ലൈസന്‍സ്, രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് രേഖകളുടെ പകര്‍പ്പ് യാത്രയ്ക്കിടെ കൈവശം വയ്‌ക്കേണ്ടതില്ല! യാത്രക്കാര്‍ക്ക് ഉപകാരമാവുന്ന തരത്തില്‍ പകരം മാര്‍ഗമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിക്കുന്നതിങ്ങനെ

പൊതുജനങ്ങളെ വളരെയധികം വിഷമിപ്പിച്ചുകൊണ്ടിരുന്ന ഒരു കാര്യമാണ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ രേഖകളുടെ പകര്‍പ്പ് യാത്രയ്ക്ക് പോകുമ്പോഴെല്ലാം കൊണ്ടുപോകണമെന്നുള്ളത്. വിവിധ കാലാവസ്ഥകളില്‍ ഇരുചക്ര വാഹനക്കാര്‍ക്കും മറ്റും വലിയ ബുദ്ധിമുട്ടാണ് ഈ രേഖകള്‍ സൂക്ഷിക്കുന്ന കാര്യത്തില്‍ നേരിട്ടുകൊണ്ടിരുന്നത്. എന്നാല്‍ പുതുതായി പുറത്തുവരുന്ന അറിയിപ്പനുസരിച്ച് ഇനി മുതല്‍ ഇത്തരം രേഖകള്‍ മേലില്‍ കൈവശം വയ്‌ക്കേണ്ടതില്ല. ഡിജിപി ലോകനാഥ് ബെഹ്‌റയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

പോലീസ് പരിശോധിക്കുമ്പോള്‍ മൊബൈലിലോ ടാബിലോ ഉള്ള ഡിജിറ്റല്‍ ലോക്കറിലെ രേഖകള്‍ കാണിച്ചാല്‍ മതിയെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഡിജിലോക്കര്‍ അംഗീകൃത രേഖയായെന്നും ഡി.ജി.പി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.

ജില്ലാ പോലീസ് മേധാവിമാര്‍ ട്രാഫിക് പരിശോധനയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. മോട്ടോര്‍ വാഹന നിയമം (1988), കേന്ദ്ര മോട്ടോര്‍ വാഹന റൂള്‍ (1989) എന്നിവ പ്രകാരം വാഹന പരിശോധന സമയത്ത് ലൈസന്‍സ്, രജിസ്ട്രേഷന്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ രേഖകള്‍ നല്‍കേണ്ടതാണ്. എന്നാല്‍ ഐ.ടി ആക്ട് (2000) പ്രകാരം ഇനി മുതല്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഡിജി ലോക്കറിലെ രേഖകള്‍ കാണിച്ചാല്‍ മതിയാകും.

നിയമലംഘനം നടന്നതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും രേഖകള്‍ പിടിച്ചെടുക്കേണ്ടതുണ്ടെങ്കില്‍ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ അക്കാര്യം ഡിജി ലോക്കറില്‍ രേഖപ്പെടുത്തണം. മൊബൈല്‍ ഫോണ്‍, ടാബ് എന്നിവയില്‍ ഡിജി ലോക്കര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. കടലാസ് രേഖകള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റലാക്കി സ്വന്തം ഒപ്പ് ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തിയും സൂക്ഷിക്കാം.

Related posts