കോട്ടയം: ഓർമിക്കുക. ബ്യൂവെയ്ൽ പോലുള്ള മരണക്കളികളിൽ ഏർപ്പെട്ടാൽ സൈബർസെൽ പൊക്കും. ഓണ്ലൈൻ ചതിക്കെണിക്കെതിരെ സോഷ്യൽ മീഡിയകളും ഇന്റർനെറ്റും സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണെന്ന കാര്യം മറക്കരുത്. രാത്രി വൈകി ഇന്റർനെറ്റും വാട്സ് ആപും ഉപയോഗിക്കുന്നവരെ സൈബർ സെൽ നിരീക്ഷിച്ചുവരുന്നു.
ബ്ലുവെയ്ൽ ചതിക്കെണിക്കെതിരെ പോലീസ് ജാഗ്രതാ നിർദേശം ഉടൻ പുറപ്പെടുവിക്കും. വിദ്യാഭ്യാസ വകുപ്പിനോടും ജാഗ്രത പുലർത്താൻ പോലീസ് നിർദേശിച്ചിട്ടുണ്ട്. ആത്മഹത്യയിലേക്കു നയിച്ചതിൽ ഗെയിം കളിയുമായി ബന്ധപ്പെട്ട സൂചനകളൊന്നും ജില്ലയിൽ ലഭിച്ചിട്ടില്ല.
മൊബൈൽ ഫോണുകൾ യാതൊരു കാരണവശാലും പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വിനോദത്തിനും മറ്റും നൽകരുതെന്നാണ് ജില്ലയിലെ സ്പെഷൽ ബ്രാഞ്ച് നിർദേശിക്കുന്നത്. കംപ്യൂട്ടറും മൊബൈലും അവശ്യ പഠനകാര്യങ്ങൾക്കു മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് രക്ഷിതാക്കളും മുതിർന്നവരും ഉറപ്പുവരുത്തണം. മക്കളുടെ ഇന്റർനെറ്റ് ഉപയോഗം ജാഗ്രതയോടെ രക്ഷിതാക്കൾ നിരീക്ഷിക്കുകയും വേണം.
രക്ഷിതാക്കളുടെ അജ്ഞതയിൽ കുട്ടികൾ ഇത്തരം അപകട സൈറ്റുകളിൽ ഇരകളാകാം. രാത്രി വൈകി കുട്ടികൾ ഉറങ്ങാതിരിക്കുകയോ പ്രേതസിനിമകൾ കാണുകയോ ശരീരത്ത് മുറിവേൽപ്പിക്കുകയോ വീടു വിട്ട പുറത്തേക്കുപോവുകയോ മുറി അടച്ചുകഴിയുകയോ ചെയ്യുന്നതായി കണ്ടാൽ രക്ഷിതാക്കൾ ജാഗ്രത പുലർത്തുക. നിമിഷം വൈകാതെ പോലീസിൽ വിവരം അറിയിക്കുക. മൊബൈലും കംപ്യൂട്ടറും അപ്പോൾതന്നെ ഓഫ് ചെയ്യുക. പോലീസുമായി ബന്ധപ്പെടുക.
സ്കൂളുകളിൽ അധ്യാപകരും സംഘടനകളും തികഞ്ഞ ബോധവത്കരണവും നിരീക്ഷണവും നടത്തണമെന്നും പോലീസ് നിർദേശിക്കുന്നു. ബ്ലുവെയ്ൽ കളിയുടെ ഭീകര സാഹചര്യം തികഞ്ഞ ജാഗ്രതയിൽ മാത്രമേ കുട്ടികളെ ബോധവത്കരിക്കാവൂ. പ്രായത്തിന്റെ ജിജ്ഞാസയിലും കൂട്ടുകെട്ടിലും ഇതേക്കുറിച്ച് അറിയാൻ കംപ്യൂട്ടറിൽ പരതാൻ ഇത് ഇടയാക്കരുത്.
സ്കൂളുകളിൽ കുട്ടികൾ സ്മാർട്ട് ഫോണും ലാപ്ടോപ്പും ടാബും മറ്റും കൊണ്ടുവരാൻ അനുവദിക്കരുത്.
പഠന ആവശ്യങ്ങൾക്ക് സ്കൂളിലെ കംപ്യൂട്ടർ മാത്രം പ്രയോജനപ്പെടുത്തുക. ഒരിക്കലും മോചനമില്ലാതെ ആത്മഹത്യയിലേക്കു കുട്ടികളെ തള്ളിവിടാൻ വഴിയൊരുക്കുന്ന ബ്ലൂവെയ്ൽ കംപ്യൂട്ടർ കളിക്കെതിരെ പൊതുസമൂഹവും ജാഗ്രത പുലർത്തണമെന്ന് ജില്ലാ പോലീസ് നിർദേശിച്ചു. സിഡി, പെൻഡ്രൈവ് തുടങ്ങിയവയുമായി കുട്ടികൾ വീട്ടിലെത്തിയാലും ശ്രദ്ധ വേണം.