കഥമാറുന്നു, സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ കാണാന്‍ ഒഴുകിയെത്തുന്നത് ലക്ഷക്കണക്കിന് സന്ദര്‍ശകര്‍, ലോട്ടറിയടിച്ച് സമീപത്തെ ചെറുകിട കച്ചവടക്കാര്‍, വിമര്‍ശനങ്ങള്‍ക്കിടയില്‍ വരുമാനവും ഉയരുന്നു, പട്ടേല്‍ പ്രതിമയുടെ സാമ്പത്തിക വശങ്ങള്‍ ഇങ്ങനെ

ദൂര്‍ത്തെന്ന് വിമര്‍ശകര്‍ വിമര്‍ശിക്കുമ്പോഴും ഗുജറാത്തിലെ നര്‍മദ നദീതീരത്ത് പടുത്തുയര്‍ത്തിയ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യൂണിറ്റി പ്രതിമയും അനുബന്ധ കാഴ്ച്ചകളും കാണാന്‍ കാഴ്ച്ചക്കാരുടെ ഒഴുക്ക്. പതിനൊന്ന് ദിവസംകൊണ്ട് 1.28 ലക്ഷം ആളുകളാണ് ഇതുവരെ ഇവിടേക്ക് എത്തിയത്. ഏകദേശം 5 കോടി രൂപ ഇതുവരെ വരുമാനമായി ലഭിച്ചു. പതിവു പ്രതിമകളില്‍ മാത്രം ഒതുങ്ങാത്ത ദൃശ്യവിസ്മയമാണ് വല്ലഭായ് പട്ടേല്‍ പ്രതിമയ്ക്കുള്ളത്.

വല്ലഭായ് പട്ടേലിന്റെ പ്രതിമയ്‌ക്കെതിരേ രംഗത്തുവന്ന സമീപ ഗ്രാമങ്ങളിലെ കര്‍ഷകരും ഇപ്പോള്‍ സന്തോഷത്തിലാണെന്ന് വിവിധ ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രതിമ കാണാന്‍ ആളൊഴുക്കു കൂടിയതോടെ വഴിയോരങ്ങള്‍ പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഹോട്ടലുകള്‍, ടാക്‌സി ഡ്രൈവര്‍മാര്‍ മുതല്‍ നിരവധി പേര്‍ക്കാണ് പ്രതിമ തൊഴിലവസരം സമ്മാനിച്ചത്.

ശനിയാഴ്ച മാത്രം 27, 000 പേരാണ് എത്തിയത്. ഞായറാഴ്ച 24,000 പേര്‍ കാഴ്ച കാണാനെത്തി. പ്രതിമ ഉദ്ഘാടനം ചെയ്യപ്പെട്ട ശേഷം ഏറ്റവും കൂടുതല്‍ പേര്‍ പ്രതിമ കാണാനെത്തിയ ദിവസമെന്ന റെക്കോര്‍ഡും നവംബര്‍ പത്തിനാണ്. എന്നാല്‍ ഈ തിരക്ക് ഗുജറാത്ത് സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിമയ്ക്ക് അകത്ത് സ്ഥാപിച്ചിരിക്കുന്ന ഹൈ സ്പീഡ് ലിഫ്റ്റിന് ഒരു ദിവസം 5000 പേരെ മാത്രമേ പ്രതിമയുടെ മുകളിലെ വ്യൂവേര്‍സ് ഗാലറിയിലേക്ക് കൊണ്ടുപോകാന്‍ പറ്റൂ.

ശനിയാഴ്ചയെത്തിയ 22,000 പേരും വ്യൂവേഴ്സ് ഗാലറിയില്‍ കയറാന്‍ സാധിക്കാതെ നിരാശയോടെ മടങ്ങുകയായിരുന്നു. ഇതു കണക്കിലെടുത്ത് പ്രതിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി യാത്ര പ്ലാന്‍ ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. സന്ദര്‍ശകരുടെ എണ്ണവും വരുമാനവും ഇനിയും വര്‍ധിക്കുമെന്നാണ് കണക്കുക്കൂട്ടല്‍. പ്രതിമ കാണാന്‍ മൂന്ന് വയസുവരെയുളള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. 15 വയസ് വരെ 200 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. മുതിര്‍ന്നവര്‍ക്ക് പ്രവേശനത്തിന് 350 രൂപ നല്‍കണം.

പത്തുവര്‍ഷത്തിനാകം രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായി സര്‍ദാര്‍ പ്രതിമയും മ്യൂസിയവും മാറുമെന്ന് ബിസിനസ് രംഗത്തുള്ളവര്‍ പറയുന്നു. ടൂറിസത്തിനും കൂടുതല്‍ വരുമാനം ഉറപ്പാക്കാന്‍ സ്റ്റാച്യൂ ഓഫ് യൂണിറ്റി വഴിയൊരുക്കും.

Related posts