ദുബായ്: ഇറാനുമായുള്ള യുദ്ധം തീവ്രമാകുന്നതിനിടെ രണ്ട് അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇറാൻ വെടിവച്ചിട്ടു. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ തകർന്ന വിമാനങ്ങളിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ രക്ഷപ്പെടുത്തിയതായും ഒരാൾക്കായി തെരച്ചിൽ തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാണാതായ പൈലറ്റിനായി ഇറാൻ സേനയും തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
യുഎസ് എഫ്-15ഇ വിമാനമാണ് ഇറാനിൽ തകർന്നുവീണത്. ഇതിലെ ഒരു ക്രൂ മെമ്പറെ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി. എന്നാൽ രണ്ടാമത്തെയാൾക്കായി ഇറാൻ വ്യാപക തെരച്ചിൽ നടത്തുകയാണ്. ഇതിനിടെ കുവൈറ്റിന് മുകളിൽവച്ച് തകർന്ന എ-10 വാർത്ത്ഹോഗ് വിമാനത്തിലെ പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാണാതായ പൈലറ്റിനെ കണ്ടെത്താനുള്ള ശ്രമത്തിനിടെ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്കും വെടിയേറ്റെങ്കിലും അവ സുരക്ഷിതമായി ഇറാൻ വ്യോമാതിർത്തി കടന്നു.
വിമാനം വെടിവച്ചിട്ട സംഭവം ഇറാനുമായുള്ള ചർച്ചകളെ ബാധിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. “ഇതൊരു യുദ്ധമാണ്, ഇത്തരം സംഭവങ്ങൾ സ്വാഭാവികമാണ്’ ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു.
എന്നാൽ സംഭവത്തെക്കുറിച്ച് വൈറ്റ് ഹൗസോ, പെന്റഗണോ ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇറാൻ സൈന്യം പരാജയപ്പെട്ടെന്നും അമേരിക്കൻ വിമാനങ്ങൾ തടസമില്ലാതെ ഇറാൻ ആകാശത്ത് പറക്കുന്നുണ്ടെന്നും ഒരാഴ്ച മുമ്പ് ട്രംപ് അവകാശപ്പെട്ടിരുന്നു.
യുഎസ് പൈലറ്റിനെ പിടികൂടുന്നവർക്ക് പാരിതോഷികം
അതേസമയം, കാണാതായ അമേരിക്കൻ പൈലറ്റിനെ ജീവനോടെ പിടികൂടുന്നവർക്ക് വൻ തുക പാരിതോഷികം നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ശത്രുസൈന്യത്തെ പിടികൂടുന്നവർക്ക് പ്രത്യേക ബഹുമതി നൽകുമെന്ന് പ്രാദേശിക ഗവർണറും അറിയിച്ചിട്ടുണ്ട്.
തെക്കുപടിഞ്ഞാറൻ ഇറാനിൽ വിമാനം തകർന്നുവീണ ഭാഗത്ത് ഇറാൻ സേന പരിശോധന നടത്തുകയാണെന്നാണ് റിപ്പോർട്ട്. അമേരിക്കയുടെയും ഇസ്രയേലിന്റെയും തന്ത്രങ്ങൾ പരാജയപ്പെട്ടെന്നും അവർ ഇപ്പോൾ പൈലറ്റുമാരെ തെരയുന്ന അവസ്ഥയിലേക്കെത്തിയെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ പരിഹസിച്ചു.
