്കാണ് നിലവില്‍ വീസ അനുവദിക്കുക.

അപേക്ഷ സമര്‍പ്പിക്കുന്നതിനു 14 ദിവസം മുന്‍പ് ചൈനീസ് വാക്‌സീന്‍ സ്വീകരിച്ചാല്‍ മാത്രമേ വീസ അനുവദിക്കൂ. ഒരു ഡോസ് വാക്‌സീന്‍ എങ്കിലും സ്വീകരിച്ചിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ.

ചൈനീസ് വാക്‌സീനു രാജ്യാന്തര തലത്തില്‍ അംഗീകാരം ലഭിക്കാനുള്ള കുറുക്കുവഴിയല്ല ഇതെന്നും ചൈനീസ് വാക്‌സീന്‍ എടുക്കാത്തവര്‍ക്ക് പ്രവേശനം അനുവദിക്കാവില്ലെന്നും ഇന്ത്യന്‍ എംബസിയുടെയും വിദ്യാര്‍ഥികളുടെയും നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്നാണ് വീസ അനുവദിക്കാന്‍ തീരുമാനിച്ചതെന്നും ചൈന വിശദീകരിക്കുന്നു.

എന്നാല്‍ ചൈനീസ് വാക്‌സീന്‍ ലഭ്യമല്ലാത്ത രാജ്യങ്ങളിലുള്ളവര്‍ എങ്ങനെ അതു സ്വീകരിക്കുമെന്നതിനെ കുറിച്ച് വിശദീകരണമില്ല. തങ്ങളുടെ വാക്‌സിന് അംഗീകാരം ലഭിക്കാന്‍ ചൈന പ്രയോഗിക്കുന്ന തന്ത്രമാണിതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Related posts

Leave a Comment