കോട്ടയം: വേനല്‍ ശക്തിപ്പെടുംതോറും ക്ഷീരകര്‍ഷകര്‍ക്ക് നഷ്ടം പെരുകുന്നു. വേനലില്‍ പച്ചപ്പുല്ല് കിട്ടാനില്ല. കാലിത്തീറ്റയ്ക്ക് താങ്ങാനാവാത്ത വിലയും. വേനലില്‍ ഉത്പാദനച്ചെലവ് കൂടിവരുമ്പോഴും പാലിന്റെ സംഭരണവില ഉയര്‍ത്തുന്നില്ല. തദ്ദേശ ഇലക്ഷനു പിന്നാലെ പാല്‍വില കൂട്ടുമെന്ന് മന്ത്രി ചിഞ്ചുറാണി നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു. പശുവിനെ പരിപാലിക്കുന്നതുള്‍പ്പെടെ നോക്കിയാല്‍ ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കുന്നതിന് 60 രൂപയ്ക്ക മുകളില്‍ ചെലവു വരും.
മില്‍ക്ക് സൊസൈറ്റികളില്‍ നിലവില്‍ ലിറ്ററിന് ശരാശരി 42 രൂപയാണ് കര്‍ഷകനു കിട്ടുന്നത്. ജലസ്രോതസുകള്‍ വറ്റുന്നതോടെ പശുക്കളെ കുളിപ്പിക്കാനും കുടിപ്പിക്കാനും വെള്ളം കണ്ടെത്തുക ദുഷ്കരമാകും. ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 1500 രൂപയും ഒരു ചാക്ക് തവിടിന് 1400 രൂപയും ഒരു കെട്ട് വൈക്കോലിന് 300 രൂപയുമാണ് വില.
പച്ചപ്പുല്ല് കൊടുക്കുമ്പോള്‍ കിട്ടുന്ന പാല് വൈക്കോൽ കൊടുക്കുമ്പോള്‍ കിട്ടില്ല. കൊഴുപ്പ് നോക്കിയാണ് ക്ഷീരസംഘങ്ങള്‍ പാലിനു വില നല്‍കുന്നത്. പാലിന് കൊഴുപ്പ് കുറഞ്ഞതോടെ കിട്ടുന്ന വിലയിലും കുറവുവന്നു. ചെറുകിട കര്‍ഷകരെയാണ് ഇതു സാരമായി ബാധിക്കുന്നത്.വന്‍കിട ഫാമുകളില്‍ ഫാനുകള്‍ സ്ഥാപിച്ചു തൊഴുത്ത് ശീതീകരിക്കുകയും ജലസേചന സൗകര്യമുള്ള ഫാമുകളില്‍ പച്ചപ്പുല്ലുകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് വലിയ ചെലവ് വരും. ഏതാനും പശുക്കളെ മാത്രം വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് ഇത് താങ്ങാനാവില്ല.
ആറുവര്‍ഷം മുന്‍പ് മില്‍മ നടത്തിയ പഠനത്തില്‍ ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കാന്‍ 48.50 രൂപ ചെലവുവരുമെന്നു കണ്ടെത്തിയിരുന്നു. അന്ന് ഒരു കിലോ കാലിത്തീറ്റയ്ക്ക് 23.50 രൂപയായിരുന്നത് 32 രൂപയായി. വേനല്‍ ശക്തിപ്പെട്ടതോടെ പശുക്കള്‍ക്ക് പനി, അകിടുവീക്കം, കുളമ്പുരോഗം ഉള്‍പ്പെടെ രോഗങ്ങള്‍ വര്‍ധിച്ചുവരികയാണ്. മരുന്നുവില നോക്കിയാല്‍ ചികിത്സ ഭാരിച്ച ബാധ്യതയാണ്. പശുവളര്‍ത്തലില്‍ മെച്ചമല്ലാത്ത സാഹചര്യത്തില്‍ ക്ഷീരമേഖലയില്‍നിന്നു പിന്‍വാങ്ങുന്ന കര്‍ഷകരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. രണ്ടും മൂന്നും പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് ഇപ്പോള്‍ മേഖലയില്‍ പിടിച്ചു നില്ക്കാന് സാധിക്കുന്നില്ല.
സംഭരണവില ഉയര്‍ത്തുകയും കാലിത്തീറ്റയ്ക്ക് ഉള്‍പ്പെടെ സബ്സിഡി അനുവദിക്കുകയും ചെയ്യാതെ ക്ഷീരമേഖല മുന്നോട്ടു പോകില്ല. ലിറ്ററിന് ആറു രൂപയുടെ വര്‍ധനയുണ്ടാകുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. ഇതിനു മുന്‍പ് 2019 സെപ്റ്റംബറില്‍ ലിറ്ററിന് നാലു രൂപയും 2022 ഡിസംബറില്‍ ലിറ്ററിന് ആറു രൂപയും മില്‍മ കൂട്ടിയിരുന്നു. നിലവില്‍ മില്‍മ പാല് വില ലിറ്ററിന് 56 രൂപയാണ്.
