കൊച്ചി: ഉൾനാടൻ മത്സ്യകൃഷിയിൽ നാടൻ മീനുകൾക്കു പ്രാമുഖ്യം നൽകണമെന്നു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ. നിരോധിക്കപ്പെട്ട വിദേശ മത്സ്യങ്ങൾ കൃഷി ചെയ്യുന്നതിൽനിന്നു കർഷകർ പിന്മാറണം.
ഇത്തരം മത്സ്യങ്ങൾ വ്യാപകമായി കൃഷി ചെയ്തുവരുന്നുവെന്നതിനാലാണു പ്രളയകാലത്തു പല സ്ഥലങ്ങളിൽനിന്നും നിരോധിക്കപ്പെട്ട മീനുകളായ അരൈപാമ, നട്ടർ, ആഫ്രിക്കൻ മുഷി, ചീങ്കണ്ണി മീൻ തുടങ്ങിയ മത്സ്യങ്ങളെ കണ്ടെത്തിയത്.
ഇത്തരം വിദേശ മത്സ്യങ്ങൾ വ്യാപകമാകുന്നത് നമ്മുടെ തനത് മത്സ്യസന്പത്തിനെ ദോഷകരമായി ബാധിക്കും. തദ്ദേശീയ മത്സ്യങ്ങളായ മഞ്ഞക്കൂരി, കാളാഞ്ചി, പുല്ലൻ തുടങ്ങിയ മീനുകളുടെ കൃഷിയിലൂടെ കർഷകർക്കു മികച്ച ലാഭമുണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ബസന്ത് കുമാർ ദാസ് ഡയറക്ടറായ കേന്ദ്ര ഉൾനാടൻ മത്സ്യഗവേഷണ സ്ഥാപനത്തിന്റെ (സിഐഎഫ്ആർഐ) കൊച്ചി കേന്ദ്രം സംഘടിപ്പിച്ച നൈപുണ്യ വികസന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഡോ. ഗോപാലകൃഷ്ണൻ.
കൂട് മത്സ്യക്കൃഷി, അക്വാപോണിക്സ്, വിപണനതന്ത്രം, സാന്പത്തിക ആസൂത്രണം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. റാണി പളനിസ്വാമി, ശാസത്രജ്ഞരായ ഡോ. തങ്കം തെരേസ പോൾ, ഡോ. ദീപ സുധീശൻ എന്നിവർ നേതൃത്വം നൽകി.