ആ പെണ്‍കുട്ടിയുടെ മരണത്തിന് കൊടുങ്കാറ്റിനെ കുറ്റപ്പെടുത്താനാവില്ല! 12 വയസുകാരി ഗജ ചുഴലിക്കാറ്റിന് ഇരയായത് അന്ധവിശ്വാസത്തിന്റെ പേരില്‍ ആര്‍ത്തവ സമയത്ത് വീടിന് പുറത്തെ ഓലക്കുടിലില്‍ താമസിപ്പിച്ചതിനെ തുടര്‍ന്ന്

തമിഴ്‌നാട്ടിലും പരിസര പ്രദേശങ്ങളിലും നാശം വിതച്ച ഗജ ചുഴലികൊടുങ്കാറ്റിന്റെ ഭീകരതകളെക്കുറിച്ച് അറിവായി വരുന്നതേയുള്ളൂ. എന്നാല്‍ അത് തീരെച്ചെറുതല്ലെന്നാണ് കണക്കുകളും വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

എന്നാല്‍ ഇക്കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്ന് പുറത്തു വന്ന ഒരു കണ്ണീര്‍വാര്‍ത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ ഞെട്ടിക്കുന്ന ഒന്നാണ്.

ആനൈക്കാട് ഗ്രാമത്തില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ ആര്‍ത്തവ സമയത്ത് വീടിന് പുറത്തെ ഓലക്കുടിലില്‍ താമസിപ്പിച്ച പെണ്‍കുട്ടി ഗജ ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടു എന്നുള്ളതാണത്. വിജയയെന്ന 12 വയസ്സുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും പെണ്‍കുട്ടി കിടന്ന മുറിയുടെ മുകളില്‍ തെങ്ങ് മറിഞ്ഞ് വീണതാണ് മരണ കാരണമെന്ന് ദി ന്യൂസ് മിനുട്ട് റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തു.

പെണ്‍കുട്ടിയുടെ കൂടെ ഉറങ്ങുകയായിരുന്ന അമ്മയെ പരിക്കുകളോടെ പട്ടുക്കോട്ടൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായപൂര്‍ത്തിയാകുന്ന പെണ്‍കുട്ടികളെ വീട്ടില്‍ നിന്ന് അകറ്റി താമസിപ്പിക്കുക എന്ന അനാചാരം അനുസരിച്ചാണ് പെണ്‍കുട്ടിയെ പുറത്തു താമസിപ്പിച്ചതെന്ന് പട്ടുക്കോട്ടൈ ഡിഎസ്പി ഗണേഷ് മൂര്‍ത്തി പറഞ്ഞു. സംസ്ഥാനത്തെ ഈ ഭാഗങ്ങളിലുള്ള ഒരു ആചാരമാണിത്.

ഒരു പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുമ്പോള്‍ ആ കുട്ടിയെ വീട്ടില്‍ നിന്ന് മാറ്റി ഒരാഴ്ചത്തേക്ക് പുറത്തു താമസിപ്പിക്കും. പൂജകളും മറ്റും കഴിഞ്ഞതിന് ശേഷമാണ് പെണ്‍കുട്ടിയെ തിരിച്ച് വീട്ടിനുള്ളിലേക്ക് കൊണ്ടുവരിക. ഈ ചടങ്ങിന്റെ ഭാഗമായാണ് പെണ്‍കുട്ടിയെ വീടിന് പുറത്ത് കിടത്തിയത്. പെണ്‍കുട്ടി താമസിക്കുന്നതിന് മുമ്പ് പശുക്കളേയും ആടിനേയും പാര്‍പ്പിച്ച മുറിയായിരുന്നു ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രായപൂര്‍ത്തിയാകുന്ന പെണ്‍കുട്ടികളെ ഇങ്ങനെ വീട്ടില്‍ നിന്നും അകറ്റി താമസിപ്പിക്കുന്നത് ഗ്രാമങ്ങളില്‍ സാധാരണമാണ്. ‘ഇതിനെക്കുറിച്ച് ആരും സ്വതന്ത്രമായി തുറന്നും സംസാരിക്കുന്നില്ല. ഇങ്ങനെ അകറ്റി താമസിപ്പിക്കുന്ന പെണ്‍കുട്ടികള്‍ കൂടുതല്‍ അരക്ഷിതരായിരിക്കും. ഈ മരണത്തിന് ഗജ ചുഴലിക്കാറ്റിനെ കുറ്റപ്പെടുത്താന്‍ പറ്റില്ല, ഈ സമുദായമാണ് പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദി’- പ്രൊജക്ട് സേഫ് ആക്ടീവ് പിരീഡ്‌സ് മേധാവി കാവ്യാ മേനോന്‍ വ്യക്തമാക്കുന്നു.

Related posts