ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ഹെഡ്‌ഫോണിന് പകരം കിട്ടിയത് എണ്ണക്കുപ്പി! പരാതി പറയാന്‍ വിളിച്ചപ്പോള്‍ കോള്‍ പോയത് ബിജെപിയുടെ അംഗത്വ സെല്ലിലേയ്ക്ക്; എങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്ന് ബിജെപി സംസ്ഥാന ഘടകവും

കോളിംഗ് ബെല്‍ അമര്‍ത്തിയാല്‍ പോലും ആളുകള്‍ ബിജെപിയില്‍ അംഗങ്ങളായേക്കാവുന്ന തരത്തിലുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചു കഴിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തകാലത്ത് പുറത്തുവന്നിരുന്നു. ഇതിന് സമാനമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ എന്‍ഡിടിവിയിലൂടെ വെളിപ്പെട്ടിരിക്കുന്നത്. സംഭവമിങ്ങനെ…

ഹെഡ്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍, എണ്ണക്കുപ്പി ലഭിച്ചതിനാല്‍ ഫ്ളിപ്പ്കാര്‍ട്ടിന്റെ കസ്റ്റമര്‍ കെയര്‍ നമ്പറിലേയ്ക്ക് ഒരു യുവാവ് വിളിച്ചു. ഒറ്റത്തവണ റിങ് ചെയ്യുകയും തുടര്‍ന്ന് കോള്‍ കട്ടാകുകയും ശേഷം ബി.ജെ.പിയിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള സന്ദേശം ഫോണിലേയ്ക്ക് എത്തുകയുമായിരുന്നു.

ഇതില്‍ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വ നമ്പറും ഉണ്ടായിരുന്നു. അംഗത്വ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ പേരും വിലാസവും പിന്‍കോഡും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എസ്.എം.എസ് അയക്കാനും നിര്‍ദേശം ഉണ്ടായിരുന്നു. സന്ദേശം കണ്ട് ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും വീണ്ടും ആ നമ്പറിലേയ്ക്ക് വിളിച്ചു. അപ്പോഴും അതേ സന്ദേശം ലഭിച്ചു. തുടര്‍ന്ന് ചില സുഹൃത്തുക്കളുടെ ഫോണില്‍ നിന്നും വിളിപ്പിച്ചപ്പോഴും ഇതുതന്നെ ആയിരുന്നു അനുഭവം.

ഇതോടെ ഫ്ളിപ്പ്കാര്‍ട്ടിന്റെ ഔദ്യോഗിക നമ്പര്‍ കണ്ടെത്തുകയും അതില്‍ വിളിച്ച് പരാതിപ്പെടുകയും ചെയ്തതിന്റെ ഫലമായി ഉപഭോക്താവ് ആവശ്യപ്പെട്ട ഹെഡ്ഫോണ്‍ ലഭിച്ചു. അബദ്ധം പറ്റിയതാണെന്നും പകരം കിട്ടിയ എണ്ണ ഉപയോഗിക്കുകയുയോ കളയുകയോ ചെയ്യാമെന്നും ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ പായ്ക്കില്‍ എങ്ങനെ തങ്ങളുടെ അംഗത്വ നമ്പര്‍ വന്നുവെന്നത് അറിയില്ലെന്നാണ് ബിജെപി സംസ്ഥാന ഘടകം പറയുന്നത്.

Related posts