‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ കളിച്ച് എറണാകുളം നോര്‍ത്ത് പോലീസും കള്ളനും; പ്രതി വിഴുങ്ങിയ തൊണ്ടിമുതല്‍ വീണ്ടെടുക്കാനായി എനിമ കൊടുത്തശേഷം നടന്ന സംഭവവികാസങ്ങള്‍ ഇങ്ങനെ…

 

കൊച്ചി: മലയാളികളെ ഏറെചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ചിത്രമാണ് ഫഹദ് ഫാസില്‍ നായകനായ ‘ തൊണ്ടിമുതലും ദൃക്‌സാക്ഷിയും’. ഈ സിനിമയ്ക്ക് സമാനമായ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ സംഭവിച്ചത്.വിഴുങ്ങിയ തൊണ്ടിമുതല്‍ വീണ്ടെടുക്കാന്‍ പ്രതിക്ക് എനിമയും കൊടുത്ത് ഒരു രാത്രിമുഴുവനുമാണ് കാത്തിരുന്നത്.

നഗരത്തിലെ ലിസി ജംഗ്ഷനില്‍ എറണാകുളം സ്വദേശി അനി, ബാഗും മൊെബെല്‍ ഫോണുകളും മോഷ്ടിച്ചതോടെയാണ് കഥ ആരംഭിക്കുന്നത്. സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്ന ബാഗ് മോഷണം പോയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു നിരവധി കേസുകളില്‍ പ്രതിയായ അനിയെ ദൃശ്യങ്ങളില്‍ കണ്ടത്. നഗരത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെ ബാഗുമായി ഇയാളെ കണ്ടെത്തി.പോലീസിനെ കണ്ടതോടെ അനി ബാഗ് എറിഞ്ഞുകളയുകയും അതിലുണ്ടായിരുന്ന ഒരു മോതിരം വിഴുങ്ങുകയും ചെയ്തു. ഇതോടെ തൊണ്ടിമുതല്‍ ലഭിക്കാതെ പോലീസ് കുടുങ്ങി. തൊണ്ടിമുതല്‍ കിട്ടാതെ അറസ്റ്റ് രേഖപ്പെടുത്താനും കഴിയില്ലെന്നായി.

ഒടുവില്‍ പ്രതിയുമായി ജനറല്‍ ആശുപത്രിയിലെത്തി. ഡോക്ടര്‍മാര്‍ തൊണ്ടിമുതല്‍ പുറത്തുവരാന്‍ എനിമ നല്‍കി. മോതിരം പുറത്തുവരുന്നതും കാത്ത് പുറത്തു പോലീസുകാര്‍ ഇരിപ്പായി. രാത്രിമുഴുവന്‍ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് ഇന്നലെ പുലര്‍ച്ചയോടെ മോതിരം പുറത്തു വന്നു. തുടര്‍ന്ന് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തശേഷം സ്റ്റേഷനില്‍ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Related posts