മികച്ച ശമ്പളം എന്നുള്ള ഫേസ്ബുക്ക് പരസ്യം കണ്ട് ബയോഡേറ്റ അയച്ചു ! പിന്നെ അശ്ലീല വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യപ്പെട്ടു; യുവതിയ്ക്കുണ്ടായ ദുരനുഭവം ആരെയും ഞെട്ടിപ്പിക്കുന്നത്

തൊഴിലില്ലായ്മയുടെ ഈ കാലഘട്ടത്തില്‍ ജോലിയ്ക്കായി ഒരു ബയോഡേറ്റ അയയ്ക്കുന്നതിനെ തെറ്റെന്നു വിളിക്കാനാവില്ല. എന്നാല്‍ ആളുകളുടെ അവസ്ഥ മുതലെടുക്കാന്‍ ചിലര്‍ ചതിക്കുഴികളുമായി കാത്തിരിക്കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല. കൊല്‍ക്കട്ടയിലുള്ള ഒരു യുവതിയുടെ അനുഭവം തെളിയിക്കുന്നത് ഇതാണ്.ഫേസ്ബുക്കിലെ പരസ്യം കണ്ട് ബയോഡേറ്റ അയച്ചു എന്ന തെറ്റുമാത്രമേ ഈ 26കാരി ചെയ്തുള്ളൂ. എന്നാല്‍ ജോലിയ്ക്കു പകരം ലഭിച്ചതാകട്ടെ ആസിഡ് ആക്രമണ ഭീഷണിയും അശ്‌ളീല സന്ദേശ ഗ്രൂപ്പിലെ അംഗത്വവും. എന്നാല്‍ ഇതുകൊണ്ടൊന്നും മനസ്സു തളരാഞ്ഞ യുവതി പോലീസിനെ സമീപിച്ചിരിക്കുകയാണ്.

കൊല്‍ക്കത്ത ജാദവ്പൂര്‍ സ്വദേശിയാണ് യുവതി. പ്രാദേശിക പൊലീസ് സ്റ്റേഷനിലും കൊല്‍ക്കത്തയിലെ സൈബര്‍ സെല്ലിലും യുവതി പരാതി നല്‍കിയിട്ടുണ്ട്. 50,000 രുപ നല്‍കിയില്ലെങ്കില്‍ യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. പരാതി നല്‍കിയതിനുശേഷവും തനിക്ക് ഭീഷണികോളുകള്‍ ഉണ്ടായെന്ന് യുവതി പറയുന്നു. ഫേസ്ബുക്കില്‍ ‘ജോബ്‌സ് ഇന്‍ കൊല്‍ക്കത്ത’ എന്ന ലിങ്ക് തുറന്നതോടെയാണ് യുവതിയുടെ ദുരനുഭവങ്ങളും തുടങ്ങുന്നത്. കഴിഞ്ഞമാസം ലിങ്കു തുറന്ന യുവതി ബയോഡേറ്റ അപ്‌ലോഡ് ചെയ്തു. കോണ്ടാക്റ്റ് നമ്പറും വിലാസവും ഇമെയ്ല്‍ വിലാസവുമെല്ലാം ബയോഡേറ്റയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ച യുവതിയെ ഒരു സ്ത്രീ ഫോണില്‍ വിളിച്ചു.

ഒരു നമ്പര്‍ കൈമാറിയ ശേഷം ആ നമ്പറില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടു. മികച്ച പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ജോലിയാണ് അവര്‍ ഓഫര്‍ ചെയ്തത്. സ്ത്രീ ആവശ്യപ്പെട്ട ഫോണ്‍നമ്പറില്‍ വിളിച്ച യുവതിയോട് ഒരു പുരുഷന്‍ അവരുടെ കുറച്ചു ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. ടെലിഫോണിലൂടെ അഭിമുഖവും നടത്തി. ചിത്രങ്ങള്‍ കണ്ടതിനുശേഷം വിളിച്ച പുരുഷന്‍ യുവതിയെ ജോലിക്ക് തിരഞ്ഞെടുത്തതായി അറിയിച്ചു. പക്ഷേ, ചില വ്യവസ്ഥകള്‍ പാലിക്കണം. ചില ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ അതിഥികളുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങണം എന്നതായിരുന്നു പ്രധാന വ്യവസ്ഥ. ആവശ്യത്തോടു വിയോജിച്ച യുവതി ഉടന്‍തന്നെ ഫോണ്‍ ഡിസ്‌കണക്റ്റ് ചെയ്തു.

അധികം വൈകാതെ യുവതിയെ അവര്‍ ഒരു വാട്‌സാപ് ഗ്രൂപ്പില്‍ ആഡ് ചെയ്തു. തുടര്‍ന്ന് ഗ്രൂപ്പിലുള്ളവര്‍ യുവതിക്ക് അശ്‌ളീലസന്ദേശങ്ങള്‍ അയയ്ക്കാനും തുടങ്ങി. യുവതി ഗ്രൂപ്പില്‍നിന്ന് ഒഴിവായെങ്കിലും വീണ്ടും ആഡ് ചെയ്തു കൊണ്ടിരുന്നു. പിറ്റേന്നു മുതല്‍ ഫോണിലൂടെയും ശല്യം തുടങ്ങി. യുവതി ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ചും താമസസ്ഥലത്തെക്കുറിച്ചുമുള്ള വിശദവിവരങ്ങള്‍ തങ്ങള്‍ക്കറിയാമെന്നും പറഞ്ഞതോടെ തന്നെ ആരോ പിന്തുടരുണ്ടെന്ന സംശയം ബലപ്പെട്ടു. ഭയപ്പെട്ട യുവതി ഉടന്‍തന്നെ പരാതിയുമായി പൊലീസിനെ സമീപിച്ചു. പരാതി ലഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

Related posts