ഇനി പശുവിനും ആപ്പ്! പശുവിനെ വില്‍ക്കാനും വാങ്ങാനും ആപ്പ് ഉപയോഗിക്കാം; തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കര്‍ഷകരോഷം ശമിപ്പിക്കാനെന്ന് വിമര്‍ശനം

പശുവിനുവേണ്ടിയുള്ള സര്‍ക്കാരാണ് മോദിയുടേതെന്ന് പൊതുവേ ഒരു പറച്ചിലുണ്ട്. ഇതിന് തെളിവാകുന്നതാണ് ഏറ്റവും പുതുതായി പുറത്തുവരുന്ന വാര്‍ത്തകള്‍. രാജസ്ഥാനില്‍ പശുവില്‍പ്പനയ്ക്കു മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കാനുള്ള നീക്കവുമായാണ് ഇപ്പോള്‍ മോദി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ആറ് മാസത്തിനകം ആപ്പ് തയാറാകുമെന്നും, പശുക്കളെ വാങ്ങുവാനോ വില്‍ക്കുവാനോ ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്നും സംസ്ഥാന പശുസംരക്ഷണ മന്ത്രി ഓട്ടറാം ദേവര്‍സി പറഞ്ഞു. പശുക്കളുടെ ചിത്രം, ലഭിക്കുന്ന പാലിന്റെ അളവ്, വില തുടങ്ങിയവയെല്ലാം ആപ്ലിക്കേഷനില്‍ രേഖപ്പെടുത്താന്‍ സാധിക്കും. പശു സംരക്ഷണത്തിനു മാത്രമായി ഒരു വകുപ്പ് മന്ത്രിയുള്ള സംസ്ഥാനത്ത് ഈ ആപ്പ് യാഥാര്‍ത്ഥ്യമായാല്‍ അത് രാജ്യത്തെ തന്നെ ആദ്യത്തെതാകും.

അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കര്‍ഷകരുടെ രോഷം തണുപ്പിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. ഒരാഴ്ച മുമ്പ് സിക്കറില്‍ കര്‍ഷകസമരം ഒത്തുതീര്‍ക്കുന്നതിനു മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ ഒന്ന് കന്നുകാലികളെ വില്‍ക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന കടുത്ത വിലക്കുകള്‍ പിന്‍വലിക്കുക എന്നതായിരുന്നു. രാജസ്ഥാനില്‍ പശുക്കളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ട് 1996ല്‍ ബിജെപി സര്‍ക്കാരാണ് നിയമം കൊണ്ടുവന്നത്. രണ്ടു വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഈ നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമാക്കി. ഇതോടെ കര്‍ഷകര്‍ക്കു കറവ് മാടുകളെ ഉത്പാദനത്തിനുശേഷം വില്‍ക്കാന്‍ കഴിയാതാവുകയായിരുന്നു.

Related posts