ഭര്‍ത്താവിന്റെ കുഞ്ഞിനെ പ്രസവിക്കണമെന്ന് ഭാര്യ ! അതീവ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗിയുടെ ബീജം ശേഖരിക്കാന്‍ കോടതിയുടെ ഉത്തരവ്…

ഭര്‍ത്താവിന്റെ കുഞ്ഞിനെത്തന്നെ പ്രസവിക്കണമെന്ന ഉറച്ച നിലപാട് ഭാര്യ കൈക്കൊണ്ടതിനെത്തുടര്‍ന്ന് കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവിന്റെ ബീജം ശേഖരിക്കാന്‍ ഉത്തരവിട്ട് കോടതി.

അസാധാരണമാംവിധം അടിയന്തരസാഹചര്യമെന്ന് വിശേഷിപ്പിച്ചാണ് കോടതി വഡോദരയിലുള്ള ആശുപത്രിക്ക് ഈ നിര്‍ദേശം നല്‍കിയത്. ഒരു വര്‍ഷം മുമ്പായിരുന്നു പരാതിക്കാരിയുടെ വിവാഹം.

ഈയിടെ കോവിഡ് ബാധിച്ച ഭര്‍ത്താവിന്റെ അവയവങ്ങള്‍ പലതും തകരാറിലായി. വെന്റിലേറ്ററില്‍ കഴിയുന്ന ഇദ്ദേഹം ജീവിതത്തിലേക്ക് മടങ്ങാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഇതിനിടെ അദ്ദേഹത്തിന്റെ കുഞ്ഞിനെത്തന്നെ തനിക്ക് ഗര്‍ഭം ധരിക്കണമെന്ന ആഗ്രഹം ഭാര്യ അറിയിച്ചു. ബീജം ഐ.വി.എഫ്. (ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍), എ.ആര്‍.ടി. (അസിസ്റ്റഡ് റിപ്രൊഡക്ടീവ് ടെക്നോളജി) വഴി ശേഖരിക്കണമെങ്കില്‍ ദാതാവിന്റെ സമ്മതം ആവശ്യമാണ്.

എന്നാല്‍ രോഗിക്ക് ബോധമില്ലാത്തതിനാല്‍ സമ്മതമില്ലാതെ ബീജം ശേഖരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അശുതോഷ് ജെ. ശാസ്ത്രി അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരിനോടും ആശുപത്രി ഡയറക്ടറോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.

ബീജം ശേഖരിച്ച് ആശുപത്രിയില്‍ സൂക്ഷിക്കാമെങ്കിലും തുടര്‍നടപടികള്‍ ഹര്‍ജിയുടെ അന്തിമതീര്‍പ്പിന് വിധേയമായിരിക്കും.

Related posts

Leave a Comment